20 April 2024, Saturday

Related news

March 16, 2024
March 15, 2024
March 4, 2024
March 1, 2024
February 16, 2024
February 15, 2024
February 12, 2024
February 6, 2024
November 13, 2023
August 28, 2023

ക്ഷേമ സ്ഥാപനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ തുടർന്നും അനുവദിക്കും: മന്ത്രി ജി ആർ അനിൽ

Janayugom Webdesk
July 12, 2022 10:36 pm

സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ, അഗതി മന്ദിരങ്ങൾ, അനാഥാലയങ്ങൾ, കന്യാസ്ത്രീ മഠങ്ങൾ തുടങ്ങി അംഗീകാരമുള്ള ക്ഷേമ സ്ഥാപനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ തുടർന്നും അനുവദിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ. നിയമസഭയില്‍ പി എസ് സുപാൽ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ക്ഷേമപദ്ധതി പ്രകാരമുള്ള ഭക്ഷ്യധാന്യങ്ങൾ കേന്ദ്രത്തിൽ നിന്നും അനുവദിക്കുന്നതുവരെ ടൈഡ് ഓവർ വിഹിതമായി സംസ്ഥാനത്തിന് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളിൽ‍ നിന്നും ഇത്തരം സ്ഥാപനങ്ങൾക്ക് കഴിഞ്ഞ നാൾ വരെ നൽകിയിരുന്ന തോതിൽ ഈ മാസം മുതൽ ഭക്ഷ്യധാന്യങ്ങൾ നൽകും. കേന്ദ്ര സർക്കാർ അനുവദിച്ചുവന്നിരുന്ന ഗോതമ്പ് നിർത്തലാക്കിയ സാഹചര്യത്തിൽ പകരമായി അരി നൽകുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് അംഗീകാരമുള്ള ക്ഷേമ സ്ഥാപനങ്ങൾക്കാണ് കേന്ദ്ര സർക്കാരിന്റെ ദർപ്പൺ എന്ന സോഫ്റ്റ്‌വേർ വഴി വെൽഫെയർ പെർമിറ്റ് അനുവദിച്ചിരുന്നത്. 2018 ‑2019 സാമ്പത്തിക വർഷത്തിലെ ആദ്യ അലോട്ട്മെന്റിന് ശേഷം ഈ പദ്ധതിയിൽ ഭക്ഷ്യധാന്യങ്ങൾ കേന്ദ്രം അനുവദിച്ചിട്ടില്ല. ഈ വിഷയം നേരിട്ട് പല തവണ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഏറ്റവും അവസാനമായി 2022 ഫെബ്രുവരി 26ന് കേന്ദ്ര സർക്കാരിന് കത്ത് നൽകി. ഇതിന് മറുപടിയായി കേന്ദ്ര ഭക്ഷ്യ മന്ത്രിയുടെ മാർച്ച് 23ൽ ലഭിച്ച കത്തിൽ പല വിധമായ സാങ്കേതിക തടസങ്ങളാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.
ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികളുടെ പട്ടിണി മാറ്റുന്നതിനായി സംസ്ഥാന സർക്കാർ ഈ കാലയളവിൽ 2837.885 മെട്രിക് ടൺ അരിയും 736.027 മെട്രിക് ടൺ ഗോതമ്പും വിതരണം നടത്തിയിട്ടുണ്ട്. ഇതിലൂടെ സംസ്ഥാനത്തിന് 1.65 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് സാമൂഹ്യ ക്ഷേമവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമുളള അഗതി മന്ദിരങ്ങൾ, അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ മുതലായ ക്ഷേമ സ്ഥാപനങ്ങൾക്കും പട്ടികജാതി/വർഗ, മറ്റു പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലുകൾക്കാണ് ക്ഷേമപദ്ധതി പ്രകാരം ഭക്ഷ്യധാന്യങ്ങൾ നൽകിവരുന്നത്. ഈ സ്ഥാപനങ്ങളിലെ ഓരോ അന്തേവാസിക്കും പ്രതിമാസം 10. 5 കിലോ അരി 5.65 രൂപ നിരക്കിലും 4.5 കിലോ ഗോതമ്പ് 4.15 രൂപ നിരക്കിലും നൽകുന്നു.

Eng­lish Sum­ma­ry: Food grains will con­tin­ue to be allo­cat­ed to wel­fare insti­tu­tions: Min­is­ter G R Anil

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.