20 April 2024, Saturday

ട്രക്കിനുള്ളില്‍ 50 കുടിയേറ്റക്കാരെ മരിച്ചനിലയില്‍ കണ്ടെത്തി

Janayugom Webdesk
June 28, 2022 10:53 pm

അമ്പത് കുടിയേറ്റക്കാരെ ട്രക്കിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ടെക്സാസിലെ തെക്ക് പടിഞ്ഞാറന്‍ സാൻ ആന്റോണിയോ പ്രദേശത്താണ് കുടിയേറ്റക്കാരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. നിരവധിപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനുഷ്യക്കടത്താണെന്ന് സംശയിക്കുന്നതായും ടെക്സാസിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ചവരാണ് മരിച്ചതെന്നും പൊലീസ് പറഞ്ഞു.

സിറ്റിയിലെ തെക്കൻ പ്രാന്തപ്രദേശത്ത് ഉൾഭാഗത്തായുള്ള റയിൽവേ ട്രാക്കിന് സമീപത്തെ റോഡിലാണ് ട്രക്ക് കണ്ടെത്തിയത്. നഗരസഭാ ജീവനക്കാരനാണ് സംഭവം ആദ്യം കണ്ടത്. ഒരു മൃതദേഹം നിലത്തു വീണ് കിടക്കുന്ന നിലയിലായിരുന്നു. ജീവനക്കാരൻ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാ­യിരുന്നെന്ന് സിറ്റി പൊലീസ് അറിയിച്ചു.

ട്രക്കിന്റെ വാതിൽ തുറന്ന നിലയിലായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവര്‍ക്ക് അമിതമായി ചൂട് അനുഭവിച്ചതിന്റെ പ്രശ്നങ്ങളുണ്ട്. 12​ മുതിർന്നവരും നാലു കുട്ടികളുമാണ് ആശുപത്രിയിലുള്ളത്. ​ആശുപ​ത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരെല്ലാം നിർജലീകരണം സംഭവിച്ച് ഗുരുതരാവസ്ഥയിലാണ്. ട്രക്കിനുള്ളി­­­ൽ കൂടി വെള്ളമുണ്ടായിരുന്നില്ലെന്നും അധികൃതർ പറഞ്ഞു.

മൂന്നുപേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ഇവർക്ക് മനുഷ്യക്കടത്തുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. ട്രക്കിലുള്ളവർ യുഎസിലേക്ക് അനധികൃത കുടിയേറ്റക്കാരെ കടത്താനുള്ള ശ്രമം നടത്തിയിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ചൂട് വർധിച്ചതാണ് ദുരന്ത കാരണമെന്നാണ് കരുതുന്നത്. വാഹനത്തില്‍ ആളുകളെ കുത്തിനിറച്ച നിലയിലായിരുന്നു. സാൻ അന്റോണിയോ പ്രദേശത്ത് അന്തരീക്ഷ താപനില വളരെ ഉയര്‍ന്നനിലയിലായിരുന്നു. ഈ സാഹചര്യത്തിൽ വെള്ളംപോലുമില്ലാത്ത യാത്ര നിർജലീകരണത്തിനിടയാക്കിയതാവാം മരണകാരണമെന്നാണ് കരുതുന്നത്.

സമീപ ദശകങ്ങളിൽ മെക്‌സിക്കോയിൽ നിന്ന് യുഎസ് അതിർത്തി കടക്കാൻ ശ്രമിച്ച ആളുകള്‍ മരിച്ച സംഭവങ്ങളിൽ ഏറ്റവും വലിയ ദുരന്തമാണിത്. കഴിഞ്ഞ വര്‍ഷം വിവിധ സംഭവങ്ങളിലായി 650 കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടിരുന്നു.

Eng­lish Sum­ma­ry: Fifty migrants were found dead inside the truck

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.