റബ്ബർ വിലയിടിവിൽ നട്ടം തിരിഞ്ഞ് കർഷകർ. വിലയിടിവ് മൂലം റബ്ബർ കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണ് കർഷകർ. റബ്ബറിന്റെ ഇറക്കുമതി തീരുവ വർധിപ്പിക്കുകയും വില സ്ഥിരതാ പദ്ധതിയിൽ റബ്ബറിന്റെ തറവില 200 രൂപയായി ഉയർത്തുകയും ചെയ്യണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
റബ്ബർ ആർഎസ്എസ് ഗ്രേഡ് 5ന് 140 രൂപ, റബ്ബർ ആർഎസ്എസ് ഗ്രേഡ് 4 ന് 148 രൂപ എന്നിങ്ങനെയാണ് ഇന്നലെ വിപണി വില. ഒട്ടുപാലിന് 95, ലാറ്റക്സിന് 90 രൂപയുമാണ് ഒരാഴ്ചയോളമായി വിപണിയിലെ വില. മഴ മാറിയതോടെ ഉല്പാദനം വർധിച്ചതും വിപണിയിലേക്ക് കർഷകർ അവരുടെ കൈയിലുള്ള റബ്ബർ ഷീറ്റ് കൂടുതലായി എത്തിച്ചതിന് പുറമേ റബ്ബർ അധിഷ്ഠിത വ്യവസായികൾ വിപണിയിൽ നിന്ന് വിട്ടുനിന്നതുമാണ് വിലയിടിവിന് കാരണമെന്ന് റബ്ബർ ബോർഡ് അധികൃതർ പറയുന്നു.
ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങളും രാജ്യതലത്തിലുള്ള വ്യവസായ, വായ്പ നിയന്ത്രണങ്ങളും മൂലം വിപണിയിൽ നിന്ന് വിട്ടു നിന്നതാണ് റബ്ബർ വിലയിടിവിന് ആധാരം. അന്താരാഷ്ട്ര മാർക്കറ്റിലെ വിലക്കുറവ് വൻകിട റബ്ബർ അധിഷ്ഠിത വ്യവസായശാലകൾക്ക് ഗുണകരമായതിനാൽ റബ്ബർ ഇറക്കുമതി നടക്കുന്നതും വില കുറയാൻ കാരണമായെന്നാണ് വ്യാപാരികളുടെ പക്ഷം. എന്നാൽ കേരളത്തിലെ ഇറക്കുമതി തീരുവ 25 ശതമാനമാണെന്നും ഇറക്കുമതിയെ നിരുത്സാഹപ്പെടുത്തുന്നതിനൊപ്പം കയറ്റുമതി ചെയ്യുന്ന റബ്ബറിന്റെ ഗുണമേന്മ വർധിപ്പിക്കാനുള്ള നടപടികളും സ്വീകരിച്ചുവരികയാണെന്നും റബ്ബർ ബോർഡ് വ്യക്തമാക്കി.
അതേസമയം ഡിസംബർ മാസത്തോടെ വിപണി പഴയ നിലയിലേക്കെത്തുമെന്നും ടയർ നിർമ്മാണ കമ്പിനികൾ റബ്ബർ എടുക്കാമെന്ന് ധാരണയായിട്ടുള്ളതായും റബ്ബർ ബോർഡ് അറിയിച്ചു. റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ എൻ രാഘവന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ റബ്ബർ എടുക്കുന്നത് സംബന്ധിച്ച് കമ്പനികൾ ധാരണയിലെത്തിയിരുന്നു.
വിലയിടിവിൽ പ്രതിസന്ധിയിലായ കർഷകരെ സഹായിക്കുന്നതിനായി ടാപ്പിങ് പരിശീലനം വ്യാപിപ്പിക്കാനും യന്ത്രവല്ക്കരണ സംവിധാനങ്ങൾ വികസിപ്പിച്ച് കർഷകർക്ക് നൽകുന്നതിനും റബ്ബർ ബോർഡ് തീരുമാനമെടുത്തിട്ടുണ്ട്. ചെറുകിട വനിതാ സ്വയം സഹായ സംഘങ്ങൾ വഴി ടാപ്പിങ് നടത്തുന്നതിനും റബ്ബർ ബോർഡ് പദ്ധതിയിട്ടിട്ടുണ്ട്.
English summary; Farmers worried about falling rubber prices
you may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.