ഒരു ബഞ്ചിൽ രണ്ട് കുട്ടികൾ മാത്രം , ഉച്ചവരെയായിരിക്കും ക്‌ളാസ് , സ്കൂൾ തുറക്കുന്നതിനുള്ള അന്തിമ മാർഗ രേഖ അഞ്ചു ദിവസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ക്‌ളാസ് ഉച്ചവരെ ആയതിനാൽ ഉച്ച ഭക്ഷണം ഒഴിവാക്കുന്നതും പരിഗണിക്കും . ഉച്ച ഭക്ഷണത്തിന് കുട്ടികൾക്ക് അലവൻസ് നൽകുന്ന കാര്യവും സർക്കാർ പരിഗണനയിലുണ്ട് . ക്ലാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി വിപുലമായ ശുചീകരണ യഞ്ജം നടത്തും.
സ്കൂൾ പരിസരവും ശുചിമുറികളും വൃത്തിയാക്കുന്നതിനു പുറമേ എല്ലാ ദിവസവും ക്ലാസുകൾ അണുമുക്തമാക്കും. യുവജന, വിദ്യാർഥി സംഘടനകളുടെ സഹായത്തോടെയാകും ഈ പ്രവൃത്തികൾ. സ്കൂളിന്റെ കവാടത്തിലും ക്ലാസ് മുറികളുടെ മുന്നിലും കൈ കഴുകാൻ സോപ്പും വെള്ളവും വെക്കും. ക്ലാസിൽ പ്രവേശിക്കുന്നതിന മുമ്പ് താപ പരിശോധന നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു . കുട്ടികളെ കൂട്ടംകൂടാൻ ഒരു കാരണവശാലും അനുവദിക്കില്ല. കൂടുതൽ കുട്ടികളുള്ള ക്‌ളാസുകളെ ബാച്ചുകളായി തിരിക്കും. സ്കൂൾ പരിസരത്തെ ബേക്കറി, മറ്റ് ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ കുട്ടികൾ പോകുന്നത് നീയന്ത്രിക്കും. സ്കൂൾ തുറന്നാലും ഓൺലൈൻ ക്ലാസുകൾ തുടരും. ഉച്ച വരെ നേരിട്ടുള്ള ക്ലാസ്, അതുകഴിഞ്ഞ് പഠനം ഓൺലൈനിൽ. ഇത് കൂട്ടികൾക്ക് ഇത് ഏറെ ഗുണം ചെയ്യും. സമ്പൂർണ ഡിജിറ്റൽ വിദ്യാഭ്യാസം നടപ്പാക്കിയ ഏക സംസ്ഥാനം കേരളമാണ്. കോവിഡ് പ്രതിസന്ധിക്കിടയിലും ബോർഡ് പരീക്ഷകളും സുഗമമായി നടത്തി ഫലം പ്രസിദ്ധീകരിച്ചു.
കരടുരേഖ സർക്കാരിന് ലഭിച്ചിട്ടുണ്ട്. ഇതേപ്പറ്റി ആരോഗ്യ, തദ്ദേശ ഭരണ വകുപ്പുകൾ, കെഎസ്‌ആർടിസി എന്നിവരുമായി ചർച്ച ചെയ്ത് അന്തിമ മാർഗ്ഗ നിർദ്ദേശങ്ങൾ തയ്യാറാക്കും. രക്ഷിതാക്കൾ പൊതുജനങ്ങൾ എന്നിവർക്കും അഭിപ്രായങ്ങൾ അറിയിക്കാം. ഇതെല്ലാം പരിഗണിച്ചാകും അന്തിമ രേഖ പുറത്തിറക്കുക. സ്കൂൾ തുറക്കുന്നത് ചർച്ച ചെയ്യാൻ കലക്ടർമാരുടെ നേതൃത്വത്തിൽ ജില്ലകളിൽ യോഗം ചേരും. എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ ഇതിൽ പങ്കെടുക്കും. പ്രധാനധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്ന സ്കൂൾതല യോഗവും ചേരും. വിപുലമായ പിടിഎ, ക്ലാസ് പിടിഎ എന്നിവ വിളിച്ചു ചേർക്കും. അധ്യാപക, യുവജന, വിദ്യാർഥി സംഘടനാ പ്രതിനിധികളുടെയും യോഗം ചേരും. സ്കൂൾ ബസ് ഡ്രൈവർമാരും പാചകത്തൊഴിലാളികളും ഉൾപ്പടെ സ്കൂളുമായി ബന്ധപ്പെടുന്ന എല്ലാവർക്കും വാക്സിൻ നൽകും. രക്ഷിതാക്കളുടെ അനുമതിയോടെ മാത്രമേ വിദ്യാർഥികളെ സ്കൂളിൽ പ്രവേശിപ്പിക്കൂ. രോഗലക്ഷണമുള്ള കുട്ടികളെ സ്കൂളിലേക്ക് വിടരുതെന്നും മന്ത്രി പറഞ്ഞു . സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിനായുള്ള വിദഗ്ദരടങ്ങിയ കരിക്കുലം കമ്മിറ്റി ഉടൻ രൂപികരിക്കും . 2013ലാണ് ഇതിനു മുമ്പ് പാഠ്യപദ്ധതി പരിഷ്കരിച്ചത്. രണ്ടു വർഷത്തിനുള്ളിൽ പുതിയ സിലബസ് നടപ്പാക്കാനാകും എന്നാണ് പ്രതീക്ഷ. ആധുനിക കാലത്തിന്റെ വെല്ലുവിളികൾ നേരിടാൻ വിദ്യാർഥികളെ സജജമാക്കുന്നതിന് തൊഴിൽ അധിഷ്ടിത പാഠ്യപദ്ധതിയാണ് തയ്യാറാക്കുക. ജീവിക്കുന്ന സമൂഹത്തിന്റെ ചരിത്രവും, സാഹചര്യങ്ങളും വിദ്യാർഥികൾക്ക് മനസ്സിലാക്കാൻ കഴിയുന്ന പാഠഭാഗങ്ങൾ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു .
English Summary: Guidelines for school opening
You may like like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.