‘മണ്ണു കൊണ്ടുണ്ടാക്കിയ വീടിന് നാഥനായി. ഇനി ഞങ്ങൾക്ക് സ്വസ്ഥമായിരിക്കാം. നിറഞ്ഞ സന്തോഷം. സർക്കാരിനും മന്ത്രിക്കും നന്ദി’. ടൗൺഹാളിലെ പട്ടയ വിതരണ ചടങ്ങിൽ കാലങ്ങളായി കാത്തിരുന്ന പട്ടയം ലഭിച്ചപ്പോൾ പീച്ചി മയിലാടുംപാറ അരയപറമ്പിൽ റോസി ചാക്കോയ്ക്ക് ആനന്ദക്കണ്ണീർ അടക്കാനായില്ല.
തൃശൂർ ടൗൺ ഹാളിൽ രാവിലെ 11.30 ന് ആരംഭിച്ച സംസ്ഥാനതല പട്ടയമേള ഉദ്ഘാടന ചടങ്ങിൽ റവന്യു മന്ത്രി കെ രാജനിൽ നിന്ന് ആദ്യം പട്ടയം ലഭിച്ചതും റോസിക്കാണ്. പട്ടയം ലഭിച്ച സന്തോഷത്തിൽ കൈകൾ കൂപ്പിയ റോസിയെ മന്ത്രി ചേർത്തുപിടിച്ചു. 11.30 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതിന് ശേഷമാണ് സദസിന്റെ മുൻ നിരയിൽ ഇരുന്ന റോസിയെ ക്ഷണിച്ചത്. തൃശൂർ താലൂക്കിലെ പീച്ചി വില്ലേജിലാണ് റോസി താമസിക്കുന്നത്.
18-ാം വയസിൽ ചാക്കോയുടെ ഭാര്യയായി മയിലാടുംപാറയിൽ വന്ന റോസിക്ക് 70-ാം വയസിലാണ് താനും ഭർത്താവും മക്കളും ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ മണ്ണ് കൊണ്ട് പടുത്തുയർത്തിയ വീടിന് പട്ടയം കിട്ടുന്നത്. മലയോര കർഷകരായതിനാൽ വനഭൂമി പട്ടയമാണ് റോസിക്ക് ലഭിച്ചത്. മണ്ണ് കൊണ്ടുണ്ടാക്കിയതിനെ വീടെന്നു വിളിക്കാനാവില്ലെങ്കിലും റോസിയും കുടുംബവും അങ്ങനെ തന്നെ വിളിച്ചു. വീടു പുതുക്കിപണിയാനോ പൊളിച്ചു പണിയാനോ സാമ്പത്തിക പ്രതിസന്ധി മൂലം റോസിക്കും കുടുംബത്തിനും കഴിഞ്ഞില്ല. ജീവിതം ജീവിച്ചു തീർക്കേണ്ടതാണെന്ന ബോധ്യത്തിൽ സ്വയം ആശ്വസിച്ച് റോസിയും കുടുംബവും ഒരു രേഖകളുമില്ലാതെയാണ് ഇത്രയും കാലം കഴിഞ്ഞത്. ഇതിനാണ് സർക്കാർ അറുതി വരുത്തിയത്.
English Summary : happy rosy in deed distribution
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.