ഡല്‍ഹിയിലെ രോഹിണി കോടതിയിലുണ്ടായ വെടിവയ്പില്‍ ഗുണ്ടാത്തലവന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഗോഗി എന്ന ജിതേന്ദര്‍ മാനും എതിരാളി ടില്ലു താജ്പുരിയ എന്ന സുനിലിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘത്തിലെ രണ്ടു പേരുമാണു മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞാണു സംഭവം.
ജയിലില്‍ കഴിയുന്ന ഗോഗിയെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ എതിര്‍ സംഘത്തിലെ രണ്ടുപേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അഭിഭാഷക വേഷത്തിലെത്തിയ അക്രമികള്‍ക്കു നേരെ, ഗോഗിയോടൊപ്പമുണ്ടായിരുന്ന സ്‌പെഷല്‍ സെല്ലിലെ കൗണ്ടര്‍ ഇന്റലിജന്‍സ് ടീം അംഗങ്ങള്‍ വെടിയുതിര്‍ത്തു. ഇരുവരും കൊല്ലപ്പെട്ടു.
ഗോഗിയുടെ ശരീരത്തില്‍ നാലു വെടിയുണ്ടകളേറ്റു. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
അഭിഭാഷകരായി വേഷമിട്ട രണ്ടുപേരാണു വെടിവയ്പ് നടത്തിയതെന്നു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കോടതിയില്‍ നേരത്തെ സ്ഥാനം പിടിച്ച അക്രമികള്‍, ഗോഗി പ്രവേശിച്ചയുടന്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
”ഗോഗി കോടതിയില്‍ പ്രവേശിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ അവര്‍ പിസ്റ്റളുകള്‍ പുറത്തെടുക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തു. പൊലീസിന്റെ കൗണ്ടര്‍ ഇന്റലിജന്‍സ് ടീം തിരിച്ച് വെടിവച്ചു. അക്രമികള്‍ രണ്ടുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചു,” പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, ഗോഗിയുടെ കൂട്ടാളിയായ ഫജ്ജ എന്ന കുല്‍ദീപ്, കര്‍ക്കര്‍ദൂമ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. അന്നുമുതല്‍, കൗണ്ടര്‍ ഇന്റലിജന്‍സ് സംഘം കോടതി വിചാരണയ്ക്കിടെ ഗോഗിക്കും കൂട്ടാളികള്‍ക്കുമൊപ്പം ഉണ്ടാവാറുണ്ട്.
വര്‍ഷങ്ങളായി ആലിപൂരിലും സോണിപത്തിലും പിടിച്ചുപറി റാക്കറ്റ് നടത്തുന്ന ഗോഗിയുടെയും സുനിലിന്റെയും സംഘങ്ങൾ തമ്മിലുള്ള നിരന്തരമായ ഏറ്റുമുട്ടലുകള്‍ പലപ്പോഴും രക്തച്ചൊരിച്ചിലില്‍ കലാശിക്കാറുണ്ടെന്നു പൊലീസ് പറയുന്നു. ആറ് വര്‍ഷത്തിനിടയില്‍, ഇരു സംഘങ്ങളിലുമായി പത്തലധികം പേര്‍ കൊല്ലപ്പെട്ടു. മറ്റു പലരും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.
English summary; Gangster Killed In Delhi Courtroom, 2 Gunmen Posed As Lawyers, Shot Dead
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.