
രാജ്യത്തെ സമുദ്ര മേഖലയുമായി ബന്ധപ്പെട്ട വികസന പദ്ധതികളുടെ നേട്ടങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ കേരളത്തിന് വലിയ സാധ്യതകളുണ്ടെന്ന് വിദഗ്ധർ. കേരള‑യൂറോപ്യൻ യൂണിയൻ ബ്ലൂ ഇക്കണോമി കോൺക്ലേവിൽ ‘ഹാർബർ അടിസ്ഥാനസൗകര്യങ്ങളും തുറമുഖ, ലോജിസ്റ്റിക്സ്, ഷിപ്പിങ്, കണക്റ്റിവിറ്റി നിക്ഷേപങ്ങളും’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിലാണ് ഈ അഭിപ്രായമുയർന്നത്. സമുദ്രാധിഷ്ഠിത വികസനത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ചതും സുസ്ഥിരവുമായ തീരദേശ സംസ്ഥാനമായി മാറാൻ കേരളത്തിനാകുമെന്നും അവർ അഭിപ്രായപ്പെട്ടു.
ഒരു വർഷത്തിനുള്ളിൽ വിഴിഞ്ഞം തുറമുഖം ഒരു ദശലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തുവെന്നത് ശ്രദ്ധേയമായ നേട്ടമാണെന്നും ഈ മേഖലയിൽ മുൻനിരയിലേക്ക് ഉയരാൻ വിഴിഞ്ഞത്തിനാകുമെന്നും ഇന്ത്യയിലെ ഫിന്നിഷ് അംബാസഡർ കിമ്മോ ലഹ്ദേവ്രിത പറഞ്ഞു. സുസ്ഥിര തുറമുഖ സംവിധാനം, കണക്റ്റിവിറ്റി, സർവകലാശാലകളും തുറമുഖ അധികാരികളും ഉൾപ്പെടുന്ന ഗവേഷണ സംവിധാനങ്ങൾ എന്നിവയിൽ വർഷങ്ങളുടെ പരിചയസമ്പത്ത് ഉള്ളതിനാൽ റൊമാനിയൻ കമ്പനികൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ വളരെയധികം താൽപ്പര്യമുണ്ടാകുമെന്ന് റൊമാനിയൻ അംബാസഡർ സെന ലത്തീഫ് ചൂണ്ടിക്കാട്ടി. വിഴിഞ്ഞത്തേക്കുള്ള 19 അംബാസഡർമാരുടെ സന്ദർശനം സംസ്ഥാനത്തെ സംബന്ധിച്ച് സുപ്രധാനമാണെന്നും റെയിൽ, റോഡ് കണക്റ്റിവിറ്റി വേഗത്തിൽ രൂപപ്പെടുന്നതോടെ അന്താരാഷ്ട്ര കമ്പനികൾക്ക് ധാരാളം നിക്ഷേപ അവസരങ്ങൾ തുറമുഖം വാഗ്ദാനം ചെയ്യുന്നുവെന്നും സംസ്ഥാന തുറമുഖ സെക്രട്ടറി ഡോ. എ കൗശിഗൻ പറഞ്ഞു.
കൊച്ചിൻ പോർട്ട് ട്രസ്റ്റ് സിഇഒ കാശി വിശ്വനാഥൻ, ഷിപ്പിങ് കമ്പനിയായ സിഎംഎ സിജിഎമ്മിന്റെ സ്ട്രാറ്റജിക് പ്രൊജക്ട്സ് കോർഡിനേറ്റർ അൻറോയിൻ കാന്റൺ എന്നിവര്‍ പങ്കെടുത്തു. ഡാനിഷ് അംബാസഡർ റാസ്മസ് അബിൽഗാർഡ് ക്രിസ്റ്റൻറെൻ, ബെൽജിയം അംബാസഡർ ഡിഡിയർ വാൻഡെർഹാസെൽറ്റ്, നെതർലാൻഡ്സ് ഡെപ്യൂട്ടി ഹെഡ് ഹുയിബ് മിജ്നാരെൻഡ്സ്, സംസ്ഥാന ഇലക്ട്രോണിക്സ് ‑ഐടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, വാർട്സില എംഡി വെങ്കടേഷ് ആർ എന്നിവർ സെഷനിൽ പങ്കെടുത്തു. സംസ്ഥാന വൈദ്യുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, മലബാർ ഇന്റർനാഷണൽ പോർട്ട് ആന്റ് സ്പെഷ്യൽ ഇക്കണോമിക് സോണ്‍ മാനേജിങ് ഡയറക്ടർ ലക്ഷ്മൺ രാധാകൃഷ്ണൻ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു.
ഇയു സഹകരണം കേരളത്തിന് കരുത്താകും
കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം നേരിടുന്ന തീരദേശ മണ്ണൊലിപ്പും തീവ്രമായ കാലാവസ്ഥാ പ്രതിഭാസങ്ങളും പരിഹരിക്കുന്നതിന് യൂറോപ്യൻ യൂണിയനുമായുള്ള സഹകരണം കരുത്ത് പകരുമെന്ന് ഫ്രാൻസ് എംബസി മിനിസ്റ്റർ കൗൺസിലർ ഡാമിയൻ സയ്യിദ് പറഞ്ഞു. കോൺക്ലേവിന്റെ ഭാഗമായി ‘തീരദേശ വികസനവും കാലാവസ്ഥയെ പ്രതിരോധിക്കുന്ന അടിസ്ഥാനസൗകര്യങ്ങളും’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിലാണ് ഈ അഭിപ്രായമുയർന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.