കൊറോണ വ്യാപനത്തെ തുടർന്ന് ഗ്രാമീണ മേഖലയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പ്രഖ്യാപനങ്ങൾ അടിസ്ഥാന ജനവിഭാഗങ്ങൾക്ക് ഇപ്പോഴും അനുഭവവേദ്യമാകുന്നില്ല. ഇപ്പോഴുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംഎൻആർഇജിഎ) കൂടുതൽ കാര്യക്ഷമമാക്കണമെന്ന നിർദ്ദേശം ചെവിക്കൊള്ളാനും സർക്കാർ തയ്യാറായിട്ടില്ല. തകർന്നടിഞ്ഞ ഗ്രാമീണമേഖലയുടെ പുനരുദ്ധാരണത്തിന് സാമ്പത്തിക വിദഗ്ധർ നിർദ്ദേശിച്ച കാര്യങ്ങൾ ഇപ്പോഴും പ്രധാനമന്ത്രിയുടെ ഓഫീസ് ഗൗരവത്തിലെടുക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. കഴിഞ്ഞ നാൽപ്പത് ദിവസമായി രാജ്യത്ത് ലോക്ഡൗൺ തുടരുന്നുണ്ട്. ഇനിയും അത് പതിനഞ്ച് ദിവസം നീളും. അത് കഴിഞ്ഞാലും രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ സ്ഥലങ്ങളിൽ നിയന്ത്രണം തുടരാനാണ് സാധ്യത. ഈ ഘട്ടത്തിൽ എംഎൻആർഇജിഎ ജോലികൾ കൂടുതൽ ആവശ്യമായി വരും.
എന്നാൽ ഇതിന് അനുസൃതമായുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നില്ല. എംഎൻആർഇജി പദ്ധതിക്കായി കൂടുതൽ തുക അനുവദിക്കാൻ തയ്യാറകണമെന്നത് ഉൾപ്പെടെ നിരവധി നിർദ്ദേശങ്ങളാണ് കേന്ദ്ര സർക്കാരിന് സമർപ്പിച്ചത്. അടുത്ത മൂന്ന് മാസത്തേയ്ക്ക് എംഎൻആർഇജിഎക്കായി ഒരു ലക്ഷം കോടി രൂപ അനുവദിക്കണം. സർക്കാരിന്റെ നിർദ്ദേശപ്രകാരമുള്ള സമൂഹ്യ അകലം പാലിച്ച് ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിലുകൾ കണ്ടെത്തി നടപ്പാക്കണം. പദ്ധതിക്കായുള്ള തുക മുൻകൂറായി ഗ്രാമ പഞ്ചായത്തുകൾക്ക് നൽകണം. ഇത് കൂടാതെ ജോലി കണ്ടെത്താനുള്ള അധികാരവും പഞ്ചായത്തുകൾക്ക് കൈമാറണം. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ലഘൂകരിക്കാനുള്ള നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ പുറപ്പെടുവിക്കണം. പദ്ധതിയിൽ ഉൾപ്പെട്ട എല്ലാ തൊഴിലാളികൾക്കും തൊഴിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പദ്ധതിയുടെ ജോലി ദിവസങ്ങളുടെ എണ്ണം 100 എന്നത് 365 ദിവസമായി വർധിപ്പിക്കണം.
you may also like this video;
തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്ക് മൂന്ന് മാസത്തേയ്ക്ക് സൗജന്യ റേഷൻ വിതരണം ചെയ്യണം. 50 വയസിന് മുകളിൽ പ്രായമുള്ളവരെ പദ്ധതി ജോലികളിൽ നിന്നും വിലക്കിയിട്ടുണ്ട്. ഈ കാലപരിധിയിൽ ഇവർക്ക് പൂർണമായ വേതനം നൽകാനുള്ള നടപടികൾ സ്വീകരിക്കണം. പദ്ധതി തൊഴിലാളികളായ ഗർഭിണികൾക്ക് 90 ദിവസത്തെ പൂർണമായ ശമ്പളം നൽകണം.റെഡ് സോണുകളായി പ്രഖ്യാപിച്ച മേഖലയിലെ തൊഴിലാളികൾക്കും വേതനം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണം. സമ്പർക്ക അകലം പാലിച്ച് സ്വകാര്യ ഭൂമികളിലും തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലികൾക്ക് അനുവദിക്കണമെന്ന നിർദ്ദേശങ്ങളെുമാണ് കേന്ദ്ര സർക്കാരിന് സമർപ്പിച്ചത്. എന്നാൽ ഇതിന് അനുസരിച്ചുള്ള ഒരു നടപടിയും കേന്ദ്ര സർക്കാർ സ്വീകരിച്ചില്ല. ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ പട്ടിണി മരണങ്ങൾ പോലും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന ആശങ്കയാണ് വിദഗ്ധർ പങ്കുവയ്ക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.