20 April 2024, Saturday

ഐഎഎല്‍ സംസ്ഥാന സമ്മേളനം സമാപിച്ചു

രാജ്യത്തിന്റെ പേരുപോലും മാറ്റാൻ സംഘ്പരിവാർ ശ്രമം: പി സന്തോഷ് കുമാർ എംപി 
Janayugom Webdesk
കോഴിക്കോട്
May 21, 2023 9:20 pm
രാജ്യത്തിന്റെ ഭരണഘടനയുടെ എല്ലാ അടിസ്ഥാന ഘടനയിലും മാറ്റം വരുത്താനാണ് സംഘപരിവാർ ഭരണകൂടം നീക്കം നടത്തുന്നതെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാർ എം പി. പി കെ ചിത്രഭാനു നഗറിൽ നടന്ന ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് (ഐഎഎൽ) സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷത എന്ന ആശയത്തെ തകർക്കാനുള്ള പരിശ്രമത്തിലാണ് മോഡി ഭരണകൂടം. മതനിരപേക്ഷതയില്ലെങ്കിൽ രാജ്യത്തിന്റെ ഭരണഘടനയുടെ എല്ലാ മൂല്യങ്ങളും അപ്രസക്തമാണ്. രാഷ്ട്രീയ രംഗത്ത് വലിയ മാറ്റം ഉണ്ടായില്ലെങ്കിൽ ഒരു പുതിയ ഭരണഘടന ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. അതിനുള്ള വലിയ പരിശ്രമങ്ങളാണ് അണിയറയിൽ നടക്കുന്നത്. രാജ്യസഭയിൽ വന്ന ഒരു സബ്മിഷൻ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് മാറ്റി ഭാരതം എന്നാക്കണമെന്നാണ്. ഒരു തവണ കൂടി അധികാരത്തിലെത്തിയാൽ ഈ ലക്ഷ്യങ്ങൾ പ്രാവർത്തികമാക്കാൻ കഴിയുമെന്നാണ് ബിജെപി സർക്കാർ കണക്കുകൂട്ടുന്നത്. ഇടതുപക്ഷ- മതനിരപേക്ഷ- പുരോഗമന പ്രസ്ഥാനങ്ങളുടെ കൂട്ടായ്മ ഉയർന്നു വന്നാലേ ഇതിനെതിരെയുള്ള പോരാട്ടം സാധ്യമാകൂ. അതിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് വലിയ പങ്കാണ് വഹിക്കാനുള്ളതെന്നും സന്തോഷ് കുമാർ കൂട്ടിച്ചേർത്തു.
ഭക്ഷ്യ- സിവിൽ സപ്പൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ, ജില്ലാ സെക്രട്ടറി കെ കെ ബാലൻ എന്നിവർ സംസാരിച്ചു. ഐഎഎൽ വനിത കമ്മിറ്റി കൺവീനർ ആശാ ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു. സി ടി ജ്യോതി സ്വാഗതവും ബിജു റോഷൻ നന്ദിയും പറഞ്ഞു.
ജില്ലയിലെ മുതിർന്ന അഭിഭാഷകരെ ആദരിക്കുന്ന ചടങ്ങ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. എ കെ സുകുമാരൻ സ്വാഗതം പറഞ്ഞു. പി സി മൊയ്തീൻ അധ്യക്ഷത വഹിച്ചു. ജോണി സെബാസ്റ്റ്യൻ മുതിർന്ന അഭിഭാഷകരെ പരിചയപ്പെടുത്തി. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ തുടങ്ങിയവർ സംസാരിച്ചു.
സമ്മേളനം ഐഎഎൽ സംസ്ഥാന പ്രസിഡന്റായി കെ പി ജയചന്ദ്രനേയും ജനറൽ സെക്രട്ടറിയായി സി ബി സ്വാമിനാഥനേയും വീണ്ടും തെരഞ്ഞെടുത്തു.
eng­lish summary;IAL State Con­fer­ence concluded
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.