
മൂന്നു വയസുള്ളപ്പോൾ പിതാവിൽനിന്നു കേട്ട കഥയിൽ മഹാത്മാ ഗാന്ധിയെ കണ്ടതുമുതലുള്ള സ്വന്തം ജീവിതം വിശദീകരിച്ച് അവസാനിക്കുമ്പോൾ ദയാഭായി സദസിനോടു പറഞ്ഞു നമ്മൾ ഉള്ളിൽ ശുദ്ധിയുള്ളവരായികരിക്കണം, ആദർശങ്ങളിൽനിന്ന് വ്യതിചരിക്കരുത്. എങ്കിലേ ജീവിതത്തിന് മഹത്വമുണ്ടാകൂ. നിറഞ്ഞ കയ്യടിയായിരുന്നു സദസിന്റെ പ്രതികരണം. ജില്ലാ പഞ്ചായത്തും വനിതാശിശുവികസന വകുപ്പും ചേർന്ന് മാമ്മൻ മാപ്പിള ഹാളിൽ നടത്തുന്ന സ്ത്രീപക്ഷ നവകേരളം പരിപാടിയുടെ രണ്ടാംദിവസം മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു ദയാബായി. തന്റേത് ഒരു പ്രയണ ജീവിതമാണെന്ന മുഖവുരയോടെയാണ് ദയാബായി തുടങ്ങിയത്. കൊച്ചിയിൽനിന്ന് പാലാ പൂവരണിയിലെ വീട്ടിലേക്കുള്ള യാത്രയിലാണ് പിതാവു പറഞ്ഞ കഥയിൽനിന്ന് ഗാന്ധിജി എന്ന വലിയ മനുഷ്യനെ അറിഞ്ഞത്. സ്കൂളിൽ അധ്യാപകരുടെ വിവരണങ്ങളിൽനിന്ന് ഒരുപാട് മഹാരഥൻമാരും രാഷ്ട്ര ശിൽപ്പികളും മനസിൽ ഇടംപിടിച്ചു. ചെറുപ്പത്തിൽ കുതിരയെ വാങ്ങണമെന്നു മോഹിച്ച പെൺകുട്ടി പിന്നീട് 35 വർഷം മധ്യപ്രദേശിലെ ഗ്രാമഗ്രാമാന്തരങ്ങളിലൂടെ കുതിരപ്പുറത്ത് സഞ്ചരിച്ച് സാമൂഹികസേവനം നടത്തിയതും ബംഗ്ലാദേശിൽ നിന്നുള്ള അഭയാർഥികളെ ശുശ്രൂഷിക്കാൻ വോളന്റിയർമാരെ ആവശ്യമുണ്ടെന്നുള്ള പരസ്യം കണ്ട്. കൊൽക്കത്തയ്ക്ക് വണ്ടി കയറിയതുമൊക്കെ അവർ വിശദീകരിച്ചു. മധ്യപ്രദേശിലെത്തിയശേഷമാണ് ഞാൻ യഥാർത്ഥ ജീവിത വഴി തിരിച്ചറിഞ്ഞത്. അഞ്ചു രൂപയ്ക്ക് കൂലിപ്പണിയെടുത്താണ് അന്ന് സാമൂഹിക സേവനത്തിനിറങ്ങിയത്. ആദിവാസികൾക്ക് ജോലിക്കു കൂലിയും കുടിവെള്ളവും ഉറപ്പാക്കുന്നതിന് നിരന്തര പോരാട്ടങ്ങൾ വേണ്ടിവന്നു. കാസർകോഡ് എൻഡോസൾഫാൻ ബാധിത മേഖലകളിലെ യാത്രകൾ ഹൃദയം തകർക്കുന്ന വേദനയാണ് നൽകിയത്.
മനുഷ്യാവകാശലംഘനത്തിനെതിരായ പ്രവർത്തനങ്ങൾക്കാണ് ആദ്യപരിഗണന നൽകുന്നതെന്നും അവർ വ്യക്തമാക്കി. സ്വയം എഴുത്തിത്തയാറാക്കിയ ഞാൻ കാസർകോഡിന്റെ അമ്മ എന്ന ലഘുനാടകവും അവതരിപ്പിച്ചാണ് ദയാബായി വേദിവിട്ടത്.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ചേതൻകുമാർ മീണ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, സ്ഥിരംസമിതി അധ്യക്ഷരായ പി. എം. മാത്യു, മഞ്ജു സുജിത്ത്, ഹൈമി ബോബി, പി ആർ അനുപമ, അംഗങ്ങളായ സുധ കുര്യൻ, ജോസ്മോൻ മുണ്ടയ്ക്കൽ, ശുഭേഷ് സുധാകരൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി എസ് ഷിനോ, ജില്ലാ വനിതാ ശിശുവികസന ഓഫീസർ ടിജു റേച്ചൽ തോമസ് എന്നിവർ പങ്കെടുത്തു. മണിമല പരാശക്തി നാട്യസംഘം ട്രൈബൽ ഡാൻസ് അവതരിപ്പിച്ചു. ഗാർഹിക പീഡന അതിജീവിതരുടെ അനുഭവം പങ്കുവയ്ക്കലും പരിപാടിയോടനുബന്ധിച്ചു നടന്നു. സെമിനാറിൽ ജില്ലാ വനിതാ സംരക്ഷണ ഓഫീസർ വി എസ് ലൈജു മോഡറേറ്ററായിരുന്നു. ഫോറം എഗൈൻസ്റ്റ് ഡൊമസ്റ്റിക് വയലൻസ് സ്റ്റേറ്റ് കൺവീനർ മേഴ്സി അലക്സാണ്ടർ, ജവഹർലാൽ മെമ്മോറിയൽ സോഷ്യൽ വെൽഫെയർ ആൻഡ് പബ്ലിക് ഓപ്പറേഷൻ സെന്ററിലെ ലീഗൽ കൗൺസലർ അഡ്വ. കെ ജി ധന്യ, കരൂർ റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി ലീഗൽ കൗൺസലർ എം ജി ജെയ്നിമോൾ, അസീസി ഷെൽറ്റർ ഹോം മാനേജർ സിസ്റ്റർ ആൻ ജോസ്, എസ്. ജയലക്ഷമി, അർച്ചന വിമൻസ് സെന്റർ ഡയറക്ടർ ത്രേസ്യാമ്മ മാത്യു എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.