23 April 2024, Tuesday

ഹോളിവുഡ് താരം ജയിംസ് കാന്‍ അന്തരിച്ചു

Janayugom Webdesk
July 8, 2022 10:24 am

ഹോളിവുഡ് താരം ജയിംസ് കാന്‍ (82) അന്തരിച്ചു. ബുധനാഴ്ച വൈകീട്ടായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ കുടുംബമാണ് മരണ വിവരം പുറത്ത് വിട്ടത്. ഗോഡ് ഫാദറിലെ സണ്ണി കോര്‍ലിയോണി എന്ന കഥാപാത്രത്തിലൂടെയാണ് ജയിംസ് കാന്‍ പ്രശസ്തി നേടിയത്. ഗോഡ് ഫാദറിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഓസ്‌കര്‍, ഗോള്‍ഡന്‍ ഗ്ലോബ് നാമനിര്‍ദ്ദേശം നേടിയിരുന്നു. ദ ഗ്ലോറി ഗയ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് നാമനിര്‍ദ്ദേളം ലഭിച്ചു. ദ ഗാംബ്ലര്‍, ഫണ്ണി ലേഡി തുടങ്ങിയ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ലഭിച്ചു. റോളര്‍ ബോള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സാറ്റേണ്‍ പുരസ്‌കാരം നേടി.

1966ലെ എല്‍ ഡൊറാഡോ, 1967ലെ കൗണ്ട് ഡൗണ്‍, ദി റെയിന്‍ പീപ്പിള്‍ (1969), ബ്രയാന്‍സ് സോങ് (1971), സിന്‍ഡ്രല്ല ലിബര്‍ട്ടി (1973), , മിസറി (1990), തീഫ് (1981), ബോട്ടില്‍ റോക്കറ്റ് (1996) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാന ചിത്രങ്ങള്‍. ഗോഡ് ഫാദറിന്റെ (1974) രണ്ടാം ഭാഗത്തില്‍ അതിഥിവേഷത്തിലെത്തിയിരുന്നു. ന്യൂയോര്‍ക്കിലെ ബ്രോണ്‍ക്‌സില്‍ 1940ലാണ് ജയിംസ് കാനിന്റെ ജനനം. സോഫി, ആര്‍തര്‍ കാന്‍ എന്നിവരായിരുന്നു മാതാപിതാക്കള്‍. രണ്ട് സഹോദരങ്ങളുണ്ട്. പിതാവിന് കശാപ്പായിരുന്നു തൊഴില്‍. ന്യൂയോര്‍ക്ക് സിറ്റിയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. ഫുട്ബോളിനോടായിരുന്നു ജയിംസ് കാനിന് താല്‍പര്യം. ന്യൂയോര്‍ക്കിലെ ഹൊഫ്‌സ്ത്ര സര്‍വ്വകലാശാലയിലെ പഠനകാലത്ത് അഭിനത്തിലെത്തി. തുടര്‍ന്ന് പ്ലേഹൗസ് സ്‌കൂള്‍ ഓഫ് തിയേറ്ററില്‍ ചേര്‍ന്ന് അഭിനയം പഠിച്ചു. വില്ല്യം ഗോള്‍ഡ്മാന്റെ നാടകത്തില്‍ അഭിനയിച്ചാണ് കലാജീവിതം ആരംഭിക്കുന്നത്. പിന്നീട് ഒട്ടേറെ നാടകങ്ങളില്‍ വേഷമിട്ടു.

1961 ല്‍ റൂട്ട്് 66 എന്ന സീരിസിലുടെ മിനി സ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ചു. 1963 ലെ ഇര്‍മ ലാ ഡൗസ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. തുടര്‍ന്ന് ലേഡി ഇന്‍ എ കേജ്, ദ ഗ്ലോറി ഗയ്സ്, റെഡ് ലൈന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. 1965ലെ ഹൊവാര്‍ഡ് ഹോക്കിന്റെ റേസിംഗ് കാര്‍ ഡ്രാമയായ റെഡ് ലൈന്‍ 7000 എന്ന ചിത്രത്തിലായിരുന്നു മുഴുനീള പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോളയുടെ 1969ലെ ദി റെയിന്‍ പീപ്പിള്‍, ഗോഡ്ഫാദര്‍ എന്നിവയിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായി. ഗോഡ്ഫാദറിലെ മൈക്കല്‍ കോര്‍ലോണി എന്ന കഥാപത്രത്തിനു വേണ്ടിയുള്ള ഓഡിഷനില്‍ ജയിംസ് കാന്‍ പങ്കെടുത്തിരുന്നു. എന്നാല്‍ മൈക്കളിന്റെ കഥാപാത്രത്തിന് അല്‍പാച്ചീനോയെ തിരഞ്ഞെടുത്തു. മൈക്കിളിന്റെ സഹോദരന്‍ സണ്ണി കോര്‍ലോണിയുടെ വേഷത്തിലാണ് ജയിംസ് കാന്‍ എത്തിയത്. 2021 ല്‍ പുറത്തിറങ്ങിയ ക്വീന്‍ ബീസാണ് അവസാന ചിത്രം.

Eng­lish sum­ma­ry; Hol­ly­wood star James Caan passed away

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.