
അമേരിക്കൻ ഇലക്ട്രിക് വാഹനനിർമാതാക്കളായ ടെസ്‌ല, തങ്ങളുടെ ഇലക്ട്രിക് പിക്കപ്പ് വിഭാഗത്തിലെ സൈബർട്രക്കിന്റെ 63,000 യൂണിറ്റുകൾ തിരിച്ചുവിളിക്കുന്നതായി റിപ്പോർട്ട്. ഹെഡ് ലൈറ്റുകളിൽ നിന്നുള്ള അമിത വെളിച്ചമാണ് തിരിച്ചുവിളിയുടെ പ്രധാന കാരണമായി കമ്പനി പറയുന്നത്. ഹെഡ് ലൈറ്റുകൾ അമിതമായി പ്രകാശിക്കുന്നതിനാൽ എതിരെ വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ കാഴ്ചശക്തിയെ ബാധിക്കുന്നുണ്ടെന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് ഈ നടപടി. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ഒരു ഓവർ‑ദി-എയർ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് നൽകിയിട്ടുണ്ടെന്ന് എലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള കാർ നിർമാതാക്കൾ സ്ഥിരീകരിച്ചു. 2023 നവംബർ 13‑നും 2025 ഒക്ടോബർ 11‑നും ഇടയിൽ നിർമിച്ച സൈബർട്രക്കുകൾക്കാണ് ഈ അപ്‌ഡേറ്റ് ബാധകമാകുന്നത്. ഫോട്ടോമെട്രിക് പരിശോധനകളിൽ അമിതമായ ഹെഡ് ലൈറ്റ് തെളിച്ചം സ്ഥിരീകരിച്ചതിനെത്തുടർന്ന്, ഈ മാസം ആദ്യം നടന്ന ഒരു ആന്തരിക അവലോകന യോഗത്തിലാണ് വാഹനങ്ങൾ തിരിച്ചുവിളിക്കാനുള്ള തീരുമാനത്തിൽ എത്തിയത്. നിലവിൽ ഈ പ്രശ്‌നം കാരണം അപകടത്തിൽ പരിക്കുകളോ മരണമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ടെസ്‌ല പറയുന്നു.
സൈബർട്രക്കുകൾ തിരിച്ചുവിളിക്കുന്നതിന് മുമ്പ്, ബാറ്ററി കണക്ഷനിലെ തകരാർ കാരണം 12,963 യൂണിറ്റ് മോഡൽ വൈ, മോഡൽ 3 കാറുകളും ടെസ്‌ല തിരിച്ചുവിളിച്ചിരുന്നു. അടുത്തിടെ ടെസ്‌ല കാറുകളിൽ ഫുൾ സെൽഫ്-ഡ്രൈവിങ് സിസ്റ്റം ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തുള്ള 2.88 മില്യൺ ടെസ്‌ല വാഹനങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി യുഎസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. ഇതിൽ 50 ശതമാനത്തിലധികം വാഹനങ്ങളിലും സുരക്ഷാ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും എൻ എച് എസ് എ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.