കൊച്ചി: വൈദ്യുത വാഹനങ്ങളിലേക്ക് മാറുമ്പോൾ പൊതുഗതാഗതത്തിനാകണം പ്രഥമ പരിഗണനയെന്ന് വ്യവസായ വകുപ്പ് കൊച്ചിയിൽ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സംഗമമായ അസെൻഡ് കേരള 2020 അഭിപ്രായപ്പെട്ടു. സ്വകാര്യമേഖലയെ കൂടി പങ്കാളികളാക്കി ഇത് നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ പറഞ്ഞു.
‘പ്രൊജക്ട് ഓൺ മൊബിലിറ്റി ഡവലപ്മൻറ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾ’ എന്ന വിഷയത്തിലാണ് അസെൻഡിൽ പാനൽ ചർച്ച നടന്നത്. മെട്രോ റെയിൽ മുൻ എംഡിയും കെപിഎംജി ഇന്ത്യയുടെ അടിസ്ഥാന സൗകര്യവികസന മേധാവിയുമായ ഏലിയാസ് ജോർജ്ജ് മോഡറേറ്ററായിരുന്ന ചർച്ചയിൽ കെആർഡിസിഎൽ എംഡി വി അജിത് കുമാർ, പോപുലർ മെഗാ മോട്ടോർസ് സിഇഒ നവീൻ ഫിലിപ്പ്, ഹ്യുണ്ടായി മോട്ടോർ ഇന്ത്യ വൈസ് പ്രസിഡൻറ് ദത്ത ബിസി എന്നിവരാണ് പങ്കെടുത്തത്.
വൈദ്യുത വാഹനങ്ങളിലും ഹൈഡ്രജൻ അധിഷ്ഠിത വാഹനങ്ങളിലുമാണ് ഗതാഗതത്തിൻറെ ഭാവിയുള്ളത്. അതിൽ തന്നെ പ്രഥമ പരിഗണന പൊതുഗതാതത്തിനായിരിക്കണമെന്ന് കെ ആർ ജ്യോതിലാൽ പറഞ്ഞു. മുച്ചക്ര വിപണിയിൽ കേരളത്തിൽ വൈദ്യുത വാഹനങ്ങൾക്ക് വൻ ഡിമാൻഡാണുള്ളത്. എന്നാൽ ഇരു ചക്രവിപണയിൽ ഈ ഡിമാൻഡ് പ്രകടമല്ല. കേരളത്തിലെ ഏറ്റവും വലിയ സാധ്യത പൊതു ഗതാഗതത്തിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫ്രാഞ്ചൈസി മാതൃകയിൽ ഈ വിഭാഗത്തിൽ സ്വകാര്യമേഖലയെ പങ്കാളികളാക്കാനും ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ശുദ്ധ ഊർജ്ജം ഉപയോഗിച്ചുള്ള ഗതാഗതത്തിൽ കേരളത്തിലെ മാതൃകയാകാൻ പോകുന്ന പദ്ധതിയാണ് തിരുവനന്തപുരം-കാസർകോഡ് സിൽവർ ലൈൻ അതിവേഗ ഇടനാഴിയെന്ന് കേരള റെയിൽ ഡവലപ്മൻറ് കോർപറേഷൻ ലിമിറ്റഡ് എംഡി വി അജിത് കുമാർ പറഞ്ഞു. 15,000 കോടി രൂപയുടെ അടിയന്തര നിക്ഷേപ സാധ്യത ഇതിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുത വാഹനങ്ങളിലേക്ക് ദ്രുതഗതിയിൽ മാറാൻ ആഗ്രഹിക്കുന്ന സംസ്ഥാനമെന്ന നിലയിൽ ബാറ്ററി നിർമ്മാണ യൂണിറ്റ് തുടങ്ങുകയാണ് കേരളം ചെയ്യേണ്ടതെന്ന് ദത്ത ബിസി പറഞ്ഞു. വൈദ്യുത വാഹനത്തിൻറെ 30 ശതമാനം ചെലവ് വരുന്നത് ബാറ്ററിയിൽ നിന്നാണ്. കേന്ദ്രസർക്കാർ നൽകുന്ന ഇളവുകൾക്ക് പുറമെ സംസ്ഥാന സർക്കാരും കൂടുതൽ ഇളവുകൾ നൽകണമെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതവാഹനങ്ങളിലേക്ക് മാറുന്നതിനു സമാന്തരമായി അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കണമെന്ന് പോപ്പുലർ മെഗാ മോട്ടോർസിൻറെ സിഇഒ നവീൻ ഫിലിപ്പ് ചൂണ്ടിക്കാട്ടി. രാജ്യത്തിനകത്തും പുറത്തു നിന്നുമായി 2500 ഓളം പ്രതിനിധികൾ പങ്കെടുക്കുന്ന അസെൻഡ് സമ്മേളനത്തിൽ 100 നിക്ഷേപ പദ്ധതികളാണ് വ്യവസായ വകുപ്പ് മുന്നോട്ടു വയ്ക്കുന്നത്. സമ്മേളനം ഇന്ന് സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.