May 28, 2023 Sunday

വര്‍ഗീയതയേക്കാള്‍ ഭേദം ഗ്ലോബല്‍ വാമിംഗ്

 വിജയ് സി എച്ച്
January 12, 2020 3:57 am

ഈയിടെ സമാപിച്ച മുപ്പത്തിയെട്ടാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോൽത്സവത്തിൽ, കെ പി രാമനുണ്ണിയുടെ ‘ദൈവത്തിന്റെ പുസ്തക’ത്തിന്റെ എട്ടാം പതിപ്പ്, 81 രാജ്യങ്ങളിൽ‍നിന്നെത്തിയ പ്രസാധകരെയും എഴുത്തുകാരെയും വായനക്കാരെയും സാക്ഷിനിർത്തി, ഷാർജ ഭരണാധികാരി പ്രകാശനം ചെയ്തു. യുഎഇ ഇപ്പോൾ ആഘോഷിക്കുന്ന ‘ഇയർ ഓഫ് ടോളറൻസ്’ സന്ദേശവുമായി ഈ നോവലിന്റെ പ്രമേയം യോജിക്കുന്നുവെന്നതിന്റെ അംഗീകാരമായാണ് ആതിഥേയ രാജ്യത്തലവൻ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ‑ഖാസിമി പുസ്തകത്തിന്റെ പുതിയ പതിപ്പ് പ്രകാശനം ചെയ്തത്. പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ ശക്തമായ വര്‍ത്തമാനകാലത്ത് ‘ദൈവത്തിന്റെ പുസ്തകം’ എന്ന നോവലിന്റെ പശ്ചാത്തലത്തില്‍ കെ പി രാമനുണ്ണി സംസാരിക്കുന്നു.

ഇന്ത്യ ശിഥിലമായി പോകാതിരിക്കാന്‍

മഹാത്മജിയെ ആശ്രയിക്കാതെ ഇന്ത്യയുടെ ഭൗതികവും ആത്മീയവുമായ മുന്നേറ്റം സാദ്ധ്യമല്ലെന്ന് പറയാറില്ലേ? ആ വലുപ്പമൊന്നുമില്ലെങ്കിലും രാജ്യത്തെ രണ്ടു പ്രബല സമുദായങ്ങളെ ഐക്യപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ‘ദൈവത്തിന്റെ പുസ്തകം’ അവഗണിക്കാൻ കഴിയുകയില്ല. എന്തെന്നാൽ, വൈപരീത്യത്തിന്റെ വാദഗതികളെ നിർവ്വീര്യമാക്കി ഹിന്ദുവിനും മുസ്ലീമിനും യോജിച്ചു പോകാനുള്ള ഹൈന്ദവവും ഇസ്ലാമികവുമായ ധർമ്മ വഴിയാണ് ആ രചന തുറന്നിടുന്നത്. കൃതി വായിച്ചു കുറെ മുസ്ലീംങ്ങൾ കണ്ണീരണിയുകയും ശ്രീകൃഷ്ണനോടുള്ള അതേ ചേതോവികാരം തങ്ങൾക്ക് നബിയോടും തോന്നിയെന്ന് കുറെ ഹിന്ദുക്കൾ അതിശയിക്കുകയും ചെയ്തിട്ടുണ്ട്! വർഗ്ഗീയവും ജാതീയവുമായ ധ്രുവീകരണത്തിലേക്ക് ഇന്ത്യാമഹാരാജ്യം നിപതിച്ചുപോകാൻ ഞാൻ അനുവദിക്കില്ല. സഹസ്രാബ്ദങ്ങളായുള്ള ഇന്ത്യ ചരിത്രത്തിൽ നിന്നാണ് എന്റെ സ്വപ്നം ഊർജ്ജം കൊള്ളുന്നത്. ചില്ലറ വർഷത്തെ ഗ്രഹണകാലത്തിന് വലിയൊരു യുഗസംസ്കൃതിയെ കുരുതി കൊടുക്കാൻ സാധിക്കുകയില്ല. അല്ലെങ്കിൽ ഈ രാജ്യത്തിനു നിലനിൽപ്പില്ല. ഇന്ത്യ ശിഥിലമായിപ്പോകും.

പുനപരിശോധനകള്‍ ആവശ്യം

ഈ ലോകം ഇങ്ങനെയൊക്കെ ആയിപ്പോയല്ലൊയെന്ന ആധിയിൽനിന്ന്, അതിനെ നിർമ്മലവും സർഗ്ഗാത്മകവുമാക്കിയെടുക്കാനുള്ള വിചാരണയാണ് ‘ദൈവത്തിന്റെ പുസ്തകം’. ശരിതെറ്റുകളെയും നന്മതിന്മകളെയും അളക്കാനുള്ള അളവുകോലായാണ് കൃഷ്ണനേയും നബിയേയും നോവലിൽ ആനയിച്ചിട്ടുള്ളത്. വിശ്വാസികളെ സംബന്ധിച്ചു ദൈവദൂതരും, അവിശ്വാസികളെ സംബന്ധിച്ചു സമൂഹപ്രജ്ഞയുടെ പ്രതിനിധികളുമായവർക്ക് വീണ്ടും ഒരു ജന്മം നൽകിയാലും അവർക്ക് അവരുടെ ജീവിതം തിരുത്തേണ്ടിവരില്ല എന്നതാണ് ഇതിവൃത്ത സൃഷ്ടിക്കു പുറകിലെ സങ്കൽപ്പം. അവരുടെ കാഴ്ചയിലൂടെയാണ് മനുഷ്യ ചരിത്രത്തിന്റെ വിചാരണ നടക്കുന്നത്. ആ വിചാരണ വേളയിൽ മഹാത്മാക്കളായ മാർക്സും ഗാന്ധിയും പോലും ആത്മവിചാരണ നടത്തി സ്വയം തിരുത്തുന്നുണ്ട്. വെറുതെ വർത്തമാനകാലത്തെ നേരെയാക്കാൻ ശ്രമിച്ചതുകൊണ്ട് ലോകവും മനുഷ്യജീവിതവും നന്നാവുകയില്ല. അതിന് മാനവ ചരിത്രംതന്നെ മുൻകാല പ്രാബല്യത്തോടെ തിരുത്തണമെന്ന ദർശനമാണ് ‘ദൈവത്തിൻറെ പുസ്തകം’ മുന്നോട്ടുവക്കുന്നത്. അതിനാൽ, വിട്ടുവീഴ്ചകളല്ല, പുനഃപരിശോധനകളാണ് എല്ലാവരും ചെയ്യേണ്ടത്. സമത്വത്തിന്റെയും, സ്വാതന്ത്ര്യത്തിന്റെയും, സർഗ്ഗാത്മകതയുടെയും വാഴ്ചയ്ക്കാവശ്യമായ പുനഃപരിശോധനകൾ… അതിൽ വാശിയുടെയോ, കടുംപിടുത്തത്തിന്റെയൊ പ്രശ്നമുദിക്കരുത്.

മതമൈത്രി എഴുത്തുകാരന്‍

എഴുത്തുകാരെ ലേബലൊട്ടിച്ചു വിടാനുള്ള പൊതുപ്രവണതയാണ് എന്നെ മതമൈത്രി എഴുത്തുകാരൻ മാത്രമാക്കി ചുരുക്കാനുള്ള ചിലരുടെ ശ്രമത്തിനു പുറകിലുള്ളത്. വ്യത്യസ്ത സമുദായങ്ങളെ സൗഹൃദപ്പെടുത്താനുള്ള ആശയങ്ങൾ ഉയർത്തുമ്പോൾ അവരെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് അത് ഒരിക്കലും രുചിക്കില്ല. അത്തരക്കാരാണ് എന്നോട് അപ്രീതി സൂക്ഷിക്കുന്നത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിൽപ്പനക്കാർ തങ്ങളുടെ നിലപാടുകളെ അപ്രസക്തമാക്കുന്ന എഴുത്തുകാരെയും കൃതികളെയും ഭര്‍ത്സിച്ചുകൊണ്ടേയിരിക്കും. സോഷ്യൽ മീഡിയകളിൽ കലിതുള്ളി ഉറയുന്നത് ഇവരാണെന്നതിനാൽ, ലോകം മൊത്തം ഇവരാണെന്നു തോന്നാം. നന്മ നിശ്ശബ്ദവും തിന്മ വാചാലവുമാകുന്നതിന്റെ വൈഷമ്യം അതിഭയങ്കരമാണ്. കാലുഷ്യ പ്രചാരകർക്ക് ഇഷ്ടമല്ല എന്നതു തന്നെയാണ് എന്റെ മാർഗ്ഗം ശരിയാണെന്നതിന്റെ തെളിവ്. പുറകിലേക്കുള്ള തിരിഞ്ഞു നോട്ടങ്ങളെല്ലാം എന്റെ വഴികൾ ശരിയാണെന്ന് ഉറപ്പിച്ചിട്ടേയുള്ളു. വർഗ്ഗീയവാദികളുടെ പ്രീതി ഇരന്നു ചെന്നാൽ ഞാൻ ആത്മീയമായി പാപ്പരാകും. എല്ലാ മതസ്ഥരും ഈ മണ്ണിന്റെ മക്കളാണ് കാർത്തി മതം മാറിയിട്ടും അവളിൽ പഴയ മതത്തിന്റെ അഭിരുചികൾ അവശേഷിക്കുന്നു എന്നതാണ് ‘സൂഫി പറഞ്ഞ കഥ’യിലെ പ്രധാന പ്രതിപാദ്യം. ഇന്ത്യയിലെ വ്യത്യസ്ത മതസ്ഥരിലെല്ലാം നാടിന്റെ സംസ്കാരം നിറഞ്ഞു നിൽക്കുന്നു,

എല്ലാ മതസ്ഥരും ഈ മണ്ണിന്റെ മക്കളാണ്,

ആർക്കും ആരേയും അന്യവൽക്കരിക്കാൻ അധികാരമില്ല, തുടങ്ങിയ ആശയങ്ങളാണ് നോവലിന്റെ ‘സൂഫി പറഞ്ഞ കഥ’യുടെ പ്രമേയമായി വരുന്നത്. കൃതിയുടെ പ്രമേയത്തിനനുസരിച്ചാണ് അതിൽ വ്യത്യസ്ത സംഭവങ്ങൾ അരങ്ങേറുന്നത്. കാർത്തി മുസ്ലീമായി മതം മാറുന്ന ഒരു സംഭവം ഈ നോവലിൽ ഉണ്ടെന്നുവച്ച്, പകരത്തിനു പകരം മറ്റൊരു നോവലിൽ ഒരു മുസ്ലീമിനെ ഹിന്ദുവാക്കി മതം മാറ്റണ്ട കാര്യമില്ല. കൃതിയുടെ പ്രമേയത്തിനു അനുസൃതമായി വരുന്ന പക്ഷം ഞാൻ എന്തു സംഭവവും ആവിഷ്കരിക്കും! പിന്നെ, അത്തരത്തിൽ ചിന്തിക്കുന്നവർക്ക്, ‘ജീവിതത്തിൻറെ പുസ്തക’ത്തിൽ സുബൈദ ഗോവിന്ദവർമ്മരാജയെ വിവാഹം ചെയ്യുന്നതിൽ ആശ്വാസം കണ്ടെത്താം! കാർത്തി, മാമുട്ടിയെ വിവാഹം ചെയ്തെങ്കിലും, സ്വന്തം വിശ്വാസം സൂക്ഷിക്കാനുള്ള അവകാശം പിടിച്ചുവാങ്ങുന്നു. സുബൈദ, രാജയെ വിവാഹം ചെയ്യുന്നത്, ഇസ്ലാമിക അനിവാര്യതയായ ഏകദൈവവിശ്വാസം രാജ പുലർത്തുന്നുണ്ടെന്നു ഉറപ്പുവരുത്തിയിട്ടാണ്. സ്ത്രീകൾ പുരുഷന്മാരുടെ പാവകളല്ല, സ്വന്തം വിശ്വാസദാർഢ്യങ്ങൾ കാത്തുസൂക്ഷിക്കുന്നവരാണെന്നാണ് രണ്ടു നോവലും തെളിയിക്കുന്നത്.

യുദ്ധങ്ങൾ രാജ്യങ്ങൾ തമ്മിലല്ല, സംസ്കാരങ്ങൾ തമ്മിലാണ്

മതങ്ങളും സംസ്കാരങ്ങളും തമ്മിൽ യുദ്ധംവെട്ടുമെന്ന അഭിപ്രായമുയർത്തുന്നത് പാശ്ചാത്യ മുഖ്യധാരാ ആധുനികതയുടെ ദർശനങ്ങളാണ്. വ്യക്തി-സമൂഹം, സ്വകാര്യം-പൊതുകാര്യം, മനസ്സ്-ശരീരം, ഭൗതികം-ആത്മീയം എന്നിങ്ങനെ എല്ലാ മണ്ഡലങ്ങളേയും വൈപരീത്യങ്ങളായി കാണുന്നത് വെസ്റ്റേൺ മോഡേണിറ്റിയുടെ സവിശേഷതയാണ്. എന്നാൽ, വ്യത്യസ്തമായതെല്ലാം കടകവിരുദ്ധമാണെന്ന സങ്കൽപ്പം തെറ്റാണ്. ഭൂലോകത്ത് സാമ്രാജ്യത്വം സംഭവിക്കുന്നതിനു മുമ്പ് വിവിധ സംസ്കാരങ്ങൾ പരസ്പരം ശത്രുത പുലർത്തിയതിനു തെളിവില്ല. സംസ്കാരികമായ വ്യത്യാസങ്ങളെ കൗതുകത്തോടെയാണ് കണ്ടിരുന്നത്. പഴയ യാത്രാവിവരണങ്ങളിലൂടെ കണ്ണോടിച്ചാൽ അതു വ്യക്തമാകും. ചൈനയിൽനിന്നും ഇന്ത്യയിലെത്തിയ ഫാഹിയാനും, ഹുയാങ് സാങ്ങുമെല്ലാം ഭാരതീയ സംസ്കൃതിയെ സ്നേഹാദരങ്ങളോടെയാണ് വിലയിരുത്തിയിട്ടുള്ളത്. വ്യത്യസ്തതകളിൽ രമിക്കുന്നത് മനുഷ്യസഹജമാണ്. സാമ്രാജ്യത്വത്തിന്റെ സന്തതിയായ, മുതലാളിത്തത്തിന്റെ സന്തതിയായ, സാമുവൽ ഹണ്ടിംഗ്ടണിന്, The Clash of Civ­i­liza­tions തിയറി ജന്മസിദ്ധമായി ലഭിച്ചതാണ്. പോസ്റ്റ് കോൾഡ് വാർ കാലത്ത്, ലോകം ഏകധ്രുവമായി. കാപ്പിറ്റലിസത്തിനാകട്ടെ, സംഘർഷങ്ങളിലൂടെയും യുദ്ധങ്ങളിലൂടെയും മാത്രമേ വളരാനും കഴിയുകയുള്ളൂ. അതിനാണ് The Clash of Civ­i­liza­tions എന്നൊരു പുതിയ ഏറ്റുമുട്ടൽ‑ഭൂമിക അദ്ദേഹം പടച്ചുണ്ടാക്കിയത്. സംസ്കാരങ്ങളുടെ ഏറ്റുമുട്ടലുകൾ എന്നതുകൊണ്ട് ഹണ്ടിംഗ്ടൺ ഉദ്ദേശിക്കുന്നത് മതങ്ങൾ തമ്മിലുള്ള സംഘട്ടനമാണ്. ഇസ്ലാമിനെ യുദ്ധംവെട്ടാനുള്ള പ്രതിയോഗിയാക്കുന്ന ദുഷ്ടലാക്കും ഇതിലുണ്ട്.

കേരളമെന്നു കേട്ടാല്‍ ചോര തിളയ്ക്കണം

‘പ്രിയപ്പെട്ട ഹിന്ദുക്കളോടും മുസ്ലീങ്ങളോടും ഒരു വിശ്വാസി’ എന്ന ശീർഷകത്തിൽ ഒരു ദീർഘലേഖനം എഴുതിയതിന്റെ പേരിലാണ് ഭീഷണിക്കത്ത് എനിക്കു ലഭിച്ചത്. ഇന്ത്യയിലെ ഹിന്ദുക്കളോടും മുസ്ലീംങ്ങളോടും തമ്മിൽതല്ലരുതെന്നു കേണപേക്ഷിക്കുന്ന ലേഖനമായിരുന്നു അത്. ആരേയും പ്രകോപിപ്പിക്കുന്ന യാതൊന്നും അതിലില്ല. എഴുത്തുകാരനും പ്രഭാഷകനുമായ കെഇഎൻ അഭിപ്രായപ്പെട്ടതുപോലെ, വിനയത്തിന്റെ അങ്ങേയറ്റത്തെ ഭാഷയിൽ എഴുതിയ ലേഖനം. ഏതു നിലയ്ക്കു നോക്കിയാലും ഹിന്ദു സമുദായവും മുസ്ലീം സമുദായവും തമ്മിൽ തല്ലുന്നതിന് യാതൊരു കാരണവുമില്ലെന്ന് യുക്തിഭദ്രമായും മൃദുവായും തെര്യപ്പെടുത്തുന്ന ലേഖനം ചിലർക്ക് അസഹ്യമായി തോന്നിയത് അവർ വൈപരീത്യം വളർത്തി മുതലെടുക്കാൻ ശ്രമിക്കുന്നതിനാലാണ്. ഹിന്ദുക്കൾക്കും മുസ്ലീംങ്ങൾക്കുമിടയിൽ സ്പർദ്ധ സൃഷ്ടിച്ചു നേട്ടം കൊയ്ത സാമ്രാജ്യത്വ ശക്തികളുടെ ആതേ അജണ്ടയാണ് ഇത്തരക്കാരും പിൻതുടരുന്നത്. എനിക്ക് ഭീഷണിക്കത്തു ലഭിച്ചപ്പോൾ, ഇന്ത്യയിലൊട്ടുക്കുമുള്ള അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ അത്യാവേശമാണ് കാണിച്ചത്! എണ്ണമറ്റ ടെലിഫോൺ കാളുകൾ ഉത്തരേന്ത്യയിൽനിന്നു വന്നുകൊണ്ടിരുന്നു. വിനാശ വാർത്തകളോട് പൊതുവെ മാധ്യമ രംഗത്തുള്ള പ്രതിപത്തിക്കുപരി, ചില ദുഷ്ടലാക്കുകാർ ഈ അമിതോത്സാഹത്തിനു പുറകിലുണ്ടെന്ന് എനിക്കു പെട്ടെന്നു മനസ്സിലായി. ഉത്തരേന്ത്യപോലെ കേരളവും കെട്ടുപോയെന്നും, ദൈവത്തിന്റെ സ്വന്തം നാട് ഭീകരവാദത്തിന്റേതുകൂടിയാണെന്ന് വരുത്തിത്തീർക്കാനുള്ള ഉത്സാഹമായിരുന്നു അവർക്ക്. ഏതോ മതഭ്രാന്തന്റെ ഭീഷണിക്കത്തിനാൽ കേരളത്തിന്റെ മൈത്രീസ്വഭാവത്തിനു ഒരു ചുക്കും സംഭവിച്ചിട്ടില്ലെന്നും, നിങ്ങളുടെ നാടിനേക്കാൾ പതിന്മടങ്ങ് ഭദ്രമാണ് ഇപ്പോഴും കേരളമെന്നും ഞാൻ തിരിച്ചടിച്ചു. കേരളമെന്നു കേട്ടാൽ ചോര തിളക്കണമെന്നു വള്ളത്തോൾ പാടിയത് ഞാൻ അപ്പോൾ ശരിക്കും അനുഭവിച്ചറിയുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.