സ്കൂളുകളിലെ അക്കാദമിക് നിലവാരത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി 15നു മുമ്പ് അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂല്യനിർണയ രീതിയിലും വലിയ മാറ്റം ഉണ്ടാകും. സ്കൂൾ സംവിധാനത്തെ ആകെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പഠനനിലവാരം വർധിപ്പിക്കുന്നതോടൊപ്പം കുട്ടികളുടെ മാനസികമായ ഉന്നമനവും വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കും. എല്ലാ കാര്യങ്ങളിലും സർക്കാർ വിദ്യാർത്ഥികൾക്കൊപ്പം ഉണ്ടാകും. 2016ൽ അഞ്ച് ലക്ഷം കുട്ടികൾ പൊതുവിദ്യാലയങ്ങളില്‍ നിന്ന് കൊഴിഞ്ഞുപോയി. ആയിരം സ്കൂളുകൾ അനാദായം എന്നുപറഞ്ഞ് പൂട്ടി. അവിടെ നിന്നാണ് ഒമ്പത് വർഷം കൊണ്ട് 5,000 കോടി രൂപ ചെലവഴിച്ച് സ്മാർട്ട് സ്കൂളുകൾ, സ്മാർട്ട് ക്ലാസ് റൂം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി വിദ്യാഭ്യാസ ചരിത്രത്തിൽ പുത്തൻ അധ്യായങ്ങൾ എഴുതിച്ചേർത്തത്. പാഠപുസ്തകങ്ങൾ പൂർണമായും അച്ചടിച്ച് കഴിഞ്ഞ അധ്യയന വർഷം പൂർത്തിയാകുമ്പോൾ തന്നെ സ്കൂളുകളിൽ എത്തിക്കാനായി എന്നത് ചരിത്രമാണ്.
അറിവ് കുട്ടികളിൽ ആത്മവിശ്വാസം പകരുകയും അതുവഴി ആനന്ദം അനുഭവിക്കാൻ അവസരം ഒരുക്കുകയും ചെയ്യണം. അതാണ് പുതിയ വിദ്യാഭ്യാസ രീതി. വിവേകം, വിമർശനാത്മകത, വിവേചനബുദ്ധി, സ്നേഹം, കരുതൽ എന്നിവയെല്ലാം അറിവിന്റെ ഭാഗമാണ്. ഔചിത്യ ബോധത്തോടെ അറിവ് മറ്റുള്ളവർക്ക് കൂടി പകർന്ന് നൽകാൻ കഴിയുന്ന പാഠ്യപദ്ധതിയാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി പ്രസാദ്, സജി ചെറിയാൻ, പ്രവേശനോത്സവ ഗാനം ഒരുക്കിയ കൊട്ടാരക്കര താമരക്കുടി എസ്‌വിവിഎച്ച്എസ്എസിലെ വിദ്യാർത്ഥിനി ഭദ്ര ഹരി എന്നിവർ മുഖ്യാതിഥികളായി. നവാഗതരെ വിദ്യാഭ്യാസമന്ത്രി സ്വീകരിച്ചു. ഇവർക്ക് മുഖ്യമന്ത്രി സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേട്ടങ്ങൾ സംബന്ധിച്ച പുസ്തകവും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ പി പി ചിത്തരഞ്ജൻ എംഎൽഎ, എംഎൽഎമാരായ എച്ച് സലാം, ദലീമ, എം എസ് അരുൺകുമാർ, യു പ്രതിഭ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗീസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
ബഡ്സ് സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വടവുകോട് പോൾ പി മാണി ഓഡിറ്റോറിയത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വഹിച്ചു.
Entrance festival in Utsavachaya; The entire school system will be brought under one roof: Chief Minister
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.