എംഎസ്എഫിന്റെ വനിതാ പോഷക സംഘടനയായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. മലപ്പുറത്ത് ചേർന്ന മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയാണ് തീരുമാനം പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഹരിത നേതാക്കള്‍ അറിയിച്ചു. പിരിച്ചുവിടല്‍ പാര്‍ട്ടിഭരണഘടന അനുസരിച്ചല്ലെന്നും നടപടിക്കെതിരെ ശക്തമായി പോരാടുമെന്നും ഹരിത നേതാക്കള്‍ വ്യക്തമാക്കി.
എംഎസ്എഫ് നേതാക്കള്‍ക്കെതിരെ നല്‍കിയ പരാതിയെയും വിവാദങ്ങളെയും തുടര്‍ന്നാണ് നടപടി. അച്ചടക്ക ലംഘനവും 2018ൽ രൂപീകരിച്ച കമ്മിറ്റിയുടെ കാലാവധി തീര്‍ന്നതും പിരിച്ചുവിടാൻ കാരണമായെന്ന് സംസ്ഥാന സെക്രട്ടറി പി എം എ സലാം പറഞ്ഞു. പുതിയ കമ്മിറ്റിയെ ലീഗ് നേതൃത്വം നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി തീരുമാനം ശരിയാണെന്നും മറ്റ് വിശദീകരണങ്ങൾ ഇല്ലെന്നും പാര്‍ട്ടി ഉന്നതാധികാര സമിതി അംഗം ഇ ടി മുഹമ്മദ് ബഷീർ എംപിയും പ്രതികരിച്ചു.
പ്രശ്നം പരിഹരിക്കാൻ ലീഗ് സംസ്ഥാന നേതൃത്വം മുന്നോട്ടുവച്ച വ്യവസ്ഥകൾ ഹരിത നേതാക്കള്‍ അംഗീകരിക്കാത്തതാണ് നടപടിയിലേക്ക് നയിച്ചത്. എംഎസ്എഫ് നേതാക്കൾക്കെതിരെ വനിതാ കമ്മീഷനിൽ നല്‍കിയ പരാതി ഹരിത പിൻവലിച്ചിട്ടില്ല. അതേസമയം എംഎസ്എഫ് നേതാക്കൾ ലീഗ് നിർദ്ദേശമനുസരിച്ച് പരസ്യ ഖേദപ്രകടനം നടത്തുകയും ചെയ്തു. ഈ സാഹചര്യത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന പോഷക സംഘടനാ നേതാക്കളെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു.
എം കെ മുനീർ, ഇ ടി മുഹമ്മദ് ബഷീർ തുടങ്ങിയ മുതിർന്ന നേതാക്കൾ സമവായത്തിനു വേണ്ടി ശ്രമിച്ചെങ്കിലും സാദിഖലി തങ്ങൾ അടക്കം ഉള്ള നേതാക്കൾ കർശന നിലപാടിൽ ഉറച്ചുനിന്നു. എംഎസ്എഫ് യോഗത്തിൽ വനിതാ പ്രവർത്തകരെ ലൈംഗികമായി അധിക്ഷേപിച്ചുവെന്നാണ് വനിത കമ്മിഷനിൽ ഹരിത നൽകിയ പരാതിയിലെ പ്രധാന ആരോപണം.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് വനിതാ പ്രവർത്തകര്‍ക്കെതിരെ മോശം പദപ്രയോഗം നടത്തിയെന്നും മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞതായും വിവിധ ജില്ലകളിൽ നിന്നുള്ള പത്ത് വനിതാ നേതാക്കള്‍ ഒപ്പിട്ട പരാതിയിൽ പറയുന്നു. പരാതിക്കാരില്‍ നിന്ന് ഉടന്‍ തന്നെ മൊഴിയെടുക്കുമെന്ന് വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ വ്യക്തമാക്കി.
ENGLISH SUMMARY:Haritha State Committee disbanded: Women leaders say they will approach court
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.