22 May 2025, Thursday
KSFE Galaxy Chits Banner 2

ഗുൽഫിഷ ഫാത്തിമ; ജയില്‍ ജീവിതത്തിന്റെ അഞ്ച് വര്‍ഷങ്ങള്‍

അബ്ദുൾ ഗഫൂർ
April 27, 2025 4:30 am

ഡല്‍ഹി പൊലീസ് കസ്റ്റ‍ഡിയിലെടുത്തതിന്റെ അഞ്ചുവർഷം പൂർത്തിയാകുന്നതിന് ആഴ്ചകൾക്ക് മുമ്പ്, ചെറിയ പെരുന്നാളിനും മുമ്പ് ഗുൽഫിഷ ഫാത്തിമ തന്റെ കൂട്ടുകാർക്കെഴുതിയ കത്ത് ‘ദ വയർ’ എന്ന ഓൺലൈൻ പോർട്ടൽ പ്രസിദ്ധീകരിച്ചിരുന്നു. അവൾ എഴുതുന്നു: “ഒരു രാത്രിയിൽ ഞാൻ ടിവിയിൽ വാർത്തകളും സംവാദങ്ങളും കാണുകയാണ്. രാജ്യത്ത് നിലവിലുള്ള സ്വേച്ഛാധിപത്യ രാഷ്ട്രീയ ഭരണകൂടമല്ല, ഒരു പ്രത്യേക വിഭാഗമാളുകളാണ് നിങ്ങളെ ചൂഷണം ചെയ്തതും അപമാനിക്കുന്നതും പീഡിപ്പിക്കുന്നതുമെന്ന പ്രതീതി സമൂഹത്തിൽ സൃഷ്ടിക്കുന്നതിന് മുഖ്യധാരാ മാധ്യമങ്ങൾ ശ്രമിക്കുന്നു എന്നാണ് ആ രാത്രി വീണ്ടും എനിക്ക് തോന്നിയത്. അസുഖകരമായ എന്തുസംഭവിച്ചാലും അതിന്റെ ഏക കാരണം ഒരു പ്രത്യേക സമൂഹമാണെന്ന് പക്ഷപാതപരമായി ചിത്രീകരിക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു. 

ഇന്ത്യയിലെ പൊതുസമൂഹം സഹജമായി അസഹിഷ്ണുക്കളോ അക്രമാസക്തമോ അല്ലെന്നാണ് ഞാൻ ഉറച്ചു വിശ്വസിക്കുന്നത്. വളരെയധികം ധ്രുവീകരിക്കപ്പെട്ട ഒരു ലോകത്ത് ഐക്യത്തിനുവേണ്ടി പരിശ്രമിക്കുന്ന ആളുകളെ കാണുമ്പോൾ ആശ്വാസം തോന്നുന്നു. ഒരു കാര്യം കൂടി എനിക്ക് തോന്നിയിട്ടുണ്ട്. മതവും രാഷ്ട്രീയവും എപ്പോഴും സമാന്തരമായി പോകുന്നു എന്നതാണത്. കഴിഞ്ഞതവണ കോടതി മുറിയിൽ വച്ച് പിതാവിനെ കണ്ടുമുട്ടുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾക്ക് വിങ്ങലുണ്ടായിരുന്നു. എന്തുകൊണ്ടാണത് എന്ന ചോദ്യത്തിന് മോശമായതെന്തോ സംഭവിക്കാൻ പോകുന്നു എന്ന് ഞാൻ എപ്പോഴും ഭയപ്പെടുന്നു എന്നായിരുന്നു പിതാവിന്റെ മറുപടി.’ 

ലോകം കോവിഡിന്റെ പിടിമുറുക്കത്തിൽ പെട്ടുപോകുന്നതിന് മുമ്പായിരുന്നു പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾ കൊണ്ട് ഇന്ത്യ പ്രക്ഷുബ്ധമായത്. 2019 ഡിസംബറിൽ മരംകോച്ചുന്ന മഞ്ഞുകാലത്ത് ഡൽഹിയിലെ സമരമുഖങ്ങളിൽ ആ യുവതി സജീവ സാന്നിധ്യമായി. ആ സമരകാലത്താണ് ഗുൽഫിഷ ഫാത്തിമ സമൂഹത്തിന്റെ ശ്രദ്ധാകേന്ദ്രമായത്. അതോടൊപ്പം ഡൽഹിയിലെ അധികാര പ്രമാണിമാരുടെ കണ്ണിലെ കരടായും മാറിയിരുന്നു.
കോവിഡ് വ്യാപകമാവുകയും പിന്നൊരുക്കങ്ങളെക്കുറിച്ച് ഒന്നുമാലോചിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അടച്ചുപൂട്ടൽ പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾ ദുർബലമായി. പക്ഷേ ജനം രോഗത്താൽ വലയുകയും അടച്ചുപൂട്ടലിന്റെ ദുരിതങ്ങൾ പേറുകയും ചെയ്യുമ്പോഴും പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്റെ മുന്നണിപ്പോരാളികളെത്തേടി പൊലീസ് ഉൾപ്പെടെ അധികാരത്തിന്റെ കൂലിപ്പടയാളികൾ അലഞ്ഞു നടക്കുകയായിരുന്നു. അങ്ങനെയാണ് 2020 ഏപ്രിൽ ഒമ്പതാം തീയതി മറ്റു പലരെയും പോലെ ഗുൽഫിഷയും കസ്റ്റഡിയിലാകുന്നത്. കോവിഡിന്റെ കർശനമായ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ 26 കാരിയായ ഗുൽഫിഷയെയും കൊണ്ട് കോടതികളിൽ നിന്നും കോടതികളിലേക്കും ചോദ്യം ചെയ്യാനെന്ന പേരിൽ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് പൊലീസ് സ്റ്റേഷനുകളിലേക്കും സഞ്ചരിക്കുന്നതിന് ഒരു നിയന്ത്രണവും ഉണ്ടായില്ല. രണ്ടാഴ്ചയിലധികം നീണ്ട ചോദ്യം ചെയ്യലുകൾക്കുശേഷം ഏപ്രിൽ 29ന് ആരംഭിച്ച തടവുജീവിതമാണ് അഞ്ചുവർഷം പൂർത്തിയാക്കുന്നത്. കസ്റ്റഡിയിലെടുത്ത തീയതിയാണ് കണക്കിലെടുക്കുന്നതെങ്കില്‍ ഏപ്രില്‍ എട്ടിന് അഞ്ചുവര്‍ഷം പൂര്‍ത്തിയായി.

ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്തതിനും കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളിൽ പ്രതിഷേധിച്ചതിനും ജയിലിൽ അടയ്ക്കപ്പെട്ട ഒരേ ഒരാളല്ല ഗുൽഫിഷ. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തെ തകർക്കുന്നതിന് 2020 ഫെബ്രുവരിയിൽ തീവ്രഹിന്ദുത്വ സംഘടനകൾ സൃഷ്ടിച്ച ഡൽഹി കലാപത്തിന്റെ പേരിലും നിരവധിപേർ കുറ്റാരോപിതരായി തടവിലടയ്ക്കപ്പെട്ടു. ദേവാംഗന കലിത, നടാഷ നർവാൾ, ഉമർ ഖാലിദ്, ഷർജീൽ ഇമാം, ഖാലിദ് സെയ്ഫി, മീരാൻ ഹൈദർ എന്നിങ്ങനെ ആ പട്ടിക നീളുകയാണ്. ഇതിൽ ചിലർക്കെല്ലാം ജാമ്യം കിട്ടിയെങ്കിലും ഗുൽഫിഷ ഉൾപ്പെടെയുള്ളവർ തടവിൽ തുടരുന്നു. 

ഭീമാ കൊറേഗാവ് കേസിൽ ഇരുപതോളം പേരെ യുഎപിഎ ഉൾപ്പെടെ ചുമത്തി ജയിലിൽ അടച്ചു. അവരിൽ ചിലർ നീണ്ട കാലത്തെ നിയമ പോരാട്ടത്തിനൊടുവിൽ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയെങ്കിലും പത്തിലധികം പേർ ഇപ്പോഴും മഹാരാഷ്ട്രയിലെ വിവിധ ജയിലുകളിൽ കഴിയുന്നു. സ്റ്റാന്‍ സ്വാമി എന്ന ക്രിസ്തീയ പുരോഹിതൻ ജയിലിൽ നേരിട്ട നിഷ്ഠൂരമായ പീഡനങ്ങളെ തുടർന്ന് മരിച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014ൽ അറസ്റ്റ് ചെയ്യപ്പെട്ട സാമൂഹ്യപ്രവർത്തകൻ ജി എൻ സായിബാബ എട്ട് വർഷത്തിലധികമാണ് വിചാരണത്തടവുകാരനായും ശിക്ഷിക്കപ്പെട്ടും ജയിലിൽ കഴിഞ്ഞത്. യുഎപിഎ ഉൾപ്പെടെയുള്ള കരിനിയമങ്ങൾ ചുമത്തിയ കേസിന്റെ അടിസ്ഥാനത്തിൽ 2017ൽ മഹാരാഷ്ട്രയിലെ കോടതി ജീവപര്യന്തം തടവിന് അദ്ദേഹത്തെ ശിക്ഷിച്ചിരുന്നു. എന്നാൽ 2022 ഒക്ടോബർ 14ന് സായിബാബയ്ക്കെതിരെ ചുമത്തിയ യുഎപിഎ ബോംബെ ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരെ സർക്കാർ നൽകിയ ഹർജിയെത്തുടർന്ന് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കുകയും കേസ് പുനഃപരിശോധിക്കുന്നതിന് നിർദേശിക്കുകയും ചെയ്തു. 

2024 മാർച്ച് അഞ്ചിന് സായിബാബ ഉൾപ്പെടെ പ്രതിചേർക്കപ്പെട്ട അഞ്ചുപേർക്കെതിരെയുമുള്ള ശിക്ഷ റദ്ദാക്കിയതിനെത്തുടർന്ന് അവർ ജയിൽ മോചിതരായി. അംഗപരിമിതിയുടെ പരിഗണനകൾ ഒന്നും കിട്ടാതെ ജയിൽവാസം അനുഭവിക്കേണ്ടിവന്ന ജി എൻ സായിബാബ 2024 ഒക്ടോബർ 12ന് അന്തരിക്കുകയും ചെയ്തു. ഇത്തരം സാഹചര്യങ്ങൾ മനസിലുണ്ടായതിനാലാകണം ഗുൽഫിഷയുടെ പിതാവ് കോടതി മുറിയിൽ അവരെ കണ്ടുമുട്ടിയപ്പോൾ തന്റെ ആശങ്ക പങ്കുവച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച പ്രവര്‍ത്തകരോട് എതിരാളികളെ നേരിടുന്നതിനുള്ള വസ്തുക്കൾ (കല്ല്, ചില്ലുകഷണങ്ങള്‍, മുളകുപൊടി, വടികള്‍ തുടങ്ങിയവ) സംഭരിക്കുന്നതിന് ആഹ്വാനം ചെയ്തു, ഗതാഗതം തടസപ്പെടുത്തി എന്നിങ്ങനെ കുറ്റങ്ങളാണ് ഗുൽഫിഷയ്ക്കുമേൽ ചുമത്തിയത്. ഇതിനാകട്ടെ വ്യക്തമായ സാക്ഷിമൊഴികള്‍ ഹാജരാക്കിയിട്ടില്ല. അജ്ഞാത സാക്ഷികളുടെ മൊഴിയെന്നായിരുന്നു കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയത്. 

ഇത്തരം കുറ്റങ്ങൾ ചുമത്തപ്പെട്ടവർക്ക് ജാമ്യം അനുവദിക്കണമെങ്കിൽ കീഴ്‌ക്കോടതികൾ അപേക്ഷ തള്ളണമെന്ന കീഴ്‌വഴക്കത്തെ തുടർന്ന് 2022 മേയിലാണ് അവർ ഡൽഹി ഹൈ ക്കോടതിയിൽ ജാമ്യത്തിനുവേണ്ടിയുള്ള അപ്പീൽ ഹർജി നൽകുന്നത്. മൂന്നുവർഷത്തോളമായി ഗുല്‍ഫിഷയുടെ ജാമ്യാപേക്ഷ ഡൽഹി ഹൈ ക്കോടതിയിലെ വിവിധ ബെഞ്ചുകളിൽ പരിഗണിക്കപ്പെടാതെ പോവുകയായിരുന്നു. ജഡ്ജിമാരുടെ സ്ഥലംമാറ്റം, കേസ് മാറ്റിവയ്ക്കൽ എന്നിങ്ങനെ കാരണങ്ങളാണ് ജാമ്യം പരിഗണിക്കുന്നത് നീണ്ടുപോയതിന് കാരണമായി നിരത്തപ്പെടുന്നത്. 26-ാമത്തെ വയസിൽ ജയിലിലടയ്ക്കപ്പെട്ട അവർ 31-ാം വയസിലും അവിടെത്തന്നെ തുടരുകയാണ്. 

വിചാരണയില്ലാതെ കുറ്റാരോപിതരെ അനിശ്ചിതകാലത്തേക്ക് തടവിലിടാൻ പാടില്ലെന്ന് കീഴ്‌ക്കോടതികൾ മുതൽ സുപ്രീം കോടതി വരെയുള്ള നീതിപീഠങ്ങൾ പലതവണ വിധി പുറപ്പെടുവിച്ചിരുന്നുവെങ്കിലും കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും ഫാസിസ്റ്റ് നടപടികൾക്കും സവർണ മനോഭാവത്തിനും എതിരായ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത എത്രയോ പേർ ഇപ്പോഴും വിചാരണ പോലുമില്ലാതെ ജയിലിൽ തുടരുകയാണ്. അതിലൊരാളായി അഞ്ചുവർഷത്തിലധികം നീണ്ട തടവറ വാസത്തിന്റെ അനുഭവവുമായി ഗുൽഫിഷ ഫാത്തിമയും. 

ഈ കുറിപ്പിന്റെ ആദ്യ ഭാഗത്ത് സൂചിപ്പിച്ച ഗുൽഫിഷ, സുഹൃത്തിനെഴുതിയ കത്ത് വിഖ്യാതമായ കവിത ഉദ്ധരിച്ചുകൊണ്ടാണ് അവസാനിപ്പിക്കുന്നത്:
‘വരൂ ഈ കൊല്ലപ്പെട്ട നഗരത്തിൽ എന്താണ് അവശേഷിക്കുന്നത് എന്ന് കാണിച്ചുതരാം.
ഇവ സഫയിലെ ജനങ്ങളുടെ ഖബറുകളാണ് 

ഇവ സിദ്ദിഖിലെ ആളുകളുടെ കുഴിമാടങ്ങളാണ്.
എന്റെ പ്രിയേ ഇന്നത്തേക്ക് സങ്കടപ്പെടരുത്’. 

നഗരങ്ങളെയും ഗ്രാമങ്ങളെയും വെറുപ്പിന്റെയും മതസ്പർധയുടെയും അരങ്ങാക്കി മാറ്റുകയും അതിനെതിരെ പോരാടുന്നവരെ തടവിലിടുകയും ചെയ്യുന്ന, ശവക്കല്ലറകളിൽ ഒടുക്കുന്ന ഭരണകൂട നടപടികൾ തുടരുമ്പോൾ, മറക്കാത്ത പേരുകളിൽ ഒന്നായി ഗുല്‍ഫിഷ, അവളുടെ ജയിൽ ജീവിതത്തിന്റെ അഞ്ചുവർഷങ്ങൾ പൂർത്തിയാക്കുകയാണ്.

Kerala State - Students Savings Scheme

TOP NEWS

May 22, 2025
May 22, 2025
May 22, 2025
May 22, 2025
May 22, 2025
May 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.