24 April 2024, Wednesday

വളര്‍ച്ച കുറയും: ഐഎംഎഫ്

 പണപ്പെരുപ്പ സമ്മര്‍ദ്ദം രൂക്ഷം
 ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 
8.2ല്‍ നിന്നും 7.4 ശതമാനമാക്കി
Janayugom Webdesk
വാഷിങ്ടണ്‍
July 26, 2022 11:02 pm

ആഗോള വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ച് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്). ഏപ്രിലില്‍ പ്രവചിച്ചിരുന്ന 3.6ല്‍ നിന്നും 3.2 ശതമാനമായാണ് ഈ വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ചിരിക്കുന്നത്.
നിലവിലെ പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങളും ഉക്രെയ്ന്‍-റഷ്യ യുദ്ധവും വന്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നല്‍കുന്നു. കര്‍ശന പണനയ ആഘാതങ്ങള്‍ ചൂണ്ടിക്കാട്ടി 2023 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി നേരത്തെ പ്രവചിച്ചിരുന്ന 3.6ല്‍ നിന്നും 2.9 ശതമാനമായും വെട്ടിക്കുറച്ചിട്ടുണ്ട്. ചൈനയിലെയും റഷ്യയിലെയും മാന്ദ്യം കാരണം ആഗോള ജിഡിപി രണ്ടാം പാദത്തിൽ ചുരുങ്ങിയതായും ഐഎംഎഫ് വ്യക്തമാക്കി.
അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ മൊത്തം ആഭ്യന്തര വളര്‍ച്ച നേരത്തെ പ്രവചിച്ചിരുന്ന 8.2 ശതമാനത്തില്‍ നിന്നും 7.4 ശതമാനമായി വെട്ടിക്കുറച്ചു. 2023–24 വര്‍ഷത്തിലെ വളര്‍ച്ചാ നിരക്ക് 6.1 ശതമാനമായും പരിഷ്ക്കരിച്ചിട്ടുണ്ട്. 6.9 ശതമാനമായിരുന്നു മുന്‍ പ്രവചനം.
2022ല്‍ 2.3 ശതമാനം വളര്‍ച്ചാ നിരക്കാണ് യുഎസില്‍ ഐഎംഎഫ് പ്രവചിച്ചിരിക്കുന്നത്. 2023ലേത് ഒരു ശതമാനവും. യൂറോപ്യന്‍ മേഖല (2.6, 1.2), ജര്‍മ്മനി (1.2, 0.8), ഫ്രാന്‍സ് (2.3, ഒന്ന്), ഇറ്റലി (3.0, 0.7), സ്പെയിന്‍ (നാല്, രണ്ട്), ജപ്പാന്‍ (1.7 ‚1.7), യുകെ (3.2, 0.5), കാനഡ (3.4, 1.8), ചൈന (3.3, 4.6) എന്നിങ്ങനെയാണ് യഥാക്രമം 2022, 2023 വര്‍ഷങ്ങളിലെ വളര്‍ച്ചാ നിരക്ക് പ്രവചനം.
ലോകരാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ റഷ്യയില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ നിരക്ക് ആറ് ശതമാനമായും 2023ല്‍ 3.5 ശതമാനമായും ചുരുങ്ങും. യുദ്ധം മൂലം ഉക്രെയ്‌ന്റെ സമ്പദ്‌വ്യവസ്ഥ ഏകദേശം 45 ശതമാനം ചുരുങ്ങുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു.

Eng­lish Summary: 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.