കൊച്ചി തോപ്പുംപടി അരൂജാസ് സ്കൂളിലെ 28 പത്താംക്ലാസ് വിദ്യാർത്ഥികൾക്ക് ഇന്നു മുതലുള്ള മൂന്ന് പരീക്ഷകൾ എഴുതാൻ ഹൈക്കോടതി അനുമതി നൽകി. ഉപാധികളോടെയാണ് പരീക്ഷ എഴുതാൻ അനുവദിച്ചത്. ഇന്നും 14,18 തീയതികളിൽ നടക്കുന്ന പരീക്ഷകളും എഴുതാനാണ് അനുവദിച്ചത്.
സിബിഎസ്ഇയുടെ അംഗീകാരം ഇല്ലാത്തതിനെ തുടർന്നാണ് അരൂജാസ് ലിറ്റിൽ സ്റ്റാർസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി പരീക്ഷ എഴുതാൻ കഴിയാതിരുന്നത്.
പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യത്തിൽ രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച കോടതി കഴിഞ്ഞദിവസം സ്കൂളുകൾക്ക് അംഗീകാരം നൽകുന്ന വിഷയത്തിൽ സിബിഎസ്ഇയെ രൂക്ഷമായി വിമർശിച്ചിരുന്നു.
ആറുസെന്റിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. 350 കുട്ടികൾക്ക് ഒരു ശുചിമുറി മാത്രമാണ് ഉള്ളത്. മാത്രമല്ല സിബിഎസ്ഇ നിഷ്കർഷിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നും സിബിഎസ്ഇ കോടതിയിൽ വ്യക്തമാക്കി.
സംസ്ഥാന സർക്കാർ പോലും ഇത്തരം സ്കൂളുകൾക്ക് അനുമതി നൽകുന്നില്ല. അതിനാൽ ഇത്തരം കാര്യങ്ങൾ കൂടി കോടതി പരിഗണിക്കണമെന്നും കർശന നടപടി വേണമെന്നും സിബിഎസ്ഇ ആവശ്യപ്പെട്ടു. തുടർന്നാണ് കുട്ടികൾ ശേഷിക്കുന്ന പരീക്ഷ ഇപ്പോൾ എഴുതട്ടെ, ബാക്കി കാര്യങ്ങൾ പരീക്ഷയ്ക്ക് ശേഷം പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. കുട്ടികൾ ഇപ്പോൾ എഴുതുന്ന പരീക്ഷയുടെ ഫലം കേസിന്റെ അന്തിമതീർപ്പിന് വിധേയമായിരിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.