രണ്ടുദിന ഇന്ത്യന്‍സന്ദര്‍ശനത്തിന് കുടുംബ സമേതം അഹമ്മദാബാദിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കൊപ്പം റോഡ് ഷോ നടത്തി ആദ്യമെത്തിയത് മഹാത്മാഗാന്ധിയുടെ സബര്‍മതി ആശ്രമത്തിലേക്ക്. ആശ്രമ കവാടത്തില്‍ ട്രംപിനെയും ഭാര്യ മെലാനിയയെയും ഷാളുകള്‍ അണിയിച്ച് സ്വീകരിച്ചു. അകത്തേക്ക് കടന്ന ട്രംപും മോഡിയും ചേര്‍ന്ന് മഹാത്മാഗാന്ധിയുടെ ഛായാ ചിത്രത്തില്‍ ഖദര്‍മാല ചാര്‍ത്തി. തുടര്‍ന്ന് ആശ്രമത്തിനകത്ത് കടന്ന ഇരുവരും ഏതാനും മിനിട്ടുകൾ അവിടെ ചെലവിട്ടു. പിന്നീടാണ് ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന രീതി ട്രംപ് ചോദിച്ച് മനസിലാക്കിയത്. തുടർന്ന് ആശ്രമത്തിലെ അന്തേവാസിയുടെ സഹായത്തോടെ ചര്‍ക്ക പ്രവര്‍ത്തിപ്പിച്ച് നൂല്‍നൂല്‍ക്കുകയും ചെയ്തു. ട്രംപ് സബർമതി ആശ്രമം സന്ദർശിക്കുമോയെന്ന കാര്യത്തിൽ നേരത്തെ അനിശ്ചിതത്വം നിലനിന്നിരുന്നു.
റോഡ്ഷോയ്ക്ക് തൊട്ടുമുമ്പാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. ഏകദേശം 20 മിനിട്ടോളം സബർമതി ആശ്രമത്തിൽ ചെലവഴിച്ച ട്രംപിനും ഭാര്യയ്ക്കും മോഡി ആശ്രമത്തിലെ പ്രത്യേകതകൾ വിവരിച്ചുനൽകി. സബര്‍മതി ആശ്രമത്തിലെ സന്ദര്‍ശക ഡയറിയില്‍ ഡൊണാള്‍ഡ് ട്രംപ് കുറിച്ച വരികളില്‍ മഹാത്മാഗാന്ധിയെക്കുറിച്ച് പരാമര്‍ശമില്ലാതെവന്നതും ശ്രദ്ധേയമായി.
you may also like this video;
നരേന്ദ്രമോഡിക്ക് നന്ദിയര്‍പ്പിക്കുന്ന വരികള്‍ മാത്രമാണ് ട്രംപ് കുറിച്ചിരിക്കുന്നത്. മനോഹരമായ സന്ദര്‍ശനം ഒരുക്കിയതിന് എന്റെ മികച്ച സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നന്ദി’ എന്നാണ് ട്രംപ് സന്ദര്‍ശക ഡയറിയില്‍ എഴുതിയത്. ഇത് സോഷ്യൽ മീഡിയകളിൽ വൻ ചർച്ചയായി മാറിയിട്ടുണ്ട്. മുൻ അമേരിക്കൻ പ്രസിഡന്റായിരുന്ന ബരാക്ക് ഒബാമ 2015ല്‍ ഇന്ത്യയിലെത്തിയപ്പോൾ രാജ്ഘട്ട് സന്ദര്‍ശിച്ചിരുന്നു.
രണ്ട് യുഎസ് പ്രസിഡന്റുമാർ രാജ്ഘട്ടിലെയും സബര്‍മതി ആശ്രമത്തിലെയും സന്ദര്‍ശക പുസ്തകങ്ങളില്‍ കുറിച്ച വാക്കുകളും സോഷ്യല്‍ മീഡിയയിൽ ചര്‍ച്ചാവിഷയമായി മാറി. ‘എന്താണോ ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കി൦ഗ് ജൂനിയര്‍ അന്ന് പറഞ്ഞത്, അതിന്നും സത്യമായി തുടരുന്നു. ഗാന്ധിയുടെ ചൈതന്യം ഇന്നത്തെ ഇന്ത്യയില്‍ വളരെ സജീവമാണ്. ഇത് ലോകത്തിനുള്ള മഹത്തായ ഒരു സമ്മാനമായി തുടരും. ലോകത്തെ എല്ലാ രാജ്യങ്ങളും ജനങ്ങളും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ആദര്‍ശത്തില്‍ ജീവിക്കട്ടെ’, ഇതായിരുന്നു ഒബാമയുടെ വാക്കുകള്‍. ഇവയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.