ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കായി വിദേശ പൗരന്മാർ പ്രചാരണത്തിനിറങ്ങിയത് വിവാദമാകുന്നു. പ്രചാരണം കൊഴുപ്പിക്കാന്‍ വിദേശികളുടെ വീഡിയോ ബിജെപി ഗുജറാത്ത് ഘടകം തന്നെയാണ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചത്. തെരഞ്ഞെടുപ്പിലെ വിദേശ പൗരന്മാരുടെ പങ്കാളിത്തം 1951 ലെ ജനപ്രാതിനിധ്യ നിയമത്തിന്റെയും ഇന്ത്യയിലെ വിസ നിയമങ്ങളുടെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു.
ബിജെപിയുടെ ഷാൾ ധരിച്ചു നിൽക്കുന്ന വിദേശികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തുന്നത് വീഡിയോയിൽ കേൾക്കാം. തെരഞ്ഞെടുപ്പ് നിയമങ്ങൾ പൂർണമായും ലംഘിച്ച് വിദേശികളെ ബിജെപി പ്രചാരണത്തിന് ഉപയോഗിക്കുന്നത് ഗുരുതരമായ സംഭവമാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചുവെന്ന് തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ ട്വീറ്റ് ചെയ്തു.
പ്രചാരണം അവസാനഘട്ടത്തിലേക്ക് എത്തിയതോടെ ആവേശത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഭരണകക്ഷിയായ ബിജെപിക്കും പ്രതിപക്ഷമായ കോൺഗ്രസിനും പുറമേ ആം ആദ്മി പാർട്ടി കൂടി ശക്തമായ പ്രചാരണം തുടങ്ങിയതോടെ ത്രികോണ പോരാട്ടമാണ് അരങ്ങേറുന്നത്. ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി ആദിത്യനാഥ് എന്നിവർ പ്രചാരണ രംഗത്ത് സജീവമായപ്പോള്‍ രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും എത്തിച്ചാണ് കോൺഗ്രസ് പ്രതിരോധം തീർക്കുന്നത്. സൂറത്തിലും രാജ്കോട്ടിലും രണ്ട് റാലികളിൽ രാഹുൽ പങ്കെടുത്തു. എഎപിക്കായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളാണ് പ്രചാരണം നടത്തുന്നത്.
അതിനിടെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് എതിരാളികളില്ലെന്നത് അവരുടെ ദിവാസ്വപ്നം മാത്രമാണെന്ന് കോൺഗ്രസ് വക്താവ് ആലോക് ശർമ പറയുന്നു. ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും രാഷ്ട്രീയ എതിരാളികളെ വരുതിയിലാക്കുന്നതാണ് ബിജെപിയുടെ ഗുജറാത്ത് മോഡലെന്നും അവിടെ പ്രതിപക്ഷത്തിരുന്നു രാഷ്ട്രീയം പയറ്റുന്നത് നിസ്സാര കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് തന്നെ അപമാനിച്ചു, ഗുജറാത്തിനെ അപമാനിച്ചുവെന്നൊക്കെ പരിഭ്രാന്തനായി മോഡി വിളിച്ചു പറയുന്നത് പരിഭ്രാന്തി കൊണ്ടാണ്. ജനങ്ങൾ അതൊക്കെ അവഗണിക്കുകയാണ്. വിലക്കയറ്റം, തൊഴിലില്ലായ്മ, ദാരിദ്ര്യം എന്നിവയെക്കുറിച്ച് മോഡി മിണ്ടില്ല. കോൺഗ്രസ് ജനങ്ങൾക്കു വേണ്ടിയാണ് സംസാരിക്കുന്നതെന്നും അതിനു ഫലമുണ്ടാവുമെന്നും ശര്‍മ പറഞ്ഞു.
English Summary: Foreigners for propaganda
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.