ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് പുതിയ കമ്മിറ്റി രൂപീകരിച്ചതിനെതിരെ പ്രതിഷേധം ശക്തമായി. ഏതാണ്ടെല്ലാ എംഎസ്എഫ് ജില്ലാ കമ്മിറ്റികളും നേതൃത്വത്തെ തങ്ങളുടെ പ്രതിഷേധം അറിയിച്ചതായാണ് അറിയുന്നത്. തീരുമാനം പുനഃപരിശോധിക്കാത്തപക്ഷം കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന ഭീഷണിയും നേതൃത്വത്തെ വലയ്ക്കുകയാണ്. പിരിച്ചുവിട്ട ഹരിത സംസ്ഥാന കമ്മിറ്റിക്ക് പകരം ഞായറാഴ്ചയാണ് പുതിയ കമ്മിറ്റി ലീഗ് സെക്രട്ടറി പി എം എ സലാം പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ഹരിത കാസര്‍കോട്, വയനാട് ജില്ലാ പ്രസിഡന്റുമാര്‍ അവരുടെ രാജി പ്രഖ്യാപിക്കുകയും ചെയ്തു. വയനാട് ജില്ലാ പ്രസിഡന്റ് ഫാത്തിമ ഷാദിനും കാസര്‍കോട് ജില്ലാ പ്രസിഡന്റ് സാലിസ അബ്ദുല്ലയുമാണ് രാജി നൽകിയത്. നേരത്തെ ലൈംഗികാധിക്ഷേപ പരാതിയിൽ നടപടിയെടുക്കണമെന്ന് കാണിച്ച് എംഎസ്എഫിലും രാജിയുണ്ടായിരുന്നു.
പിരിച്ചുവിട്ട സംസ്ഥാന കമ്മിറ്റിയിൽ ട്രഷററായിരുന്ന പി എച്ച് ആയിഷ ബാനുവാണ് ഹരിതയുടെ പുതിയ അധ്യക്ഷ. ജനറൽ സെക്രട്ടറിയായി റുമൈസ റഫീഖിനെയും ട്രഷററായി നയന സുരേഷിനെയുമാണ് തെരഞ്ഞെടുത്തത്. പാര്‍ട്ടി നേതൃത്വത്തെ ശക്തമായി പിന്തുണയ്ക്കുന്ന നേതാക്കളാണ് ഇവരെല്ലാം. നേരത്തെതന്നെ എംഎസ്എഫ് അധ്യക്ഷൻ പി കെ നവാസിനും നേതൃത്വത്തിനും അനുകൂല നിലപാടാണ് ആയിഷ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്വീകരിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഹരിതയില്‍ ഭൂരിപക്ഷം പ്രവര്‍ത്തകരും ഇവരുടെ നിലപാടിന് എതിരുമായിരുന്നു. ഹരിത പിരിച്ചുവിട്ടതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഹരിത അംഗങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. വനിത കമ്മിഷനിൽ നൽകിയ പരാതി ഒരുകാരണവശാലും പിൻവലിക്കില്ലെന്നും ഇവര്‍ നിലപാടെടുത്തിട്ടുണ്ട്.
എംഎസ്എഫിന്റെ 14 ജില്ലാകമ്മിറ്റികളില്‍ 12 ഉം ഹരിതയുടെ മുന്‍ നേതൃത്വത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത് മുസ്‌ലിംലീഗ് നേതൃത്വത്തെ അസ്വസ്ഥമാക്കിയിരുന്നു. അതിനാല്‍ തീരുമാനത്തില്‍ മാറ്റം വരുത്താതെ എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുക എന്ന നയമാണ് നേതൃത്വം സ്വീകരിച്ചിട്ടുള്ളത്. ഇത് യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി കൂടുതല്‍ പ്രവര്‍ത്തകര്‍ വരുംദിവസങ്ങളില്‍ രാജി പ്രഖ്യാപിക്കുമെന്നാണ് എംഎസ്എഫ് നേതൃത്വത്തിലെ ഒരുവിഭാഗം വ്യക്തമാക്കുന്നത്.
English Summary : haritha prepared for open fight with muslim league
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.