19 April 2024, Friday

Related news

April 17, 2024
April 16, 2024
April 15, 2024
April 15, 2024
April 15, 2024
April 14, 2024
April 12, 2024
April 11, 2024
April 10, 2024
April 9, 2024

സുധീരന്റെ രാജി: കെപിസിസി പുനസംഘടനയിൽ പിടിമുറക്കാൻ ഗ്രൂപ്പുകൾ സജീവമാകുന്നു

പുളിക്കൽ സനിൽരാഘവൻ
തിരുവനന്തപുരം
September 25, 2021 11:55 am

മുൻ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ കോൺഗ്രസ് രാഷട്രീയ കാര്യ സമിതിയിൽ നിന്നും രാജിവെച്ചു. പാർട്ടിയിൽ കൂടിയാലോചനകൾ നടക്കുന്നില്ലയെന്ന പരാതിയിലാണ് അദ്ദേഹം രാജി കെപിസിസി അദ്ധ്യക്ഷന് നൽകിയത്. കെപിസിസി പുന; സംഘടന നടപടികൾ ഈ മാസം അവസാനത്തോടെ പൂർത്തിയാക്കാനൊരുങ്ങുകയാണ് കോൺഗ്രസ് നേതൃത്വം. അതിനിടയിലാണ് സുധീരന്റെ രാജിയും, ഡിസിസി അധ്യക്ഷ പട്ടികയിൻമേൽ പാർട്ടിയിൽ വലിയ പൊട്ടിത്തെറികൾ ഉയർന്നിരുന്നു. അതിന്റെ അലയടികൾ സംസ്ഥാന കോൺഗ്രസിൽ ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു. ഇരു ഗ്രൂപ്പ് നേതാക്കളും കെപിസിസി പട്ടികയിലേക്ക് പരിഗണിക്കേണ്ട പേരുകൾ നിർദ്ദേശിച്ചതായാണ് വിവരം. ഗ്രൂപ്പ് അതീതമായി തന്നെയാകും കെപിസിസി പുന; സംഘടന നടത്തുകയെന്ന് അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കിയിരുന്നുവെങ്കിലും പരാമവധി കലാപങ്ങൾ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയത്. നേതാക്കളെ വിശ്വാസിലെടുത്ത് മുന്നോട്ട് പോകണമെന്ന നിർദ്ദേശം ഹൈക്കമാന്‍ഡും മുന്നോട്ട് വെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ചർച്ചയിൽ ഭാരവാഹികളെ കണ്ടെത്താൻ പൊതുമാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.

 


ഇതുകൂടി വായിക്കൂ: പേരുകളിൽ തീരുമാനമായില്ല ;കെപിസിസി പുനസംഘടന ത്രിശങ്കുവിൽ


 

കെപിസിസി പുന; സംഘടന നടപടികൾ വേഗത്തിലാക്കിയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. ഈ മാസം അവസാനത്തോടെ പട്ടിക പ്രഖ്യാപിക്കാനാണ് നീക്കം. ഇതിനോടകം തന്നെ ഗ്രൂപ്പ് നേതാക്കൾ ഉൾപ്പെടെയുള്ളവരുമായി കെപിസിസി നേതൃത്വം ചർച്ച നടത്തി കഴിഞ്ഞു. അതിനിടെ പുന; സംഘടന ചർച്ച ചെയ്യാൻ ഹൈക്കമാന്റ് സംഘം കേരളത്തിൽ എത്തുന്നു എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവറിന്റെ നേതൃത്വത്തിലുള്ള സംഘം നേതാക്കളുമായി ചർച്ച നടത്തും. ഡിസിസി അധ്യക്ഷൻമാരുടെ പട്ടികയെ ചൊല്ലി ഉയർന്ന കലാപങ്ങൾ താത്കാലികമായി പരിഹരിച്ചിട്ടേ ഉള്ളൂ. അതുകൊണ്ട് തന്നെ വലിയ പൊട്ടിത്തെറികൾ ഇല്ലാതെ കെപിസിസി പുന: സംഘടന പൂർത്തിയാക്കാനാണ് കെപിസിസി നേതൃത്വത്തിന്റെ തിരുമാനം. മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ചില്ലെന്നായിരുന്നു നേരത്തേ ഗ്രൂപ്പ് നേതാക്കൾ ഉയർത്തിയ വിമർശനം. ഈ സാഹചര്യത്തിൽ രമേശ് ചെന്നിത്തലയുമായും ഉമ്മൻചാണ്ടിയുമായും നേതൃത്വം രണ്ട് തവണ ചർച്ച നടത്തി കഴിഞ്ഞു. ഗ്രൂപ്പ് അതീതമായി നേതാക്കളെ കണ്ടെത്തേണ്ടതിനാലും ഭാരവാഹികളുടെ എണ്ണം കുറയ്ക്കേണ്ടതിനാലും പ്രത്യേക മാനദണ്ഡങ്ങളും കെപിസിസി നേതൃത്വം തയ്യാറാക്കിയിട്ടുണ്ട്. ഇതിനസുരിച്ച് 5 വർഷം ഭാരവാഹികളായിരുന്നവരേയും ജനപ്രതിനിധികളേയും കെപിസിസി ഭാരവാഹികളായി നിയമിക്കേണ്ടതില്ലെന്നാണ് തിരുമാനം. എന്നാൽ ഇതിനെതിരെ ഇതിനോടകം തന്നെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി കഴിഞ്ഞു. മുതിർന്ന നേതാക്കൾ പലരും പുതിയ തിരുമാനത്തിൽ തഴയപ്പെട്ടേക്കുമെന്നാണ് ഇവർ ഉയർത്തുന്ന ആക്ഷേപം. കെപിസിസി പുന; സംഘടനയിൽ പിടിമുറുക്കിയില്ലേങ്കിൽ സംസ്ഥാന കോൺഗ്രസിൽ ഗ്രൂപ്പുകളുടെ കരുത്ത് നഷ്ടമാകുമെന്നാണ് നേതാക്കളുടെ മറ്റൊശങ്ക. അതിനാൽ തന്നെ ഗ്രൂപ്പുകളെ വെട്ടി നിരത്താൻ ശ്രമിച്ചാൽ നോക്കി നിൽക്കേണ്ടതില്ലെന്ന നിലപാടിലാണ് നേതാക്കൾ. അതേസമയം കേരളത്തിലെത്തുന്ന കേന്ദ്ര സംഘത്തിന് മുന്നിൽ പരാതിക്കെട്ടഴിക്കാനാണ് നേതാക്കളുടെ തിരുമാനം.

 


ഇതുകൂടി വായിക്കൂ: പ്രതിസന്ധിയിലമര്‍ന്ന് കെപിസിസി, ഡിസിസി പുനസംഘടന


നേതാക്കൾ ഉയർത്തുന്ന പരാതികളും നനദണ്ഡങ്ങൾ സംബന്ധിച്ച് ഉയരുന്ന ആശങ്കകളും എഐസിസി സെക്രട്ടറിമാരായ പിവി മോഹൻ, ഐവാൻ ഡിസൂസ, വിശ്വനാഥ് പെരുമാൾ എന്നിവർ അടങ്ങുന്ന കേന്ദ്രസംഘം പരിശോധിക്കും. നേരത്തേ ഡിസിസി പുന; സംഘടനയുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് നേതാക്കൾ താരിഖ് അൻവറിനെതിരെ വലിയ പരാതി ഉയർത്തിയിരുന്നു. കെസി വേണുഗോപാലിന്റെ തീരുമാനങ്ങൾക്ക് ഒത്താശ ചെയ്യുകയാണെന്നും ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്നുമാണ് പരാതികൾ. നിലവിൽ 331 പേർ അടങ്ങുന്നതാണ് കെപിസിസി നിർവ്വാഹക സമിതി പട്ടിക. ഈ പട്ടിക 51 പേരിലേക്ക് ചുരുക്കാനാണ് പാർട്ടി തിരുമാനം. 4 ഉപാധ്യക്ഷൻമാർ, 15 ജനറൽ സെക്രട്ടറിമാർ, ട്രഷറർ, 25 നിർവാഹക സമിതി അംഗങ്ങൾ എന്നിവരെയാണ് പുതിതായി നിയമിക്കേണ്ടത്. 5 വർഷം ഭാരവാഹികൾ ആയവരെയും ജന പ്രതിനിധികളെയും നിയോഗിക്കേണ്ടെന്നാണ് നിലവിലെ ധാരണ. ഈ സാഹചര്യത്തിൽ 16 അംഗ ജനറൽ സെക്രട്ടറിമാരിൽ പരമാവധി ഗ്രൂപ്പ് നേതാക്കളെ ഉൾപ്പെടുത്താനാണ് എ, ഐ ഗ്രൂപ്പുകളുടെ നീക്കം. ഇതിനോടകം തന്നെ തില പേരുകൾ ഗ്രൂപ്പ് നേതാക്കൾ നിർദ്ദേശുക്കുകയും ചെയ്തു. അതിനിടെ എ, ഐ ഗ്രൂപ്പുകൾ തങ്ങളുടെ പട്ടിക ഇതിനോടകം തന്നെ കെ പി സി സി അധ്യക്ഷന് കൈമാറിയിട്ടുണ്ട്. ഡിസിസി പുന; സംഘടനയ്ക്കെതിരെ പ്രതികരിച്ച മുൻ കെപിസിസി ജനറൽ സെക്രട്ടറി കെ ശിവദാസൻ നായർ ഉൾപ്പെടെയുള്ള പേരുകളാണ് ഗ്രൂപ്പുകൾ നിർദ്ദേശിച്ചിരിക്കുന്നത്.

 


ഇതുകൂടി വായിക്കൂ: കെ പി സി സി ജംബോപട്ടിക; ഗ്രൂപ്പുപോരിൽ ആടിയുലഞ്ഞ് കോൺഗ്രസ് നേതൃത്വം


 

എ ഗ്രൂപ്പിന്റെ പട്ടികയിൽ ശിവദാസൻ നായരെ കൂടാതെ ആര്യാടൻ ഷൗക്കത്ത്, വർക്കല കഹാർ, സോണി സെബാസ്റ്റ്യൻ, അബ്ദുൾ മുത്തലീബ്, ജയ്സൺ ജോസഫ് എന്നിവരുടെ പേരുകളും ഉൾപ്പെട്ടിട്ടുണ്ട്. വി. എസ്. ശിവകുമാർ, എ. എ. ഷുക്കൂർ, എസ്. അശോകൻ, ഐ. കെ. രാജു, ഫിലിപ്പ് ജോസഫ്, ടി. യു. രാധാകൃഷ്ണൻ എന്നിവരുടെ പേരുകളാണ് ഐ ഗ്രൂപ്പ് മുന്നോട്ട് വെച്ചിരിക്കുന്നത്. വി. ടി. ബൽറാം, കെ. എസ്. ശബരീനാഥൻ, പി. എം. നിയാസ്, പഴകുളം മധു, കെ മോഹൻകുമാർ എന്നിവരുടെ പേരുകളാണ് ഗ്രൂപ്പ് അതീതമായി ഉയർന്ന് വന്നിരിക്കുന്നത്. പുനസംഘടനയ്ക്ക് പിന്നാലെ പാർട്ടി വിട്ട എവി ഗോപിനാഥിനെ കോൺഗ്രസിൽ തിരിച്ചെത്തിക്കുക ലക്ഷ്യമിട്ട് കെപിസിസി പട്ടികയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തണമെന്ന നിർദ്ദേശം കെ സുധാകരനും മുന്നോട്ട് വെച്ചിട്ടുണ്ട്. അജയ് തറയിൽ, ഡി സുഗതൻ, എന്നിവരെ ഭാരവാഹികളാക്കുവാൻ സുധാകരന് താൽപര്യമുണ്ട്. ഡിസിസി അധ്യക്ഷൻമാരുടെ പട്ടികയിൽ വനിതാ പ്രാതിനിധ്യം ഇല്ലാതിരുന്നതിനാൽ ഇത്തവണ വനിതകൾക്കും പട്ടികയിൽ പ്രാതിനിധ്യം ലഭിച്ചേക്കും. ബിന്ദു കൃഷ്ണ, ജ്യോതി വിജയ കുമാർ, പികെ ജയലക്ഷ്മി തുടങ്ങിയവരുടെ പേരുകളാണ് ചർച്ചയാകുന്നതെന്നാണ് സൂചന. എന്നാൽ എന്തു തന്നെയായാലും ഗ്രൂപ്പുകൾ പിടിമുറുക്കാനുള്ള തീരുമാനത്തിലാണ്.

Eng­lish Sum­ma­ry: Groups are active in grip­ping the KPCC reor­gan­i­sa­tion; Dis­cus­sion led by Tariq Anwar to resolve Sud­heer­an’s res­ig­na­tion crisis

You may like the video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.