19 April 2024, Friday

Related news

April 1, 2024
March 19, 2024
February 26, 2024
February 26, 2024
February 25, 2024
February 25, 2024
February 24, 2024
February 24, 2024
February 24, 2024
February 23, 2024

ബഫർസോൺ‍ വനത്തിനുള്ളിൽ നിജപ്പെടുത്തി കർഷകരേയും കൃഷിയിടങ്ങളേയും സംരക്ഷിക്കണം: ജോസ് കെ മാണി

Janayugom Webdesk
കോഴിക്കോട്
January 19, 2023 3:56 pm

കേരളത്തിലെ പ്രത്യേക സാഹചര്യമനുസരിച്ച് ബഫർസോൺ വനത്തിനുള്ളിൽ നിർബന്ധമായും നിജപ്പെടുത്തണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബഫർസോണുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച എംപവേർഡ് കമ്മറ്റി മുമ്പാകെ വിശദമായി വിഷയം പഠിച്ചതിനുശേഷം എഴുതി തയ്യാറാക്കിയ റിപ്പോർട്ട് സമർപ്പിച്ച് കേരള കോൺഗ്രസ് എം ഉന്നയിച്ച ആവശ്യവും ഇതുതന്നെയാണ്.

കേരളത്തിലെ സാഹചര്യം രാജ്യത്തെ ഇതര സംസ്ഥാനങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. രാജ്യത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 1.1 ശതമാനം മാത്രമാണ് കേരളത്തിനുള്ളത്. എന്നാൽ രാജ്യത്തെ ജനസംഖ്യയുടെ 3.3 ശതമാനവും കേരളത്തിലാണുള്ളത്. 38863 ചതുരശ്ര കിലോ വിസ്തൃതിയുള്ള കേരളത്തിലെ 69.4 ശതമാനം പ്രദേശങ്ങളിലും വിവിധ പരിസ്ഥിതി നിയമങ്ങളുടെ നിയന്ത്രണങ്ങൾ ഉണ്ട്. സംസ്ഥാനത്തെ കേവലം 30. 6% ഭൂപ്രദേശം മാത്രമാണ് ജനവാസമേഖലകൾക്കായി ലഭ്യമായിട്ടുള്ളത്. ഭവന നിർമ്മാണത്തിനും കാർഷിക പ്രവർത്തനങ്ങൾക്കും അടിസ്ഥാന വികസന സൗകര്യങ്ങൾ ഒരുക്കുന്നതിനും ഇനി ഭാവിയിലേക്കുള്ള ആവശ്യങ്ങൾക്കായി ഇത്രയും ഭൂമി മാത്രമേ സംസ്ഥാനത്ത് ലഭ്യമായിട്ടുള്ളൂ ഇതു മാത്രമല്ല ഓരോ വർഷവും വർഷവും ജനസാന്ദ്രതയിൽ വർദ്ധനവ് രേഖപ്പെടുത്തുകയാണ് നമ്മുടെ നഗരങ്ങൾക്ക് നഗരപരിധി വിട്ട് വളർച്ചയുണ്ടായെങ്കിൽ മാത്രമേ ഇനി കേരളത്തിൽ ജനജീവിതം സാധ്യമാവുകയുള്ളൂ.

ആ സാഹചര്യത്തിൽ ഭൂലഭ്യതയുടെ കാര്യത്തിൽ വളരെയേറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കേരളത്തെ സംബന്ധിച്ചിട ത്തോളം നിലവിൽ കർഷകരുടെ കൈവശം ഇരിക്കുന്ന ഭൂമിയും നിലവിലെ സ്വകാര്യഭൂമികളും റവന്യൂ ഭൂമികളും പ്രവർത്തനങ്ങൾ ക്കായി ഉപയോഗിക്കാൻ തുടങ്ങിയാൽ കേരളത്തിൽ ജനജീവിതം അസാധ്യമാകും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത. കേരളത്തിൽ 9438 ചതുരശ്ര കി. മീറ്റർ വിസ്തീർണ്ണത്തിൽ റിസർവ് വനമാണ്. വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കുമായി 3476 ചതുരശ്ര കി. മീറ്റർ വനം മാത്രമാണ് ഉപയോഗിച്ചിട്ടുളളത്. ആകെ വനത്തിൻറെ 35% മാത്രമേ ഇക്കാര്യത്തിനായി വിനിയോഗിച്ചിട്ടുള്ളൂ. ബാക്കി 65 ശതമാനം റിസർവ് വനങ്ങളുണ്ട്. ഈ വസ്തുതകളുടെ വെളിച്ചത്തിലാണ് സുപ്രീം കോടതി നിയോഗിച്ച സെൻട്രൽ എംപവേർഡ് കമ്മറ്റിയെയും കേന്ദ്ര മന്ത്രാലയത്തെയും ബഫർ സോൺ വിഷയത്തിൽ നടത്തേണ്ട നിയമപരമായ ഇടപെടലുകളുടെ ആവശ്യകതയെക്കുറിച്ച് കേരളാ കോൺഗ്രസ് എം ബോദ്ധ്യപ്പെടുത്തിയത്.

തുടർന്ന് സുപ്രീം കോടതി നിർദ്ദേശിച്ച ഉപഗ്രഹ സർവ്വേക്ക് ഒപ്പം കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങൾ സംബന്ധിച്ച വിശദമായ ഗ്രൗണ്ട് സർവേ നടത്തണമെന്ന ആവശ്യം കേരളാ കോൺഗ്രസ് ഉന്നയിച്ചത്. കൃഷിയിടങ്ങൾ, നിർമ്മിതികൾ, വാസസ്ഥലങ്ങൾ, അടിസ്ഥാന സൗകര്യ വസ്തുതകൾ എന്നിവയെക്കുറിച്ചുള്ള വിശദമായ സ്ഥലപരിശോധന കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ നടത്തിവേണം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടതെന്ന വ്യക്തമായ നിലപാടാണ് പാർട്ടി സംസ്ഥാന സർക്കാരിനെ അറിയിച്ചത്. സർക്കാർ തയ്യാറാക്കുന്ന സർവേ റിപ്പോർട്ട് ജനങ്ങൾക്ക് പരിശോധിക്കാനും പരാതിയുണ്ടെങ്കിൽ അത് തൽകാനുള്ള അവസരം നൽകണമെന്നും പാർട്ടി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാനും അതിനുള്ള സംവിധാനമേർപ്പെടുത്താനും മുഖ്യമന്ത്രി തയ്യാറായി. പരാതികൾ നൽകാനുള്ള തീയതി നീട്ടി നൽകണമെന്ന കേരളാ കോൺഗ്രസന്റെ ആവശ്യവും മുഖ്യമന്ത്രി അനുഭാവപൂർവ്വമാണ് അംഗീകരിച്ചത്.

ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റിപ്പോർട്ടാണ് ഇനി സുപ്രീംകോടതി മൂന്നംഗ ബഞ്ചിൽ സമർപ്പിക്കേണ്ടത്. വസ്തുതകളുടെയും കണക്കുകളുടെയും പ്രായോഗികതയുടെയും അടിസ്ഥാനത്തിലാകണം ബഫർ സോൺ നിശ്ചയിക്കേണ്ടത്. കേരളത്തിലത് വനത്തിനുള്ളിൽ നിജപ്പെടുത്തണ മെന്നതാണ് പാർട്ടി നിലപാട്. കേരളത്തിന്റെ വിശപ്പടക്കാൻ ഗ്രോ മോർ ഫുഡ് പോലെയുള്ള പദ്ധതികൾ പ്രകാരം പ്രകൃതിയോട് മല്ലടിച്ച് കാലങ്ങൾക്ക് മുമ്പേ കൃഷി ആരംഭിക്കുകയും ജീവിതം കെട്ടിപ്പടുക്കുകയും ചെയ്ത തലമുറകളുടെ മണ്ണാണിത്. ആ മണ്ണിൽ നിന്നും മലയോര ജനതയെ കുടിയൊഴിപ്പിക്കാനുള ഒരു നീക്കവും കേരള കോൺഗ്രസ് എം അനുവദിക്കില്ല. കർഷകന്റെ ഒരു തരി മണ്ണ്പോലും വിട്ടുകൊടുക്കാൻ കേരള കോൺഗ്രസ് പാർട്ടി അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Eng­lish Sum­ma­ry: Farm­ers and farms should be pro­tect­ed by set­ting buffer zone with­in for­est: Jose K Mani
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.