
ഗ്രാമീണ തൊഴിലാളികളുടെ ജീവിതമാർഗമായ ദേശീയ തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടപ്പിലാക്കണമെന്ന് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ആദ്യമായി ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് തൊഴിലിനും പുരുഷ‑സ്ത്രീ തുല്യ വേതനത്തിനുമുള്ള അവകാശം നൽകുന്ന ചരിത്രപരമായ നിയമനിർമ്മാണമാണിത്. എന്നാൽ കേന്ദ്ര സർക്കാർ നിയമത്തെ ദുർബലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ഇത് വേദനാജനകമാണെന്നും പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയത്തില്‍ പറഞ്ഞു.
പദ്ധതിയെ ദുര്‍ബലപ്പെടുത്തുന്നത് തൊഴില്‍ ആവശ്യകതയെ അടിസ്ഥാനമാക്കിയുള്ള പദ്ധതിയെ ഇല്ലാതാക്കും. ബജറ്റ് വിഹിതം തുടര്‍ച്ചയായി വെട്ടിക്കുറയ്ക്കുന്നതും യഥാസമയം ഫണ്ട് അനുവദിക്കാതിരിക്കുകയുമാണ് കേന്ദ്രം ചെയ്യുന്നത്. അതിനാല്‍ വേതന വിതരണത്തിന് കാലതാമസമുണ്ടാകുന്നു. തൊഴിലില്ലാത്ത വേളയിലെ വേതനവിതരണവും വൈകുന്നു. പദ്ധതി പ്രകാരമുള്ള വേതനമാകട്ടെ നിയമപ്രകാരമുള്ള കുറഞ്ഞ കൂലിയെക്കാള്‍ കുറവുമാണ്.
അതുകൊണ്ട് പദ്ധതിക്ക് മതിയായ ബജറ്റ് അനുവദിക്കണമെന്നും തൊഴിലാളികൾക്ക് ആവശ്യാനുസരണം ജോലി നൽകുന്നതിന് സമയബന്ധിതമായി പണം സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പദ്ധതികൾ രൂപീകരിക്കുന്നതിലും അവ നടപ്പിലാക്കുന്നതിലും പഞ്ചായത്തുകളുടെ പങ്ക് കുറച്ചുകാണരുത്. പദ്ധതി പ്രകാരമുള്ള വേതനം ഓരോ സംസ്ഥാനങ്ങളിലും നിയമപരമായ മിനിമം വേതനത്തിന് തുല്യമാണെന്നും വാര്‍ഷിക സൂചികയ്ക്കനുസരിച്ച് വര്‍ധനയും ഉറപ്പാക്കണമെന്നും വർഷത്തിൽ 200 ദിവസ ജോലിയും 800 രൂപ ദിവസ വേതനവും നൽകണമെന്നും പാര്‍ട്ടി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.