28 March 2024, Thursday

സ്വകാര്യ മൊബൈല്‍ സേവന ദാതാവിന്റെ പേരില്‍ തട്ടിപ്പ് സംഘം: കമ്പനി വക്താവെന്ന പേരില്‍ ബന്ധപ്പെട്ട സ്ത്രീ തട്ടിയത് 4000 രൂപ

Janayugom Webdesk
നെടുങ്കണ്ടം
February 4, 2022 9:23 am

സ്വകാര്യ മൊബൈല്‍ സേവനദാതാവിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്നത് തുടര്‍കഥയാവുന്നു. പോസ്റ്റോഫീസ് വഴി സമ്മാനമായി അയച്ച് നല്‍കിയ പൊതിക്ക് നെടുങ്കണ്ടം മൈനര്‍സിറ്റി സ്വദേശിയായ നെടുമ്പള്ളില്‍ ബിനീഷ് മോഹനന് നഷ്ടമായത് 4000 രൂപ. മൊബൈല്‍ ഫോണെന്നു കരുതി വാങ്ങിയ പൊതി തുറന്നപ്പോള്‍ ലഭിച്ചത് പുരുഷന്‍മാര്‍ക്കുള്ള വിലകുറഞ്ഞ ബെല്‍റ്റും പേഴ്സും. സംഭവത്തില്‍ യുവാവ് നെടുങ്കണ്ടം പോലീസില്‍ പരാതി നല്‍കി.  കഴിഞ്ഞ ജനവരി 18‑നാണ് സ്വകാര്യ മൊബൈല്‍ സേവനദാതാവിന്റെ കസ്റ്റമര്‍ കെയറില്‍ നിന്നെന്ന പേരില്‍ ബിനീഷിന്റെ ഫോണിലേക്ക് വിളിവന്നത്. മറ്റൊരു സ്വകാര്യ കമ്പനിയുമായി ലയിച്ചതിനെത്തുടര്‍ന്ന് നിലവിലില്ലാത്ത കമ്പനിയുടെ പേരിലാണ് കസ്റ്റമര്‍ കെയര്‍ പ്രതിനിധി എന്ന് പരിചയപ്പെടുത്തിയ സ്ത്രീ സംസാരിച്ചത്.

മലയാളത്തില്‍ ഒഴുക്കോടെ സംസാരിച്ച സ്ത്രീ കോട്ടയത്ത് നിന്നാണ് വിളിക്കുന്നതെന്നും അറിയിച്ചു. ഈ കമ്പനിയുടെ സിം കാര്‍ഡാണ് ബിനീഷ് വര്‍ഷങ്ങളായി ഉപയോഗിക്കുന്നത്. ബിനീഷിനെ കമ്പനിയുടെ മികച്ച ഉപഭോക്താവായി തിരഞ്ഞെടുത്തിരിക്കുന്നെന്നും സമ്മാനമായി മൊബൈല്‍ ഫോണ്‍ അയച്ച് നല്‍കുമെന്നുമായിരുന്നു വാഗ്ദാനം. എന്നാല്‍ താന്‍ നിലവില്‍ കോവിഡ് ബാധിച്ച് ക്വാറന്റൈനിലാണെന്നും, സമ്മാനം കൈപ്പറ്റാന്‍ താത്പര്യമില്ലെന്നും ബിനീഷ് പറഞ്ഞു. എന്നാല്‍ പോസ്റ്റോഫീസ് വഴി സമ്മാനം എത്താന്‍ 12 ദിവസത്തെ താമസമുണ്ടെന്നും, അപ്പോള്‍ നേരിട്ട് ചെന്ന് കൈപ്പറ്റിയാല്‍ മതിയെന്നും സ്ത്രീ പറഞ്ഞു.

അയക്കേണ്ട ഫോണിന്റെ നിറം, മെമ്മറി എന്നിവ തിരക്കിക്കൊണ്ട് തൊട്ടടുത്ത ദിവസവും ഇതേ സ്ത്രീ വിളിച്ചിരുന്നതായി ബിനീഷ് പറഞ്ഞു. തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച നെടുങ്കണ്ടം പോസ്റ്റോഫീസില്‍ നിന്നും പാഴ്സല്‍ എത്തിയിട്ടുണ്ടെന്നും 4000 രൂപ അടച്ച് പൊതി കൈപ്പറ്റാമെന്നും ബിനീഷിനെ അറിയിച്ചു. ബുധനാഴ്ച തുകയുമായി എത്തി പൊതി കൈപ്പറ്റി പോസ്റ്റോഫീസില്‍ നിന്നുതന്നെ പൊട്ടിച്ച് നോക്കിയപ്പോഴാണ് ഫോണിന് പകരം ലഭിച്ചിരിക്കുന്നത് പുരുഷന്‍മാര്‍ക്കുള്ള വിലകുറഞ്ഞ ബെല്‍റ്റും പേഴ്സുമാണെന്ന് മനസിലായത്. തുടര്‍ന്ന് ബിനീഷ് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

Eng­lish Sum­ma­ry: Fraud­u­lent gang in the name of a pri­vate mobile ser­vice provider: A woman in the name of a com­pa­ny spokesper­son swin­dled Rs 4,000

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.