
പ്രശസ്ത നാടക നടനും കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ വിജയൻ മലാപ്പറമ്പ് (75) അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കലിംഗ തിയറ്റേഴ്സ് ഉൾപ്പടെ നിരവധി നാടക ട്രൂപ്പുകളിൽ പ്രവർത്തിച്ച വിജയൻ 2012 ൽ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടനുള്ള പുരസ്ക്കാരം നേടിയിരുന്നു. കെ ടി മുഹമ്മദിന്റെ ഇത് ഭൂമിയാണ്, കാഫർ, സൃഷ്ടി, വെള്ളപ്പൊക്കം, അച്ഛനും ബാപ്പയും ദീപസ്തംഭം മഹാശ്ചര്യം, നാൽക്കവല, കൈനാട്ടികൾ, അസ്ഥിവാരം, മേഘസന്ദേശം, കുചേലവൃത്തം, അപരിചിതർ, വർത്തമാനം തുടങ്ങിയ നാടകങ്ങളിൽ വേഷമിട്ടു. 1978 മുതൽ 93 വരെ കെ ടിയ്ക്കൊപ്പം കലിംഗ തിയേറ്റേഴ്സിൽ പ്രവർത്തിച്ചു. ഇബ്രാഹിം വെങ്ങരയുടെ ചിരന്തന തിയേറ്റേഴ്സിന്റെ രാജസഭ, ഉപഹാരം, ഒടിയൻ, മേടപ്പത്ത് തുടങ്ങിയ ശ്രദ്ധേയ നാടകങ്ങളിലും ഇദ്ദേഹം വേഷമിട്ടു. രാജസഭ നാടക ജീവിതത്തിലെ നാഴികക്കല്ലായിരുന്നു.
അങ്കമാലി അഞ്ജലി തിയേറ്റേഴ്സിന്റെ മഴമേഘപ്രാവുകളിലെ പ്രകടനമാണ് 2012 ലെ സംസ്ഥാന അവാർഡ് വിജയൻ മലാപ്പറമ്പിന് നേടിക്കൊടുത്തത്. അയലത്തെ വിശേഷങ്ങൾ, മുടിയേറ്റ്, ഈശ്വരന്റെ മേൽവിലാസം, ഇവിടം സ്വർഗമാണ്, ചിരകാല സ്വപ്നം, മേടപ്പൊന്ന്, നേരറിയും നേരത്ത്, നാട്ടുവർത്തമാനം, അക്ഷരസദസ്, ഭൂമി മിഴി തുറക്കുന്ന നേരം, സ്നേഹിച്ച് ജീവിച്ചൊരു ഗ്രാമം, ഇതെന്റെ കുടുംബം തുടങ്ങിയവയാണ് ശ്രദ്ധേയ നാടകങ്ങൾ. കടവ്, ഒരേ തൂവൽപക്ഷികൾ, പരുന്ത്, കാശ്, ക്യൂ തുടങ്ങിയ സിനിമകളിലും വേഷമിട്ടു. ആലഞ്ചേരി കിഴക്കേടത്ത് പരേതരായ പെരവക്കുട്ടി — രോഹിണി എന്നിവരുടെ മകനാണ്. ഭാര്യ: രാധാമണി (കലിംഗ തിയേറ്റേഴ്സ് — കോഴിക്കോട്). മക്കൾ: കാർത്തിക ( മെറിറ്റ് അക്കാദമി വെസ്റ്റ്ഹിൽ ), രോഹിത്ത് വിജയൻ ( യു കെ ബിസിനസ് കൺസൽട്ടന്റ്). മരുമകൻ: സഞ്ജീവ് (തൊണ്ടയാട് ). സഹോദരങ്ങൾ: പ്രകാശൻ (മാങ്കാവ്), ശിവാനന്ദൻ ( മുണ്ടിക്കൽ താഴം) രാജേഷ് (പെരിന്തൽമണ്ണ), പരേതയായ ശോഭന. മൃതദേഹം ചേളന്നൂർ പയ്യടിത്താഴത്തെ വീട്ടിലെ പൊതുദർശനത്തിന് ശേഷം നാളെ ഉച്ചക്ക് 12 മണിയോടെ മാവൂർ റോഡ് ശ്മശാനത്തിൽ സംസ്ക്കാരം നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.