29 March 2024, Friday

Related news

March 28, 2024
March 28, 2024
March 26, 2024
March 26, 2024
March 21, 2024
March 20, 2024
March 20, 2024
March 19, 2024
March 14, 2024
March 14, 2024

ചെന്നെെയിലെ പ്രളയം: കോടതിയുടെ രൂക്ഷ വിമർശനം

Janayugom Webdesk
ചെന്നൈ
November 9, 2021 10:32 pm

കഴിഞ്ഞ നാല് ദിവസമായി ചെന്നൈ നഗരം വെള്ളപ്പൊക്കത്തിൽ പൊറുതിമുട്ടിയ സാഹചര്യത്തിൽ തമിഴ്‌നാട് സർക്കാരിന് മദ്രാസ് ഹെെക്കോടതിയുടെ രൂക്ഷ വിമർശനം. 2015 ലെ വെള്ളപ്പൊക്കത്തിന് ശേഷം നിങ്ങൾ എന്തു ചെയ്യുകയായിരുന്നുവെന്ന് കോടതി ചോദിച്ചു. പകുതി വർഷം ജനങ്ങൾ വെള്ളത്തിനായി കൊതിക്കുന്നു, ബാക്കിയുള്ള കാലം വെള്ളത്തിനടിയിലാകുകയോ വെള്ളത്തിൽ മരിക്കുകയോ ചെയ്യുന്നത് ദയനീയമാണ് എന്നും കോടതി നിരീക്ഷിച്ചു.

വെള്ളിയാഴ്ചയോ ശനിയാഴ്ചയോ സ്ഥിതിഗതികൾ മെച്ചപ്പെടാത്തപക്ഷം കേസ് സ്വന്തമായി പരിഗണിക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള ഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം. എന്നാൽ തലസ്ഥാനത്തെ വെള്ളക്കെട്ടിന് കാരണം മുൻ എഐഎഡിഎംകെ സർക്കാരാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കുറ്റപ്പെടുത്തി. “മുൻ സർക്കാർ ഒന്നും ചെയ്തില്ല. കേന്ദ്ര സർക്കാരിൽ നിന്നുള്ള സ്മാർട്ട് സിറ്റി ഫണ്ട് ഉപയോഗിച്ച് അവർ എന്താണ് ചെയ്തതെന്ന് ഞങ്ങൾക്ക് അറിയില്ല. അത് പുറത്തുകൊണ്ടുവരാൻ അന്വേഷണ കമ്മിഷനെ നിയമിക്കും”. സ്റ്റാലിൻ പറഞ്ഞു. നഗരത്തിലെ വെള്ളക്കെട്ട് ഒരു പരിധിവരെ കുറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ന്യൂനമർദ്ദം മൂലം വടക്കൻ തീരത്തെ പല ജില്ലകളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ നവംബർ 11 ന് തമിഴ്‌നാട്ടിലെ ആറ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒമ്പതു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. ചെന്നൈയിലും സമീപ ജില്ലകളായ തിരുവള്ളൂർ, ചെങ്കൽപട്ട്, കാഞ്ചീപുരം, വില്ലുപുരം, തിരുവണ്ണാമലൈ എന്നിവിടങ്ങളിലുമാണ് റെഡ് അലർട്ട്. നീലഗിരി, കോയമ്പത്തൂർ, തിരുപ്പൂർ, ഡിണ്ടിഗൽ, സേലം, കള്ളക്കുറുച്ചി, തിരുപ്പത്തൂർ, വെല്ലൂർ, റാണിപ്പേട്ട് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട്. മഴയെത്തുടർന്ന് സംസ്ഥാനത്തെ 14 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. അറബിക്കടലിന്റെ മധ്യഭാഗത്തായി രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത മൂന്ന് ദിവസങ്ങളിൽ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Eng­lish summary:Floods in Chen­nai: court Criticise

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.