ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ ബോട്ടുകൾക്ക് കടലിൽ പോകാൻ കഴിയാത്തത് മത്സ്യബന്ധനമേഖലക്ക് തിരിച്ചടിയാവുന്നു. നീണ്ട ഇടവേളക്കുശേഷം മത്സ്യബന്ധനം പുനരാരംഭിച്ച സാഹചര്യത്തിലാണ് കാലാവസ്ഥ വ്യതിയാനംമൂലം ബോട്ടുകൾക്ക് കരയിലേക്ക് മടങ്ങേണ്ടി വന്നത്. കോവിഡ് പ്രതിസന്ധിയും മോശം കാലാവസ്ഥയും കടൽക്ഷോഭവും കടലിൽപോകാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചതോടെ മുൻപില്ലാത്തവണ്ണം പ്രതിസന്ധിയിലാണ് മത്സ്യമേഖല. ട്രോളിങ് നിരോധനം അവസാനിച്ചശേഷം കടലിലിറങ്ങിയ ബോട്ടുകൾക്ക് കാര്യമായ തോതിൽ മീൻ ലഭിച്ചില്ല. തുടക്കത്തിൽ സുലഭമായി ലഭിക്കാറുള്ള കിളിമീൻ സാന്നിധ്യം പോലും ഇത്തവണ തീരെ കുറവായിരുന്നു. ചെമ്മീന്റെയും ലഭ്യത കുറവായിരുന്നു.
കരിക്കാടി ചെമ്മീൻ മാത്രമാണ് മോശമല്ലാത്ത തോതിൽ കിട്ടിത്തുടങ്ങിയത്. എന്നാൽ, ഒട്ടുമിക്ക ബോട്ടുകൾക്കും വൻതോതിൽ ചെമ്മീൻ കിട്ടിയതോടെ വിലയിൽ ഇടിവുമുണ്ടായി. കിട്ടുന്ന ചെമ്മീന് കാര്യമായ വലിപ്പം ഇല്ലാത്തതും പ്രശ്നമായി. മത്സ്യബന്ധനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന ഒരുപാട് കുടുംബങ്ങളാണ് ഇതോടെ വറുതിയിലായത്. കഴിഞ്ഞ സീസണിലും ഒട്ടേറെ തൊഴിൽദിനങ്ങൾ ഇത്തരത്തിൽ നഷ്ടമായിരുന്നു. മത്സ്യലഭ്യത കുറഞ്ഞതിനെ തുടർന്നും നിരവധി ബോട്ടുകൾക്ക് കടലിൽ പോകാൻ സാധിച്ചില്ല. പല ഉടമകള്‍ക്കും വൻ സാമ്പത്തിക നഷ്ടം നേരിട്ടു. ട്രോളിങ് നിരോധനത്തിൽ ഇളവു വേണമെന്ന് മത്സ്യമേഖലയിൽനിന്ന് ആവശ്യമുയർന്നെങ്കിലും അംഗീകരിക്കപ്പെട്ടില്ല. ആ നഷ്ടം നികത്തുന്നതിനിടെ പലതവണ കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് ബോട്ടുകൾ കടലിൽ ഇറക്കാൻ പറ്റാത്ത സാഹചര്യമുണ്ടായി.
ബോട്ടുകൾ കടലിൽ ഇറങ്ങാൻ വൈകിയാൽ ഇനിയും വലിയ കടക്കെണിയിലേക്ക് നീങ്ങുമെന്ന ആധിയിലാണ് മത്സ്യമേഖലയും അനുബന്ധമേഖലയും. മംഗളൂരു അടക്കമുള്ള സ്ഥലത്തുനിന്ന് വൻതോതിൽ മത്സ്യം ഇന്‍സുലേറ്റഡ് വാനുകളിൽ ചന്തയിലെത്തുന്നതും പ്രാദേശിക മത്സ്യത്തൊഴിലാളികൾക്ക് വിനയാവുന്നുണ്ട്. മത്സ്യത്തിന്റെ കാലപ്പഴക്കവും ഗുണനിലവാരവും പരിശോധിക്കാൻ ഏകീകൃത സംവിധാനം ഇല്ലാത്തത് കള്ളക്കച്ചവടക്കാർക്ക് തുണയാവുന്നു.
english summary;fishing industry in crisis due to the climate change
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.