തയ്യൽജോലി ചെയ്‌ത് കുടുംബംപോറ്റുന്ന വീട്ടമ്മയെ ഫോൺവിളിച്ച് ശല്യപ്പെടുത്തിയ സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിലായി. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് അറസ്റ്റ്. ആലപ്പുഴ ഹരിപ്പാട് പാലാത്ര കോളനിയിൽ രതീഷ് (39), ഹരിപ്പാട് ആയാപറമ്പ് കൈയ്യാലാത്ത് ഷാജി (46), നെടുംകുന്നം കണിയാപറമ്പിൽ അനിക്കുട്ടൻ (29), പാലക്കാട് വടക്കാഞ്ചേരി കണ്ണമ്പ്ര തോട്ടത്തിൽ നിശാന്ത് (34), തൃശ്ശൂർ കല്ലിടുക്ക് ചുമന്നമണ്ണ് കടുങ്ങാട്ടുപറമ്പിൽ വിപിൻ (33) എന്നിവരാണ് പിടിയിലായത്. കൊച്ചി റേഞ്ച് ഡിഐജിയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. കൂടുതൽ അറസ്റ്റുകൾ വൈകാതെ ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.
ഇത്തിത്താനം കുരിട്ടിമലയിൽ തയ്യൽസ്ഥാപനം നടത്തുന്ന വീട്ടമ്മയെയാണ് ഒമ്പത് മാസമായി ശല്യംചെയ്‌തത്. പരാതി നൽകിയെങ്കിലും അന്വേഷണം പുരോഗമിച്ചില്ല. ഫോൺ നമ്പർ മോശം രീതിയിൽ പ്രചരിപ്പിച്ചതിനെ തുടർന്ന്, അപമാനം നേരിട്ട വീട്ടമ്മ സാമൂഹ്യമാധ്യമത്തിൽ കൂടി ദുരനുഭവം പങ്കുവച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രി ഇടപെട്ടത്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ച് മണിക്കൂറുകൾക്കുള്ളിലാണ് പ്രതികൾ കുടുങ്ങിയത്.
ഞായറാഴ്‌ച രാവിലെ കൊച്ചി റേഞ്ച് ഡിഐജി നീരജ് കുമാർഗുപ്ത ചങ്ങനാശേരിയിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വീട്ടമ്മയുടെ പരാതിയിൽ പറയുന്ന മൊബൈൽ നമ്പറുകളുടെ ഉടമസ്ഥരെ ചങ്ങനാശേരി ഡിവൈഎസ് പി ഓഫിസിലേക്ക് പൊലീസ് വിളിച്ചുവരുത്തി. വിവിധ ജില്ലകളിലെ 44 പേരെ വിളിച്ചതിൽ 28 പേരാണ് എത്തിയത്. ഇതിൽ നമ്പർ മോശമായി പ്രചരിപ്പിച്ച പ്രധാന പ്രതികളായ അഞ്ച് പേരാണ് അറസ്റ്റിലായത്. കോട്ടയം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ. പ്രത്യേക സംഘമാണ് കേസന്വേഷിച്ചത്. ഇനി നമ്പർ ആദ്യം പ്രചരിപ്പിച്ചത് ആരെന്ന് കണ്ടെത്തണം. ഇതിനായി സൈബർ സെല്ല് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തെ രൂപീകരിച്ചു.
English summary: Housewife harassed over phone; Five arrested
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.