18 April 2024, Thursday

Related news

April 12, 2024
April 3, 2024
March 6, 2024
February 14, 2024
February 12, 2024
February 2, 2024
January 19, 2024
January 16, 2024
January 14, 2024
January 13, 2024

കൊച്ചിയിലെ ലഹരിമരുന്ന് വേട്ട; മൂല്യം 25000 കോടിയെന്ന് എന്‍സിബി  

അന്വേഷണം പാക്ക് സംഘത്തിലേയ്ക്ക് 
നിഖിൽ എസ് ബാലകൃഷ്ണൻ 
കൊച്ചി
May 14, 2023 8:36 pm
കൊച്ചി തീരത്തോട് ചേര്‍ന്ന് പുറംകടലില്‍ പാക്ക് കപ്പലിൽ നിന്ന് കഴിഞ്ഞ ദിവസം പിടിച്ചെടുത്ത വൻ ലഹരിമരുന്ന് ശേഖരത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ മൂല്യം  25,000 കോടിയിലേറെ വരുമെന്ന് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ  കണക്കാക്കുന്നു.
കഴിഞ്ഞ ദിവസം പുറംകടലിൽ നടന്ന ഓപ്പറേഷൻ സമുദ്രഗുപ്തിലൂടെയാണ് ഇന്ത്യൻ നാവിക സേനയും നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ലഹരിമരുന്ന് വേട്ട നടത്തിയത്. പാക്കിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹാജി സലിം ഗ്രൂപ്പ് നേതൃത്വം നൽകുന്ന ലഹരിമാഫിയ സംഘമാണ് ഇതിനു പിന്നിലെന്നാണ് പ്രാഥമിക വിവരം. ഇക്കാര്യം അന്വേഷണ ഏജൻസികൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പിടിയിലായ പാക്കിസ്ഥാൻ പൗരനെ ചോദ്യം ചെയ്തതിൽ നിന്നും മയക്കുമരുന്ന് കണ്ടെടുത്തതിനൊപ്പം പിടിച്ചെടുത്ത ചില രേഖകളും ഹാജി സലിം ഗ്രൂപ്പിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. ഓപ്പറേഷനിടെ ലഹരികടത്ത് സംഘം കടലിൽ മുക്കിയ ലഹരിമരുന്നിന്റെ ശേഖരവും പിന്നാലെ രക്ഷപ്പെട്ട മയക്കുമരുന്ന് സംഘത്തിലെ അംഗങ്ങളെ കണ്ടെത്താനും നാവികസേനയുടെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്. മൂന്ന് ദിവസംമുമ്പ് കിട്ടിയ രഹസ്യവിവരത്തെ തുടർന്നു ഇന്ത്യൻ നാവികസേനയും നർകോട്ടിക് കൺട്രോൾ ബ്യൂറോയും അറബിക്കടലിൽ നടത്തിയ തെരച്ചിലിലാണ് കപ്പലിൽ കടത്തുകയായിരുന്ന മെത്താംഫെറ്റമിൻ കണ്ടെത്തിയത്.
134 ചാക്കുകളിലായാണ് മെത്താംഫെറ്റമിൻ കടത്താൻ ശ്രമിച്ചത്. പാക്കിസ്ഥാനിലെ മൂന്നു ഡ്രഗ് ലാബുകളിലാണ് ഇവ നിർമിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. പിടികൂടിയ പെട്ടികളിൽ മൂന്നു തരത്തിലുള്ള മുദ്രകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ദിവസങ്ങളോളം കടലിൽ സൂക്ഷിക്കാൻ സാധിക്കുന്ന രീതിയിൽ പായ്ക്ക് ചെയ്ത നിലയിലായിരുന്നു ലഹരിമരുന്ന്. പിന്തുടരുന്ന വിവരം മനസിലാക്കിയ ലഹരിക്കടത്തുകാർ ലഹരിമരുന്ന് സൂക്ഷിച്ചിരുന്ന കപ്പൽ മുക്കിയശേഷം  ബോട്ടുകളിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഇതിലൊരു ബോട്ടിനെ പിന്തുടർന്നാണ് പാക്കിസ്ഥാൻ സ്വദേശിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾ രക്ഷപ്പെടാൻ ഉപയോഗിച്ച ബോട്ടും  പിടിച്ചെടുത്തു. കപ്പലിൽനിന്ന് ഒരു സാറ്റലൈറ്റ് ഫോണും കണ്ടെടുത്തു.
രാജ്യത്തെതന്നെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണ് പുറംകടലിൽ ഇന്ത്യൻ സമുദ്രാതിർത്തിക്കുളളിൽ നടന്നത്. 2500 കിലോ മെത്താംഫിറ്റമിനാണ് പിടികൂടിയത്. അഫ്ഗാനിസ്ഥാനിൽ തുടങ്ങി പാകിസ്ഥാനിലെത്തിച്ച് ഇന്ത്യൻ തീരംവഴിയുളള ലഹരിമരുന്ന കടത്ത് തടയുന്നതിനായി ഓപറേഷൻ സമുദ്രഗുപ്തിന് കേന്ദ്ര ഏജൻസികൾ കഴിഞ്ഞ വർഷം തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഭാഗമായുളള അന്വേഷണത്തിലാണ് കോടികളുടെ ലഹരിമരുന്നുമായി കപ്പൽ ഇന്ത്യൻ സമുദ്രാതിർത്തിയിലൂടെ നീങ്ങുന്നതായി വിവരം ലഭിച്ചത്. തുടർന്ന് നാവിക സേനയുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തതെന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോ ഡയറക്ടർ സഞ്ജയ് കുമാർ സിങ്ങ് അറിയിച്ചു. ശ്രീലങ്കയുടെയും മാലിദ്വീപിന്റെയും സേനകളുടെ കൂടി സഹകരണത്തോടെയായിരുന്നു പുറംകടലിലെ പരിശോധനയെന്നും എൻസിബി അറിയിച്ചു.
eng­lish sum­ma­ry; Drug hunt in Kochi; NCB said the val­ue is 25000 crores
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.