27 March 2024, Wednesday

Related news

March 26, 2024
March 24, 2024
March 24, 2024
March 18, 2024
March 17, 2024
March 16, 2024
March 16, 2024
March 14, 2024
March 14, 2024
March 14, 2024

ഗഹനക്ക് പഠന വഴികളിലെല്ലാം ഉന്നത വിജയം

Janayugom Webdesk
പാലാ
May 23, 2023 10:46 pm

പരിശീലനവും മുൻവിധികളുമില്ലാതെ ഗഹന നേടിയെടുത്തത് സിവിൽ സർവീസിൽ രാജ്യത്തെ ആറാം റാങ്ക്. കേരളത്തിലെ ഒന്നാമത്തെ റാങ്കും ഇരുപത്തിയഞ്ചുകാരിക്ക്. ഒറ്റയ്ക്ക് പൊരുതി നേടിയ വിജയത്തിന്റെ കഥയാണ് ഗഹനയ്ക്ക് പറയാനുള്ളത്. സിവിൽ സർവീസ് പഠനത്തിന് ഒരു പരിശീലന കേന്ദ്രത്തെയും ആശ്രയിച്ചില്ല. മാതൃസഹോദരൻ ജപ്പാൻ അംബാസഡർ സിബി ജോർജാണ് വിദേശകാര്യ വിഷയങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രചോദനമായത്. 

2021 ൽ ആദ്യം പരീക്ഷ എഴുതി പ്രിലിമിനറി പാസായിരുന്നു. തുടർന്ന് ഈ വർഷം വീണ്ടും ശ്രമം നടത്തി. അതിൽ റാങ്ക് നേടാനായത് ഒത്തിരി സന്തോഷം തരുന്നു. റാങ്ക് പ്രതീക്ഷിച്ചിരുന്നതല്ലെന്നും ഗഹന പറയുന്നു. ഒരുപാട് വായിക്കുന്ന ശീലമുണ്ട്. മലയാള ദിനപ്പത്രങ്ങളാണ് ആദ്യം മുതൽ വായിച്ചിരുന്നത്. പിന്നീട് ഇംഗ്ലീഷ് പത്രങ്ങളും കൂടി ദിനചര്യയാക്കി. ടൈം ടേബിൾ വച്ചുള്ള പഠനമില്ല. എപ്പോഴാണോ താല്പര്യം തോന്നുന്നത് അപ്പോൾ തുടർച്ചയായി പഠിക്കുന്നതായിരുന്നു ശീലമെന്നും ഗഹന പറയുന്നു. 

പാലാ ചാവറ പബ്ലിക് സ്കൂളില്‍ നിന്ന് പത്താം ക്ലാസും സെന്റ് മേരീസ് സ്കൂളിൽ നിന്ന് പ്ല‌‌‌സ‌്ടുവും ഫുൾ എപ്ലസോടെ പൂർത്തിയാക്കി. അൽഫോൻസാ കോളജിൽനിന്ന് ഒന്നാം റാങ്കോടെ ബിഎ ഹിസ്റ്ററി പാസായി. തുടർന്ന് സെന്റ് തോമസ് കോളജിൽനിന്ന് എംഎ പൊളിറ്റിക്കൽ സയൻസിൽ യൂണിവേഴ്സിറ്റി ഒന്നാം റാങ്ക് നേടി. യുജിസി നാഷണൽ റിസർച്ച് ഫെലോഷിപ്പ് സ്വന്തമാക്കി.
എംജി സർവകലാശാലയിൽ ഇന്റർനാഷണൽ റിലേഷൻസിൽ ഗവേഷണം നടത്തി വരവേയാണ് സിവിൽ സർവീസിൽ റാങ്ക് തേടിയെത്തുന്നത്. ഫോറിൻ അഫയേഴ്സിൽ പ്രവർത്തിക്കുകയാണ് തന്റെ ആഗ്രഹമെന്നും ഗഹന പറഞ്ഞു.
പാലാ സെന്റ് തോമസ് കോളജ് റിട്ട. ഹിന്ദി പ്രഫ. സി കെ ജയിംസ് തോമസിന്റെയും അധ്യാപിക ദീപാ ജോർജിന്റെയും മകളാണ്. സഹോദരൻ: ഗൗരവ് അമൽ ജെയിംസ് മൂന്നാം വർഷ ബി എ ഹിസ്റ്ററി (സെന്റ് തോമസ് കോളജ്, പാലാ) വിദ്യാർത്ഥിയാണ്.

Eng­lish Summary;High achieve­ment in all areas of inten­sive study

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.