20 April 2024, Saturday

Related news

March 17, 2024
March 14, 2024
March 8, 2024
March 2, 2024
February 21, 2024
January 14, 2024
January 11, 2024
December 23, 2023
November 24, 2023
September 25, 2023

അഫ്ഗാനില്‍ തീവ്രവാദസംഘടനകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം: യുഎന്‍

Janayugom Webdesk
ന്യൂയോര്‍ക്ക്
February 8, 2022 10:06 pm

താലിബാന്‍ അധികാരത്തിലെത്തിയതോടെ തീവ്രവാദ സംഘടനകള്‍ക്ക് അഫ്ഗാനില്‍ പൂര്‍ണ സ്വാതന്ത്ര്യമാണെന്ന് യുഎന്‍ റിപ്പോര്‍ട്ട്. താലിബാന്റെ അല്‍ ഖ്വയ്ദ ബന്ധം അഫ്ഗാനിസ്ഥാനെ ഭീകരസംഘടനകളുടെ സുരക്ഷിത താവളമാക്കുന്നതിന് വഴിയൊരുക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ ഏകദേശം 200–400 പ്രവര്‍ത്തകര്‍ അല്‍ഖ്വയ്ദയ്ക്ക് ഉണ്ടെന്നും സുരക്ഷാ സമിതി റിപ്പോർട്ടില്‍ വെളിപ്പെടുത്തുന്നു. വിവിധ രാജ്യങ്ങളിലെ തീവ്രവാദ ബന്ധങ്ങളും യുഎന്‍ വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ആഫ്രിക്കയിൽ അൽഖ്വയ്‌ദ, ഐഎസ് ബന്ധമുള്ള തീവ്രവാദ സംഘടനകള്‍ സാന്നിധ്യം വര്‍ധിപ്പിക്കുകയാണ്.

ഇന്തോനേഷ്യയിലും ഫിലിപ്പിന്‍സിലും ഇരു സംഘടനകളും സ്ഥാനമുറപ്പിച്ചിട്ടുണ്ട്. ഇറാഖിലും സിറിയയിലും ഐഎസ് ശക്തമായി തുടരുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 ലെ അവസാന ആറ് മാസത്തെ ഏറ്റവും നിര്‍ണായകമായ സംഭവമായാണ് യുഎന്‍ സുരക്ഷാ സമിതിയുടെ വിദഗ്‍ധ പാനല്‍ താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. വിദേശ തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ താലിബാന്‍ സ്വീകരിച്ചിട്ടില്ല. തീവ്രവാദ സംഘങ്ങള്‍ക്ക് പൂര്‍ണ സ്വതന്ത്രരായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമാണ് അഫ്ഗാനിസ്ഥാനിലുള്ളത്.

ഭരണം പിടിച്ചെടുത്തതിന് പിന്നാലെ താലിബാനെ അഭിനന്ദിച്ചുകൊണ്ട് അല്‍ ഖ്വയ്ദ പ്രസ്താവനയിറക്കിയിരുന്നു. എന്നാല്‍ അന്താരാഷ്ട്ര അംഗീകാരത്തിനായുളള ശ്രമത്തിന്റെ ഭാഗമായി പ്രസ്താവനയ്ക്കെതിരെ താലിബാന്‍ തന്ത്രപരമായ നിശബ്ദത പാലിക്കുകയാണ്. നേതൃനിരയിലുണ്ടായ നഷ്ടങ്ങളില്‍ നിന്ന് കരകയറി വരുന്ന അല്‍ ഖ്വയ്ദയ്ക്ക് ഉയര്‍ന്ന രീതിയിലള്ള ആക്രമണം നടത്താനുള്ള സാഹചര്യം നിലവിലില്ലെന്നും വിദഗ്ധര്‍ സമിതി വിലയിരുത്തുന്നു. ബിൻലാദന്റെ മകൻ അബ്ദുള്ള താലിബാനുമായുള്ള ചർച്ചകൾക്കായി ഒക്ടോബറിൽ അഫ്‍ഗാന്‍ സന്ദർശനം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കാബൂള്‍ വിമാനത്താവളത്തിലെ ആക്രമണത്തെ ഉദ്ധരിച്ച് , ഇസ്‍ലാമിക് സ്റ്റേറ്റ് ആക്രമണങ്ങള്‍ നടത്താന്‍ പൂര്‍ണ സജ്ജരാണെന്നും ഇത് അഫ്ഗാന്റെ സുരക്ഷാ സാഹചര്യങ്ങള്‍ സങ്കീര്‍ണമാക്കുകയാണെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ആയിരക്കണക്കിന് തടവുകാരെ മോചിപ്പിച്ചതിന് ശേഷം അഫ്ഗാനിസ്ഥാനിൽ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ അംഗസംഖ്യ 2,200 ൽ നിന്ന് 4,000 ആയി ഉയർന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

eng­lish sum­ma­ry; Full inde­pen­dence for ter­ror­ist orga­ni­za­tions in Afghanistan: UN

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.