15 April 2024, Monday

Related news

April 14, 2024
April 14, 2024
April 14, 2024
April 14, 2024
April 13, 2024
April 13, 2024
April 13, 2024
April 12, 2024
April 12, 2024
April 11, 2024

പഞ്ചാബില്‍ ബിജെപി-കോണ്‍ഗ്രസ് ബദലിനു മുന്‍തൂക്കം;നിലനില്‍പ്പിനായി അമിത്ഷാ രംഗത്ത്

പുളിക്കല്‍ സനില്‍രാഘവന്‍
February 22, 2022 10:45 am

പഞ്ചാബില്‍ നിലനില്‍പ്പിനായി ബിജെപി. പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ അമിത്ഷാ അതിനുള്ള ഭഗീരഥ പ്രയത്നത്തിലുമാണ്. വിവാദ കാര്‍ഷിക നിയമങ്ങള്‍ മോഡി സര്‍ക്കാര്‍ കര്‍ഷകരുടെ പ്രക്ഷോഭത്തെ തുടര്‍ന്നു മുട്ടുകുത്തി പിന്‍വലിച്ചെങ്കിലും കര്‍ഷകര്‍ക്ക് ബിജെപിയോടുള്ള അതൃപ്തി ഏറെയാണ്. ഒരു കാരണവശാലും ബിജെപി എങ്ങും അധികാരത്തിലെത്തരുതെന്ന ദൃഢനിശ്ചയത്തിലാണ് കര്‍ഷകര്‍

മോഡി സര്‍ക്കാരിന്‍റെ കോര്‍പ്പറേറ്റുകളെ പ്രോത്സാഹിപ്പിക്കുന്ന നയം മൂലം നിരവധി കര്‍ഷകര്‍ക്കാണ് ജീവന്‍ നല്‍കേണ്ടി വന്നത്. പഞ്ചാബിലെ ഭരണകക്ഷിയായ കോണ്‍ഗ്രസിന്‍റെ നിലയും വളരെ പരിതാപകരമാണ്. പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരും ബാധിച്ചിട്ടുണ്ട്. ബിജെപിയും, കോണ്‍ഗ്രസും ഒരുപോലെയാണ് പ്രശ്നങ്ങള്‍ക്ക് നടുവിലൂടെ നീങ്ങുകയാണ്. പഞ്ചാബില്‍ ഇത്തവണ ഇതുവരെ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ തിരഞ്ഞെടുപ്പാണ് നടന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാതന്നെ പറയുന്നു

തൂക്കുസഭയുണ്ടായാല്‍ രണ്ടോ മൂന്നോ പാര്‍ട്ടികള്‍ ചേര്‍ന്ന് സഖ്യമുണ്ടാക്കുമെന്നും പറയുന്നു. അതെല്ലാം കിട്ടുന്ന സീറ്റുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ പറയാന്‍ സാധിക്കൂ എന്നും മന്ത്രി പറഞ്ഞു. അതേസമയം പഞ്ചാബില്‍ ബിജെപി മികച്ച പ്രകടനം തന്നെ നടത്തുമെന്ന് ഉറപ്പുണ്ടെന്നും ഷാ പറയുന്നു. പ്രവചനങ്ങള്‍ ഇങ്ങനെ വന്നുകൊണ്ടിരിക്കും. എന്നാല്‍ പഞ്ചാബില്‍ എന്താണ് നടക്കാന്‍ പോകുന്നതെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. ഇത് വ്യത്യസ്തമായ തിരഞ്ഞെടുപ്പാണ് 

ശക്തമായ വെല്ലുവിളിയായിരിക്കും ബിജെപിയെന്നും മന്ത്രി പറഞ്ഞു. തൂക്കുസഭയുടെ ഭാഗമാകുക എന്നത് ബിജെപിയുടെ കൈവശമുള്ള സീറ്റിനെ അനുസരിച്ചിരിക്കും. ഒരു പക്ഷേ രണ്ടോ മൂന്നോ പാര്‍ട്ടികള്‍ ചേര്‍ന്ന് സഖ്യമുണ്ടാക്കി, സര്‍ക്കാരുണ്ടാക്കിയേക്കാം. ഈ രാജ്യത്ത് സംഭവിച്ചത് പോലെ തന്നെ ഇവിടെയും നടന്നേക്കാമെന്നും അമിത് ഷാ പറഞ്ഞു

ബിജെപി ഇത്തവണ പുതിയ സഖ്യത്തിലാണ് മത്സരിച്ചത്. 65 സീറ്റിലാണ് ബിജെപി മാത്രം മത്സരിക്കുന്നത്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് 37 സീറ്റിലും ശിരോമണി അകാലിദളിന്റെ മറ്റൊരു വിഭാഗം 15 സീറ്റിലും മത്സരിക്കുന്നുണ്ട്. ഇവരെല്ലാം ചേര്‍ന്നതാണ് എന്‍ഡിഎ സഖ്യം. 59 സീറ്റാണ് പഞ്ചാബില്‍ ഭൂരിപക്ഷം നേടാന്‍ വേണ്ടത്. കര്‍ഷക പ്രക്ഷോഭം ശക്തമായി നിന്നിരുന്ന സംസ്ഥാനത്ത്, ബിജെപി ഇത്തവണ ഉന്നയിച്ചത് ദേശീയ വിഷയങ്ങളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സുരക്ഷാ വീഴ്ച്ചയായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. പഞ്ചാബില്‍ താന്‍ ഒന്‍പത് റാലികള്‍ നടത്തിയെന്ന് ഷാ പറയുന്നു

എന്നാല്‍ സുരക്ഷാ വലിയ വിഷയമാണ് പഞ്ചാബിലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇതൊരു അതിര്‍ത്തി സംസ്ഥാനമാണ്. പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച്ച വലിയ വിഷയമാണ്. തീര്‍ച്ചയായും ഞങ്ങള്‍ വിജയം നേടും. അത് ഏതളവില്‍ വരെ ആയിരിക്കുമെന്ന് ഫലം വരുമ്പോള്‍ അറിയാമെന്നും അമിത് ഷാ വ്യക്തമാക്കി.

അതേസമയം ചരണ്‍ജിത്ത് സിംഗ് ചന്നിയുടെ യുപി-ബീഹാര്‍ ഭയ്യ പരാമര്‍ശത്തെയും അമിത് ഷാ അപലപിച്ചുകോണ്‍ഗ്രസിന്റെ സ്‌റ്റൈലാണ് ഇത്. പല സ്ഥലത്തും പല പരാമര്‍ശങ്ങളാണ് അവര്‍ നടത്തുക. ഇതൊരു ആരോഗ്യകരമായ സമൂഹത്തിന് ചേര്‍ന്നതല്ല. ഇന്ത്യ ഐക്യരാഷ്ട്രമാണ്. ഗുജറാത്തിലേക്കോ, പഞ്ചാബിലേക്കോ, യുപിയിലേക്കോ പോകുന്നവര്‍ ജീവിക്കാന്‍ മാര്‍ഗം തേടിയാണ് പോകുന്നത്. രാഷ്ട്രീയത്തിന് വേണ്ടി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതിനെ അംഗീകരിക്കില്ല. പ്രിയങ്ക ഗാന്ധി ആ പരാമര്‍ശത്തിന് കൈയ്യടിക്കുകയാണ് ചെയ്തത്.

രണ്ട് ദിവസം കഴിഞ്ഞ യുപിയില ജനങ്ങളുടെ അഭിമാനത്തിന് വേണ്ടിയാണ് തന്റെ പോരാട്ടമെന്ന് പ്രിയങ്ക പറഞ്ഞു. ഞാനെന്റെ ജീവിതത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ മാറ്റുന്നവരെ കണ്ടിട്ടില്ല. എഎപിക്കും കെജ്രിവാളിനുമെതിരെ ഉയര്‍ന്ന് ഖലിസ്ഥാന്‍ ആരോപണത്തെ ഗൗരവത്തോടെ കാണുമെന്നും അമിത് ഷാ വ്യക്തമാക്കി.വോട്ടെടുപ്പ് കഴിഞ്ഞതോടെ ഭരണകക്ഷിയായ കോൺഗ്രസിനുള്ളിൽ അസ്വാരസ്യങ്ങൾ ശക്തമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള ഏകോപനത്തിൽ സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്നാണ് ഹൈക്കമാന്റ് വിമർശനം.

നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ കോൺഗ്രസിൽ ആഭ്യന്തര തർക്കങ്ങൾ ഉടലെടുത്തിരുന്നു. മുൻ മുഖ്യമന്ത്രി അമരീന്ദറിന്റെ പടിയിറക്കത്തോടെ തർക്കം രൂക്ഷമായി. അമരീന്ദറിന്റെ പിൻഗാമിയായി ചരൺ ജിത്ത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയാക്കിയെങ്കിലും ഒരു വിഭാഗം ഇതിൽ കടുത്ത അതൃപ്തിയിലായിരുന്നു. അടുത്ത മുഖ്യമന്ത്രി പദത്തിനായി ചന്നിയും സിദ്ദുവും രംഗത്തെത്തിയതും നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരുന്നു. ചന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന വിലയിരുത്തലിലായിരുന്നു ഹൈക്കമാന്റ് നേതൃത്വം. എന്നാൽ തിരഞ്ഞെടുപ്പ് അടുക്കവെ കാര്യങ്ങൾ കൈവിട്ടുവെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ

പ്രചരണത്തിൽ ഉൾപ്പെടെ ഏകോപനം ഉണ്ടായിട്ടില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിമർശനം. സംസ്ഥാന നേതൃത്വവും പഞ്ചാബിന്‍റെ ചുമതലയുള്ള ഹരീഷ് ചൗധരിയും തമ്മിലുള്ള തർക്കങ്ങളാണ് പ്രചരണത്തെ പ്രതികൂലമായി ബാധിച്ചതെന്നാണ് ഹൈക്കമാന്റ് വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രചരണത്തിൽ ഏകോപനമില്ലെന്ന പരാതി ഒരു വിഭാഗം നേതാക്കൾ ഹൈക്കമാന്റ് നേതൃത്വത്തെ അറിയിച്ചിരുന്നു.

മുഖ്യമന്ത്രി ചരൺ ജിത്ത് സിംഗ് ചന്നിയുടേയും പി സി സി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിന്റേയും പ്രചരണത്തിൽ ഉൾപ്പെടെ ഏകോപനം ഉണ്ടായില്ലെന്നാണ് വിമർശനങ്ങൾ ഉയർന്നത്. മാത്രമല്ല, പാർട്ടി ഒറ്റക്കെട്ടെന്ന് പ്രഖ്യാപിച്ച് നടന്ന പ്രചരണത്തിൽ നിന്ന് ചില നേതാക്കൾ വിട്ട് നിന്നതും തിരിച്ചടിയായെന്നാണ് വിലയിരുത്തുന്നത്. എംപി മനീഷ് തിവാരി ഉൾപ്പെടെയുള്ള നേതാക്കളായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രചരണ പരിപാടികളിൽ നിന്ന് വിട്ട് നിന്നത്. അതേസമയം സംസ്ഥാന നേതൃത്വമാണ് സഹകരിക്കാതിരുന്നതെന്ന വിമർശനമാണ് ഹരീഷ് ചൗധരി ഉയർത്തുന്നത്

എന്തായാലും ചൗധരിയും സംസ്ഥാന നേതൃത്വവും തമ്മിലുള്ള തർക്കങ്ങൾ തിര‍ഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ആശങ്കയെ തുടർന്നാണ് സച്ചിൻ പൈലറ്റ് ഉൾപ്പെടെയുള്ള ശക്തരായ നേതാക്കളെ കോൺഗ്രസ് പ്രചരണത്തിനിറക്കിയതെന്നാണ് റിപ്പോർട്ടുകൾ.ഭൂപീന്ദർ ഹൂഡ, കുമാരി സെൽജ, ഹരീഷ് റാവത്ത്, രാജീവ് ശുക്ല, അജയ് മാക്കൻ, ദീപേന്ദർ ഹൂഡ രൺദീപ് സുർജേവാല തുടങ്ങിയ പ്രമുഖരായിരുന്നു പഞ്ചാബിൽ കളം നിറഞ്ഞത്. അതേസമയം തിരിച്ചടി മുന്നിൽ കണ്ടാണ് ഇപ്പോഴത്തെ വിഴിപ്പുലക്കൽ എന്നാണ് പാർട്ടിയിയിലെ വിമത വിഭാഗം നേതാക്കളുടെ വിമർശനം

ഫലം വരുന്നതോടെ കോൺഗ്രസിൽ കൂടുതൽ പൊട്ടിത്തെറികൾ ഉണ്ടാകുമെന്നും ഇവർ അടക്കം പറയുന്നു. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 77 സീറ്റ് നേടിയായിരുന്നു കോൺഗ്രസ് അധികാരത്തിലേറിയത്. ഇക്കുറി ശക്തമായ ചതുഷ്കോണ മത്സരമാണ് സംസ്ഥാനത്ത് നടന്നത്. ആം ആദ്മി പാർട്ടിയാണ് കോൺഗ്രസിന്റെ പ്രധാന എതിരാളി.

2017 ൽ 20 സീറ്റുകൾ നേടി തങ്ങളുടെ കന്നി അങ്കത്തിൽ ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെച്ച ആപ് ഇത്തവണ 50 ലധികം സീറ്റുകൾ നേടി ഭരണം പിടിക്കുമെന്നാണ് അവകാശപ്പെടുന്നത്. അഭിപ്രായ സർവ്വേകളും ആം ആദ്മിയുടെ മുന്നേറ്റമാണ് പ്രവചിക്കുന്നത്. രാജ്യത്ത് ഉയര്‍ന്നു വരുന്ന ബിജെപി-കോണ്‍ഗ്രസ് ബദലിനോടാണ് പഞ്ചാബിലെ ജനങ്ങള്‍ക്ക് കൂടുതല്‍ താല്‍പര്യമെന്നു തെളിയുന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്

Eng­lish Summary:In Pun­jab, the BJP-Con­gress alter­na­tive is gain­ing ground; Amit Shah is vying for survival

You may also like thsi video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.