സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന്‍ ലക്ഷ്യത്തോടടുക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഹോട്ടലുകളിലും, റസ്റ്റോറന്റുകളിലും, ബാറുകളിലും ഇരുന്ന് കഴിക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടു ഡോസ് വാക്സിനേഷന്‍ സ്വീകരിച്ച ആളുകള്‍ക്കായിരിക്കും അനുമതി.
രണ്ടു ഡോസ് വാക്സിനേഷന്‍ സ്വീകരിച്ച തൊഴിലാളികളെ ഉള്‍പ്പെടുത്തിയായിരിക്കണം ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. കഴിക്കാന്‍ എത്തുന്നവര്‍ക്കുള്ള വാക്സിനേഷന്‍ നിബന്ധന 18 വയസിന് താഴെയുള്ളവര്‍ക്ക് ബാധകമല്ല. ഇരിപ്പിടത്തിന്റെ 50 ശതമാനം മാത്രമേ പ്രവേശനം അനുവദിക്കൂ. എസി ഉപയോഗിക്കാന്‍ പാടില്ല. ജനലുകളും വാതിലുകളും പരമാവധി തുറന്നിടാനുള്ള സൗകര്യം ഏര്‍പ്പെടുത്തേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനവും അനുവദിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് രണ്ടു ഡോസ് വാക്സിനേഷന്‍ സ്വീകരിച്ച തൊഴിലാളികളെ ഉള്‍പ്പെടുത്തി, രണ്ടു ഡോസ് വാക്സിനേഷന്‍ സ്വീകരിച്ച ആളുകള്‍ക്കായി മാത്രമായിരിക്കും പ്രവര്‍ത്തനം. അടച്ചിട്ട മുറികളിലും ഹാളുകളിലുമുള്ള യോഗങ്ങള്‍ പലയിടത്തും നടക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അത് ഒഴിവാക്കാനാകണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. തീയറ്ററുകള്‍ തുറക്കുന്ന കാര്യം സര്‍ക്കാര്‍ പ്രത്യേകമായി പരിഗണിക്കും. ആളുകളുടെ എണ്ണമുള്‍പ്പടെ പരിശോധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നേരത്തെ ഏര്‍പ്പെടുത്തിയ പുറത്തിറങ്ങാനും കടകളില്‍ പോകാനുമുള്ള നിബന്ധനകളും ഒഴിവാക്കി. വാക്സിന്‍ സര്‍ട്ടിഫിക്കറ്റ്, ആര്‍ടിപിസിആര്‍ നെഗറ്റീവ്, കോവിഡ് രോഗമുക്തി സര്‍ട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലും വേണമെന്ന നിബന്ധന ഒഴിവാക്കാന്‍ ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി.
പഠന സൗകര്യങ്ങളില്‍ പ്രയാസമുണ്ടാകില്ല; കുട്ടികളുടെ സുരക്ഷ ഉറപ്പാക്കും
തിരുവനന്തപുരം: ദീര്‍ഘ നാളുകള്‍ക്ക് ശേഷം കുട്ടികള്‍ സ്കൂളുകളിലേക്കെത്തുമ്പോള്‍ പഠന സൗകര്യങ്ങളില്‍ യാതൊരു പ്രയാസവും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി. കുട്ടികളിൽ കോവിഡ് വരാനുള്ള സാധ്യത താരതമ്യേന കുറവാണ്. എന്നിരുന്നാലും കുറച്ച് കുട്ടികൾക്കെങ്കിലും കോവിഡ് വരാനുള്ള സാധ്യത മുൻകൂട്ടി കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്തണം. സ്കൂളുമായി ബന്ധപ്പെട്ട എല്ലാവരും വാക്സിനേഷൻ സ്വീകരിക്കണം. അവർ മറ്റ് കൂടുതൽ ആളുകളുമായി ബന്ധപ്പെടാതെ ഇരിക്കുകയും വേണം. സ്കൂൾ പിടിഎകൾ അതിവേഗത്തിൽ പുനഃസംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
സൂക്ഷ്മതല ആസൂത്രണം
അധ്യാപക രക്ഷാകർതൃ സമിതിയോടൊപ്പം തദ്ദേശസ്വയംഭരണ, വിദ്യാഭ്യാസ വകുപ്പുകളുടെ കൂടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യപ്രവർത്തകരെയും പങ്കെടുപ്പിച്ച് സൂക്ഷ്മതല ആസൂത്രണം സ്കൂൾ തുറക്കുന്നതിനു മുന്നേ നടത്തേണ്ടതാണ്. എല്ലാ സ്റ്റേഷന്‍ഹൗസ് ഓഫീസര്‍മാരും തങ്ങളുടെ പ്രദേശത്തെ സ്കൂളുകളിലെ പ്രഥമാധ്യാപകരുടെയും സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധികളുടെയും യോഗം വിളിച്ചുകൂട്ടി കുട്ടികളുടെ സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്യും. കുട്ടികളെ കൊണ്ടുവരുന്ന സ്കൂള്‍ വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്തം പൊലീസിന് ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
English summary; further relaxation of covid restriction in kerala
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.