20 April 2024, Saturday

Related news

March 29, 2024
January 7, 2024
December 27, 2023
December 19, 2023
December 17, 2023
December 11, 2023
December 7, 2023
November 30, 2023
November 24, 2023
November 23, 2023

ചെന്നൈയില്‍ കനത്തമഴ; ഗതാഗതം നിലച്ചു

Janayugom Webdesk
ചെന്നൈ
November 11, 2021 8:52 pm

തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നു. ബുധനാഴ്ച ആരംഭിച്ച മഴ ഇന്നലെയും തുടര്‍ന്നതോടെ നഗരത്തിലെ ഭൂരിഭാഗം ഇടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഗതാഗതം നിലച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദ്ദം മുന്‍പ്രവചനങ്ങളെ തെറ്റിച്ചു ചെന്നൈയുടെ സമീപം കരതൊടുമെന്നുറപ്പായതോടെ വൈകിട്ട് വരെ തീവ്രമഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. 

സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഇന്നും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂർ, തിരുവണ്ണാമലൈ, തിരുപ്പട്ടൂര്‍, റാണിപേട്ട്, വെല്ലൂര്‍, കള്ളക്കുറിശ്ശി, സേലം ജില്ലകളിലാണ് അതീവ ജാഗ്രതാ നിർദ്ദേശം. വില്ലുപുരം, കടലൂര്‍, കൃഷ്ണഗിരി, ധര്‍മ്മപുരി, നാമക്കല്‍, പെരമ്പാളൂര്‍, അരിയാളൂര്‍ ജില്ലകളിലും കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. 

ചെന്നൈ വിമാനത്താവളം ഭാഗികമായി അടച്ചു. നിലവിൽ ചെന്നൈയിൽ ഇറങ്ങേണ്ട വിമാനങ്ങള്‍ ഹൈദരാബാദ്, ബംഗളുരു വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി. 24 മണിക്കൂറിനിടെ ചെന്നൈയിൽ 32.8 സെന്റീമീറ്റർ മഴ ലഭിച്ചു. 2015ലെ വെള്ളപ്പൊക്കത്തിന് ശേഷം 24 മണിക്കൂറിനുള്ളിൽ നഗരത്തിൽ ലഭിച്ച ഏറ്റവും ഉയർന്ന മഴയാണിത്.

14 പേരാണ് ഇതുവരെ മഴക്കെടുതിയിൽ മരിച്ചത്. ചെന്നൈയിൽ നൂറുകണക്കിന് ആളുകളെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു. പലയിടങ്ങളിലും വൈദ്യുതി ബന്ധവും ജലവിതരണവും നിലച്ചു. കെ കെ നഗര്‍ ആശുപത്രിയില്‍ വെള്ളം കയറിയതോടെ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. തമിഴ്‌നാട്ടില്‍ മുന്നൂറിലധികം വീടുകള്‍ തകര്‍ന്നു. വ്യാപകമായ കൃഷിനാശവും ഉണ്ടായി. ചെന്നൈയിൽ മാത്രം 146 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ 24 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസത്തേയ്ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

ട്രാക്കില്‍ വെള്ളം കയറിയതോടെ ചെന്നൈ സെന്‍ട്രല്‍ തിരുവള്ളൂര്‍ റൂട്ടിലെ സര്‍വീസ് നിര്‍ത്തി. ചെന്നൈ സെന്‍ട്രല്‍ ആര്‍ക്കോണം, ചെന്നൈ സെന്‍ട്രല്‍ ഗുമ്മിഡിപുണ്ടി- സുല്ലൂര്‍പേട്ട, ചെന്നൈ ബീച്ച് ചെങ്കല്‍പേട്ട്, ചെന്നൈ ബീച്ച് വേളാച്ചേരി സെക്ഷനുകളിലെ സബര്‍ബന്‍ ട്രെയിനുകളുടെ ഇടവേളയും വര്‍ധിപ്പിച്ചു. തമിഴ്‌നാട്ടിലെ 14,138 തടാകങ്ങളില്‍ 9,153 ജലാശയങ്ങളിലെ സംഭരണം 50 ശതമാനവും 3,691 തടാകങ്ങളില്‍ 100 ശതമാനവും കടന്നു. ചെന്നൈയ്ക്കു സമീപമുള്ള തെര്‍വോയ് കണ്ടിഗൈ റിസര്‍വോയര്‍ 100 ശതമാനം സംഭരണശേഷിയിലെത്തി. ചെമ്പരമ്പാക്കം, ചോളവാരം, പൂണ്ടി എന്നിവിടങ്ങളില്‍ സംഭരണ നിരക്ക് 73.66 ശതമാനത്തിനും 83.21 ശതമാനത്തിനും ഇടയിലാണ്.തമിഴ്നാടിന് പുറമെ പുതുച്ചേരിയിലും ആന്ധ്രയുടെ തീരജില്ലകളിലും ശക്തമായ മഴ ലഭിക്കുന്നുണ്ട്. 

Eng­lish Sum­ma­ry : heavy rains in chen­nai and trans­port disrupted

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.