24 April 2024, Wednesday

ഉഷ്ണതരംഗം മനുഷ്യരെ തുടച്ചുനീക്കും

Janayugom Webdesk
ജെനീവ
October 10, 2022 10:05 pm

ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ഉഷ്ണതരംഗം മനുഷ്യരെ തുടച്ചുനീക്കുമെന്ന് മുന്നറിയിപ്പ്. ഐക്യരാഷ്ട്ര സഭയും റെഡ് ക്രോസുമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ വര്‍ധിച്ചു വരുന്ന ഉഷ്ണതരംഗങ്ങള്‍ മനുഷ്യജീവിതത്തെ അസ്ഥിരപ്പെടുത്തും. മനുഷ്യന്റെ ഭൗതികവും സാമൂഹികവുമായ പരിമിതികളെ ഉഷ്ണതരംഗങ്ങള്‍ തകര്‍ക്കും. ഇതുവഴി മനുഷ്യന് അതിജീവനം ഏറെ പ്രയാസം നിറഞ്ഞതായിരിക്കുമെന്നും ഏജന്‍സികളുടെ മുന്നറിയിപ്പില്‍ പറയുന്നു.
ആഫ്രിക്കന്‍ പ്രദേശങ്ങള്‍, വടക്ക്, വടക്ക് പടിഞ്ഞാറന്‍ ഏഷ്യന്‍ മേഖലകള്‍ ഉഷ്ണതരംഗത്തിന്റെ ഭീഷണിയിലാണ്. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കും ജീവനുവരെ ആപത്തുണ്ടാകാവുന്ന സാഹചര്യമാണെന്ന് മുന്നറിയിപ്പില്‍ പറയുന്നു. 

അടുത്തമാസം ഈജിപ്റ്റില്‍ നടക്കുന്ന യുഎന്‍ കാലാവസ്ഥാ ഉച്ചകോടി സിഒപി 27ന് മുന്നോടിയായാണ് യുഎന്‍ ഓഫീസ് ഫോര്‍ ദ കോ ഓഡിനേഷന്‍ ഓഫ് ഹുമാനിറ്റേറിയന്‍ അഫയേഴ്സ് (ഒസിഎച്ച്എ), ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റെഡ് ക്രോസ്, റെഡ് ക്രെസന്റ് സൊസൈറ്റീസ് (ഐഎഫ്ആര്‍സി) എന്നിവ ചേര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സൊമാലിയയിലും പാകിസ്ഥാനിലും ഈ വര്‍ഷമുണ്ടായ ഉഷ്ണതരംഗ ദുരന്തങ്ങള്‍‍ ഭാവി സൂചകങ്ങളാണെന്നും ഇനി മുതല്‍ തുടര്‍ച്ചയായും കൂടുതല്‍ ശക്തമായതുമായ ഉഷ്ണതരംഗങ്ങള്‍ക്കാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉഷ്ണതരംഗത്തെ ശാസ്ത്രീയമായി ചെറുക്കാനുള്ള മാര്‍ഗങ്ങള്‍ തേടുക, വിവരങ്ങള്‍ കൃത്യമായി മുന്‍കൂട്ടി ജനങ്ങളില്‍ എത്തിക്കുക, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക, പ്രാദേശികമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിന് പണം കണ്ടെത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അമിതമായ ഉഷ്ണത്തിലോ തണുപ്പിലോ മനുഷ്യന് അതിജീവിക്കാന്‍ കഴിയില്ല. വേഗത്തില്‍ പ്രായമാകുക, ആഗോളതാപനം, നഗരവല്‍ക്കരണം തുടങ്ങിയവയെല്ലാം ഉഷ്ണതരംഗത്തിന്റെ ദോഷവശങ്ങളാണ്. കാന്‍സര്‍ പോലുള്ള രോഗസാധ്യത വര്‍ധിക്കുമെന്ന് കര്‍ഷര്‍-കുട്ടികള്‍-പ്രായമായവര്‍-ഗര്‍ഭിണികള്‍— മുലയൂട്ടുന്ന സ്ത്രീകള്‍ എന്നിവര്‍ രോഗാവസ്ഥയിലേക്കോ മരണത്തിലേക്കോ നീങ്ങുമെന്നും ദുരന്ത ബാധിത മേഖലകളില്‍ പട്ടിണി, കലാപം തുടങ്ങിയവ പൊട്ടിപ്പുറപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Eng­lish Summary:Heat wave will wipe out humans
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.