19 April 2024, Friday

രാജ്യത്ത് ഭവന നിര്‍മ്മാണ മേഖലയില്‍ വന്‍ ഇടിവ്

ആർ ബാലചന്ദ്രൻ
ആലപ്പുഴ
January 12, 2022 9:52 pm

കോവിഡിന്റെ രൂക്ഷത, അസംസ്കൃത വസ്തുക്കളുടെ വില വർധന, ജി എസ് ടി നിരക്ക് വ്യതിയാനം എന്നിവ കാരണം രാജ്യത്തെ ഭവന ഉൽപ്പാദന രംഗത്ത് 58 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചതായി കണക്കുകള്‍. ലോക്ക് ഡൗൺകാലത്ത് സംഭവിച്ച ഭവന വായ്പ വിതരണത്തിന്റെ താമസവും ഭവന രജിസ്ട്രേഷൻ നിർത്തി വെച്ചതുമെല്ലാം കഴിഞ്ഞ വർഷം മേഖലയെ പ്രതികൂലമായി ബാധിച്ചു. 2019 ന്റെ പകുതിയോടെ ആരംഭിച്ച പ്രതിസന്ധി 2024 വരെ തുടരാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. കെട്ടിട നിർമാണ സാമഗ്രികളുടെ വില 28 മുതൽ 30 ശതമാനം വരെ ഉയർന്നു. കടത്തു കൂലി വർധിച്ചത് മൂലം ടൈൽസിന്റെ വിലയിലും ഗണ്യമായ മാറ്റം സംഭവിച്ചു. മെറ്റൽ, ഇഷ്ടിക, ഇലക്ട്രിക്കൽ, പ്ലംബിംഗ് ഉൽപ്പന്ന വിലകൾ വർദ്ധിച്ചതും റിയൽ എസ്റ്റേറ്റ് മേഖലക്ക് തിരിച്ചടിയായി.

തുടര്‍ച്ചയായ പ്രതിസന്ധികളെ മറികടക്കാൻ ഫ്ലാറ്റുകളടക്കമുള്ള കെട്ടിടങ്ങളുടെ വില കൂട്ടാൻ റിയൽ എസ്റ്റേറ്റ് രംഗം നിർബന്ധിതമായി കഴിഞ്ഞു. 10 ശതമാനം വില കൂട്ടാനാണ് സംരംഭകരുടെ സംഘടന ആലോചിക്കുന്നത്. വില വർധനവ് ഉടന്‍ നിലവിൽ വരുമെന്നാണ് സുചന. എന്നാൽ ഈ വർധനവ് എങ്ങനെ വിപണിയെ സ്വാധിനിക്കുമെന്ന ആശങ്ക ചെറുകിട ഉൽപ്പാദകർക്ക് ഉണ്ട്. വൻകിട ഉൽപ്പാദകരെ അപേക്ഷിച്ച് കൂടുതൽ പ്രതിസന്ധി നേരിടുന്നതും ഇക്കൂട്ടരാണ്. അതേസമയം, നിലവിൽ ജിഡിപിയുടെ വളർച്ച കൂടുതൽ അഭിവൃദ്ധിത്തിപ്പെട്ടാൽ റിയൽ എസ്റ്റേറ്റ് രംഗം കരുത്താർജ്ജിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. വലിയതോതിൽ പണം വിപണിയിലേക്ക് വരുമെന്നും അത് മേഖലക്ക് ഏറെ ഗുണകരമാകുമെന്നുമാണ് ഇവർ പറയുന്നത്. ഈ വ്യവസായത്തെ ആശ്രയിച്ച് കഴിയുന്ന സ്റ്റാർട്ടപ്പ് സംരംഭങ്ങളും ഇന്ന് ശൈശവ സ്ഥിതിയിലാണ്. 36 ശതമാനം വളർച്ച മാത്രമാണ് ഇവരുടെ നേട്ടം. ലോക്ക് ഡൗണിനെ തുടർന്ന് ഉണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകാതെ 50 ഓളം സംരംഭങ്ങൾ ഇക്കാലയളവില്‍ പൂട്ടേണ്ടിയും വന്നു.

Eng­lish Sum­ma­ry: Huge decline in the hous­ing sec­tor in the country

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.