നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് തുർക്കിയിലെ ജയിലിനുള്ളിൽ 297 ദിവസമായി നിരാഹാരസമരം നടത്തിവന്ന തുർക്കി സർക്കാരിന്റെ രാഷ്ട്രീയ തടവുകാരൻ മുസ്തഫ കൊചാക് (28) അന്തരിച്ചു. 2015ൽ കൊല്ലപ്പെട്ട മെഹ്മദ് സെലിം എന്ന അഭിഭാഷകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കൊചാകിന് ജീവപര്യന്തം ലഭിച്ചത്. കൊലപാതകത്തിന് ആവശ്യമായ വെടിക്കോപ്പുകളും സ്ഫോടകവസ്തുക്കളും എത്തിച്ചു നൽകിയെന്നായിരുന്നു കൊചാകിനെതിരെ ചുമത്തിയ കുറ്റം. കേസിൽ ശരിയായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് കൊചാക് നിരാഹാര സമരം ആരംഭിച്ചത്. മെഹ്മതിന്റെ കൊലപാതകവുമായി ബന്ധമില്ലെന്നും, കുറ്റം സമ്മതിക്കാൻ നിർബന്ധിക്കുകയായിരുന്നുവെന്നും കൊചാക് പലതവണ ആവർത്തിച്ചു.
നിരോധിതസംഘടനയുമായി ബന്ധം പുലർത്തി, ഭരണഘടന അട്ടിമറിച്ചു എന്നീ കുറ്റങ്ങൾ ചുമത്തി 2017 ഒക്ടോബർ നാലിന് കൊചാകിനെ അറസ്റ്റ് ചെയ്തു. കുറ്റം സമ്മതിക്കാൻ 12 ദിവസം മാനസികവും ശാരീരികവുമായി തന്നെ പീഡിപ്പിച്ചതായി കൊചാക് തന്റെ അഭിഭാഷകനെഴുതിയ കത്തും പുറത്തുവന്നിരുന്നു. മുസ്തഫയുടെ കേസ് വാദിക്കുന്ന അഭിഭാഷക ഗ്രൂപ്പായ ഹുൽകിൻ ഹുകുക് ബുറോസാണ് കൊചാകിന്റെ മരണവാർത്ത പുറത്തുവിട്ടത്. തങ്ങളുടെ കക്ഷിക്ക് നീതിപൂർവമായ അന്വേഷണത്തിനുള്ള അവകാശം ലഭിച്ചില്ലെന്നും ഒരു സാക്ഷിയെ പോലും കോടതിയിൽ വിസ്തരിക്കാൻ അനുവദിക്കാതെ ഭരണകൂടം തന്നെയാണ് കൊചാകിനെ കൊലപ്പെടുത്തിയതെന്നും നിയമഗ്രൂപ്പ് ട്വിറ്ററിൽ കുറിച്ചു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് കൊചാകിനെ പാർപ്പിച്ചിരുന്ന ഇസ്മിർ പ്രവിശ്യയിലെ സക്റാൻ ജയിലിൽ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. കൊചാകിന്റെ സുരക്ഷ ആവശ്യപ്പെട്ട് ജയിലിന് മുന്നിലെത്തിയ അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് വൻതുക പിഴ നൽകിയത് വാർത്തയായിരുന്നു. അനധികൃതമായി ബാൻഡിനും അംഗങ്ങൾക്കും ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിരാഹാരം നടത്തിയ ഗായിക ഹെലൻ ബൊലേക് 288 ദിവസത്തെ നിരാഹാരത്തിന് ശേഷം ഏപ്രിൽ മൂന്നിനാണ് മരണത്തിന് കീഴടങ്ങിയത്.
English Summary: Hunger strike death in turky
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.