24 April 2024, Wednesday

തെരഞ്ഞെടുപ്പ് ജനാധിപത്യം: ഇന്ത്യ 108-ാം സ്ഥാനത്ത്, ഏകാധിപത്യം പിടിമുറുക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
March 7, 2023 10:54 pm

ഇന്ത്യയില്‍ കഴിഞ്ഞ പത്തുവര്‍ഷമായി ഏകാധിപത്യ പ്രവണതകള്‍ വര്‍ധിച്ചതായി ആഗോള പഠന റിപ്പോര്‍ട്ട്. ആഗോള ഏജന്‍സിയായ വി-ഡെം (വെറൈറ്റീസ് ഓഫ് ഡെമോക്രസി) ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം തെരഞ്ഞെടുപ്പ് ജനാധിപത്യത്തില്‍ ഇന്ത്യ 108-ാം സ്ഥാനത്തേക്ക് വീണു. ടാന്‍സാനിയ, ബൊളീവിയ, മെക്സിക്കോ, സിംഗപ്പൂര്‍, നൈജീരിയ എന്നിവയ്ക്ക് താഴെയാണ് ഇന്ത്യയുടെ റാങ്കിങ്.
ലിബറൽ ജനാധിപത്യ സൂചികയില്‍ (എൽഡിഐ) വളരെ താഴ്ന്ന നിലയിലാണെന്നതിനുപുറമെ, ഇന്ത്യയുടെ റാങ്കിങ് 2022 ലെ 100-ാം സ്ഥാനത്ത് നിന്ന് ഈ വർഷം 108-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. അയല്‍ രാജ്യമായ പാകിസ്ഥാന്‍ 110-ാം സ്ഥാനത്താണെന്നതിനാല്‍ ഇന്ത്യയ്ക്ക് ആശ്വസിക്കാം.
2022ൽ ശരാശരി ആഗോള പൗരൻ ആസ്വദിച്ച ജനാധിപത്യത്തിന്റെ നിലവാരം 1986ലെ നിലവാരത്തിലേക്ക് താഴ്ന്നുവെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ആഗോള തലത്തില്‍ ഏകാധിപത്യ പ്രവണതകള്‍ വളര്‍ന്നുവരുന്നുണ്ട്. ഏഷ്യ‑പസഫിക്ക് മേഖലയില്‍ ജനാധിപത്യത്തിന്റെ നിലവാരം അതിവേഗം മോശമായിക്കൊണ്ടിരിക്കുന്നു. 

തെരഞ്ഞെടുപ്പ് ജനാധിപത്യം നിലനില്‍ക്കുന്ന ഈ പ്രദേശങ്ങളിലെ 350 കോടി ജനങ്ങള്‍ക്ക് ഇതിന്റെ കഷ്ടതകള്‍ അനുഭവിക്കേണ്ടിവരുന്നു. ഇതില്‍ തന്നെ ഇന്ത്യയിലാണ് ഏറ്റവും മോശം സാഹചര്യം നിലനില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കു കീഴിലുള്ള സര്‍ക്കാരാണ് ഇന്ത്യയില്‍ മതസ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും കുറയുന്നതിന് ഉത്തരവാദികളെന്നും വിഡെം റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൈന, ഇറാന്‍, മ്യാന്‍മര്‍, വിയറ്റ്നാം തുടങ്ങിയവയെ സ്വേച്ഛാധിപത്യ രാജ്യങ്ങളുടെ വിഭാഗത്തിലാണ് വിഡെം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആഗോള ജനസംഖ്യയുടെ 28 ശതമാനവും ഈ രാജ്യങ്ങളില്‍ നിന്നാണ്. ഏഷ്യ‑പസഫിക് മേഖലയില്‍ പത്തിൽ ഒമ്പത് വ്യക്തികള്‍( 89 ശതമാനവും) സ്വേച്ഛാധിപത്യത്തിനു കീഴിലാണ് താമസിക്കുന്നത്. 11 ശതമാനം മാത്രമാണ് ജപ്പാന്‍, ദക്ഷിണ കൊറിയ പോലുള്ള ലിബറൽ ജനാധിപത്യത്തിലും ഇന്തോനേഷ്യ, മംഗോളിയ, നേപ്പാള്‍ പോലുള്ള തെരഞ്ഞെടുപ്പ് ജനാധിപത്യത്തിലും താമസിക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.