ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി പ്രഷർ കുക്കറിൽ വേവിച്ച മുൻ സൈനികൻ പിടിയിൽ. ഹൈദരാബാദ് സ്വദേശി വെങ്കട മാധവി (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് ഗുരുമൂർത്തി(45) പൊലീസ് പിടിയിലായി. യുവതിയെ കാണാതായതിനെ തുടർന്ന് മീർപ്പേട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഗുരു മൂർത്തി പിടിയിലായത്. ഭാര്യയെ കാണാനില്ലെന്ന് ജനുവരി 18നാണ് കുടുംബം പരാതി നൽകിയത്. അന്വേഷണത്തിൽ പൊലീസിനു ഭർത്താവിനെ സംശയം തോന്നി. കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കുറ്റകൃത്യം നടത്തിയതായി സമ്മതിച്ചത്.
ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി മുറിച്ച് പ്രഷർ കുക്കറിൽ പാകം ചെയ്ത ശേഷം മീർപേട്ടിലെ ജില്ലെല്ലഗുഡ കായലിൽ മറവ് ചെയ്തെന്നാണ് ഇയാൾ പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. തെളിവുകൾ ഇല്ലാതാക്കാനാണ് മൃതദേഹം കഷണങ്ങളാക്കി മുറിച്ച് കുക്കറിൽ വേവിച്ചതെന്നാണ് ഇയാളുടെ പ്രതികരണം. ശുചിമുറിയിൽ വച്ചായിരുന്നു ശരീരം വെട്ടിനുറുക്കിയതെന്നും അദ്ദേഹം പറഞ്ഞു .
പിന്നീട് ശരീര ഭാഗങ്ങൾ പ്രഷർ കുക്കറിൽ വച്ചു വേവിച്ചു. പിന്നീട് അസ്ഥികൾ വേർപെടുത്തി. ഉലക്ക ഉപയോഗിച്ചു കുത്തിപ്പൊടിച്ചു വീണ്ടും വേവിച്ചു. മൂന്നുദിവസത്തോളം പലവട്ടം മാംസവും അസ്ഥികളും വേവിച്ചശേഷം പായ്ക്ക് ചെയ്ത് മീർപേട്ട് തടാകത്തിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം മൊഴി നൽകി. ഗുരുമൂർത്തിയും വെങ്കട മാധവിയും രണ്ട് കുട്ടികളും മീർപേട്ട ന്യൂ വെങ്കിടേശ്വര നഗറിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. മുൻ സൈനികനായ ഗുരു മൂർത്തി നിലവിൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനിൽ (ഡിആർഡിഒ) സെക്യൂരിറ്റി ഗാർഡാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നതായാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.