സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന് 11ന് തുടക്കമാകും. സർക്കാരുകൾ കഴിഞ്ഞ ഒമ്പതുവർഷകാലയളവിൽ ജില്ലയിൽ നടപ്പിലാക്കിയ വികസന-ജനക്ഷേമ‑സേവനപ്രവർത്തനങ്ങൾ അവതരിപ്പിക്കുന്ന മേളയ്ക്കാണ് ആശ്രാമം മൈതാനം വേദിയാകുക. വിജ്ഞാന‑വിനോദപ്രദമായ കാഴ്ചകളും, വേറിട്ട രുചികളുടെ ഫുഡ് കോർട്ടുകളുണ്ടാകും. വിസ്മയ- കൗതുക കാഴ്ചകൾക്കൊപ്പം വ്യത്യസ്തമായ കലാപരിപാടികൾ ദിവസവും വൈകിട്ട് ആസ്വദിക്കാം. പ്രവേശനം സൗജന്യം. ജില്ലാതല ഉദ്ഘാടനം മെയ് 11ന് വൈകിട്ട് 4.30ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും. മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയാകും. ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ്കുമാർ മുഖ്യപ്രഭാഷണം നടത്തും. സംഘാടകസമിതി ജനറൽ കൺവീനറായ ജില്ലാ കളക്ടർ എൻ ദേവിദാസ് സ്വാഗതം പറയും.
എംപിമാരായ എൻ കെ പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, കെ സി വേണുഗോപാൽ, എംഎൽഎമാരായ പി എസ് സുപാൽ, ജി എസ് ജയലാൽ, കോവൂർ കുഞ്ഞുമോൻ, എം മുകേഷ്, എം നൗഷാദ്, ഡോ. സുജിത്ത് വിജയൻ പിള്ള, പി സി വിഷ്ണുനാഥ്, സി ആർ മഹേഷ്, മേയർ ഹണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപൻ, ഡെപ്യൂട്ടി മേയർ എസ് ജയൻ, സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ, റൂറൽ എസ്‌പി സാബു മാത്യൂ, സബ് കളക്ടർ നിഷാന്ത് സിഹാര, എഡിഎം ജി നിർമൽകുമാർ, ഇൻഫർമേഷൻ- പബ്ലിക് റിലേഷൻസ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ എസ് ശൈലേന്ദ്രൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ ഹേമന്ത് കുമാർ തുടങ്ങിയവർ സംസാരിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി നഗരംചുറ്റി ബൈക്ക് റാലിയുണ്ടാകും. ലഹരിവിരുദ്ധ സന്ദേശ പ്രചാരണ പരിപാടിയും അനുബന്ധമായുണ്ടാകും. എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രദർശന‑വിപണന മേള. 55000 ചതുരശ്ര അടി ശീതീകരിച്ച പവലിയൻ ഉൾപ്പെടെ 79000 ചതുരശ്ര അടിയിലാണ് സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്.
സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളും സൗജന്യസേവനങ്ങളും 156 തീം സ്റ്റാളുകളിൽ കണ്ടറിയാം. 96 കമേഴ്സ്യൽ സ്റ്റാളുകളിൽ വിവിധ വകുപ്പുകളുടേയും സർക്കാർ ഏജൻസികളുടേയും ഉത്പന്ന പ്രദർശനവും ന്യായവിലയ്ക്കുള്ള വിൽപനയുമാണുണ്ടാകുക.
കേരളം കൈവരിച്ച നേട്ടങ്ങളുടെ അവതരിപ്പിക്കുന്ന വിവര‑പൊതുജനസമ്പർക്ക വകുപ്പിന്റെ പ്രദർശനം, കാർഷിക പ്രദർശന‑വിപണനമേള, സാംസ്കാരിക‑കലാപരിപാടികൾ, ഭക്ഷ്യമേള, പുസ്തകമേള, കായിക‑വിനോദ‑വിജ്ഞാന പരിപാടികൾ, കാരവൻടൂറിസം പ്രദർശനം, സ്റ്റാർട്ടപ്പ്മിഷൻ പ്രദർശനം, ശാസ്ത്ര‑സാങ്കേതിക പ്രദർശനങ്ങൾ, സ്പോർട്സ് പ്രദർശനം, പൊലീസ് ഡോഗ് ഷോ, മിനി തിയറ്റർ ഷോ, ആധുനിക സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന പ്രദർശനം, കായികവിനോദ മേഖല, തൽസമയ മത്സരങ്ങൾ, ക്വിസ്, ഇതരആക്ടിവിറ്റി കോർണറുകൾ, സെൽഫി പോയിന്റുകൾ എന്നിവയാണ് പ്രധാന ആകർഷണം. വിവിധ വകുപ്പുകൾ സൗജന്യമായി സർക്കാർ സേവനങ്ങൾ ലഭ്യമാക്കും. മേളയോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സെമിനാറുകൾ, കലാപ്രകടനങ്ങൾ, കരിയർ ഓറിയന്റേഷൻ പ്രോഗ്രാമുകൾ തുടങ്ങിയവയും സംഘടിപ്പിക്കും. ലഹരിക്കെതിരെ ബോധവത്കരണം ലക്ഷ്യമാക്കിയും സമൂഹത്തെ സജ്ജരാക്കുന്നതിനുമായുള്ള വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. 17നാണ് സമാപനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.