ആഗസ്റ്റിൽ അഫ്ഗാനിസ്ഥാന്റെ അധികാരം പിടിച്ചെടുത്ത താലിബാന് കീഴിൽ രാജ്യം വലിയ ഭക്ഷ്യക്ഷാമത്തിലേക്കാണ് പോകുന്നതെന്ന് റിപ്പോർട്ട്. രാജ്യത്ത് ഫണ്ടിന്റെ അഭാവവും ഭക്ഷ്യ ഉൽപന്നങ്ങളുടെ വില ക്രമാതീതമായി വർധിക്കുന്നതും കാരണം, നിലനിൽപിനായി മാതാപിതാക്കൾ കുഞ്ഞുങ്ങളെ വിൽക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്റർനാഷനൽ ഫോറം ഫോർ റൈറ്റ്സ് ആൻഡ് സെക്യൂരിറ്റി പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. നവംബറിൽ രാജ്യത്ത് ശീതകാലം ആരംഭിക്കെ, 95 ശതമാനം ആളുകൾക്കും വേണ്ടത്ര ഭക്ഷണം ലഭിക്കുന്നില്ലെന്നും ജനസംഖ്യയുടെ പകുതിയും പട്ടിണിയുടെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്ന് പോകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ശീതകാലം ആരംഭിക്കുന്നതോടെ വിവിധ സംഘടനകളുടെ സഹായ കേന്ദ്രങ്ങൾ അടച്ചിടും എന്നതാണ് കാരണം.
അഫ്ഗാനിലെ 3.9 കോടിയോളം വരുന്ന ജനസംഖ്യയിൽ 22.8 മില്യൺ ജനങ്ങളും (പകുതിയിലധികം) നവംബറിൽ കടുത്ത ഭക്ഷ്യക്ഷാമം നേരിടുമെന്നാണ് റിപ്പോർട്ട് പറയുന്നത്. 2022 മാർച്ച് വരെ ഈ പ്രതിസന്ധി നീളുമെന്നും വിവിധ രാജ്യങ്ങളിൽ നിന്നും സംഘടനകളിൽ നിന്നുമുള്ള സഹായം അഫ്ഗാന് അടിയന്തരമായി ലഭിക്കേണ്ടതുണ്ടെന്നും റിപ്പോർട്ട് പറയുന്നു. കൊവിഡ് മഹാമാരി, വരൾച്ച, രാജ്യത്തുണ്ടായ ആഭ്യന്തര പ്രശ്നങ്ങൾ, സാമ്പത്തിക മാന്ദ്യം എന്നിവയാണ് നിലവിലുള്ള പ്രശ്നങ്ങൾക്ക് കാരണമായി പറയുന്നത്. പുതിയ താലിബാൻ സർക്കാരിന് രാജ്യത്തെ ഭക്ഷ്യസുരക്ഷയ്ക്ക് വേണ്ട ഫണ്ട് കണ്ടെത്താൻ സാധിക്കാത്തതും പ്രധാന പ്രശ്നമായി ചൂണ്ടിക്കാട്ടപ്പെടുന്നു.
ഐക്യരാഷ്ട്ര സംഘടനയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ സഹകരണത്തോടെ ഫുഡ് സെക്യൂരിറ്റി ആൻഡ് അഗ്രികൾച്ചറൽ ക്ലസ്റ്റർ ഓഫ് അഫ്ഗാനിസ്ഥാൻ പുറത്തുവിട്ട റിപ്പോർട്ടിലും ഈ കണക്കുകൾ പറയുന്നുണ്ട്. അഫ്ഗാനിസ്ഥാൻ ഭക്ഷണകാര്യത്തിൽ നേരിടുന്നത് വലിയ ഭീഷണിയാണെന്നും തകർച്ചയിൽ നിന്ന് കരകയറാനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിച്ചില്ലെങ്കിൽ രാജ്യത്ത് കുട്ടികളടക്കം ലക്ഷക്കണക്കിന് പേർ പട്ടിണി കിടന്ന് മരിക്കുമെന്നും നേരത്തെ ഐക്യരാഷ്ട്രസംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.
english summary; food shortage in Taliban
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.