ഉഷ്ണതരംഗം ബാധിച്ചും ഓരുവെള്ളംകയറിയും കുട്ടനാട്ടിലെ നെൽകൃഷിനാശമുണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കാൻ കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപ്പുവെള്ളം കയറിയും ഉഷ്ണതരംഗം ബാധിച്ചും കുട്ടനാട്ടിലെ ചിലമേഖലകളിൽ മെച്ചപ്പെട്ട വിളവ് ലഭിച്ചിട്ടില്ല. ഉപ്പുവെള്ളം കയറി കൃഷിനാശമുണ്ടായതിന്റെ കണക്ക് എടുത്തിട്ടുണ്ട്. കാലാവസ്ഥവ്യതിയാനം മൂലമുണ്ടായ നഷ്ടവും പരിശോധിക്കുന്നുണ്ട്. രണ്ട് റിപ്പോർട്ടുകളും പരിശോധിച്ചാവും നഷ്ടപരിഹാരം നൽകുക. നെൽകൃഷിയുടെ കാര്യത്തിൽ അത് വേഗത്തിൽ നൽകും.
കാലാവസ്ഥാധിഷ്ഠിത ഇൻഷുറൻസിലേക്ക് മാറിയിട്ടുണ്ട്. കേന്ദ്രാവിഷ്കൃതപദ്ധതിയായ ഇൻഷുറൻസിന്റെ പ്രീമിയം അടക്കുന്നത് സംസ്ഥാനസർക്കാറും കേന്ദ്രവുമാണ്. എന്നാൽ, ഉപ്പുവെള്ളം കയറിയുള്ള നാശം ഇൻഷുറൻസിന്റെ പരിഗണനയിൽ വരാത്തതിനാലാണ് പ്രത്യേകതരത്തിൽ പണം കണ്ടെത്തുന്നത്.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് പിആർഎസ് രസീത് നൽകി വായ്പ നൽകാൻ കൺസോഷ്യത്തിൽ ഉൾപ്പെട്ട ചില ബാങ്കുകൾ മോശപ്പെട്ട സമീപനമാണ് കാണിക്കുന്നത്. കർഷരുടെ നെല്ല് സംഭരണത്തിൽ ബോധപൂർവമായി വിലപേശലുമായി ചില ബാങ്കുകൾ ഇറങ്ങുന്നത് സാധാരണക്കാരുടെ താൽപര്യം സംരക്ഷിക്കാനല്ല. വൻകിടക്കാരുടെ കാര്യത്തിൽ ഇത്തരം ബാങ്കുകൾ ശാഠ്യംപിടിക്കുന്നില്ല. ഇത് സർക്കാർ ഗൗരവമായി കാണുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.