29 March 2024, Friday

Related news

March 28, 2024
March 19, 2024
March 18, 2024
March 15, 2024
March 12, 2024
February 23, 2024
February 22, 2024
February 14, 2024
February 3, 2024
February 2, 2024

കുട്ടികള്‍ ഗര്‍ഭിണികളാകുന്ന സംഭവങ്ങള്‍: കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി

സ്‌കൂളുകളില്‍ നിലവിലെ ലൈംഗിക വിദ്യാഭ്യാസം പര്യാപ്തമാണോ എന്നതില്‍ പുനഃപരിശോധന വേണം
Janayugom Webdesk
July 23, 2022 11:35 am

അടുത്ത കാലത്തായി കുട്ടികള്‍ ഗര്‍ഭിണികളാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നതില്‍ ഹൈക്കോടതി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. സ്‌കൂളുകളില്‍ നിലവിലെ ലൈംഗിക വിദ്യാഭ്യാസം പര്യാപ്തമാണോ എന്നതില്‍ പുനഃപരിശോധന വേണമെന്നും ജസ്റ്റിസ് വി ജി അരുണ്‍ വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്ത സഹോദരനില്‍നിന്നു ഗര്‍ഭിണിയായ പതിമൂന്നുകാരിയുടെ 30 ആഴ്ച വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കിക്കൊണ്ടാണു കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്റര്‍നെറ്റും സമൂഹമാധ്യമങ്ങളും സുരക്ഷിതമായി ഉപയോഗിക്കുന്നതിനെക്കുറിച്ചു കുട്ടികള്‍ക്കു ബോധവല്‍ക്കരണം അത്യാവശ്യമാണെന്നും കോടതി പറഞ്ഞു. പല കേസുകളിലും പ്രായപൂര്‍ത്തിയാകാത്ത അടുത്ത ബന്ധുക്കള്‍ തന്നെയാണ് ഗര്‍ഭധാരണത്തിന് ഉത്തരവാദികള്‍. ഇന്റര്‍നെറ്റില്‍ ലഭ്യമാകുന്ന അശ്ലീല വിഡിയോകള്‍ കുട്ടികളെയും കൗമാരക്കാരെയും വഴിതെറ്റിക്കുകയും തെറ്റായ ചിന്തകളിലേക്കു നയിക്കുകയുമാണെന്നു കോടതി പറഞ്ഞു.

ഈ കേസില്‍ ഗര്‍ഭധാരണത്തിന് ഉത്തരവാദി അടുത്ത ബന്ധു ആണെന്നതും പരിഗണിച്ച കോടതി 30 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കി. സര്‍ക്കാര്‍ ആശുപത്രിയില്‍ ഇതിനായി മെഡിക്കല്‍ ടീമിനെ നിയോഗിക്കണം. കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കാന്‍ സാധിച്ചാല്‍ മികച്ച ചികിത്സ ഉറപ്പാക്കണം. കുഞ്ഞിനെ ഏറ്റെടുക്കാന്‍ വീട്ടുകാര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നില്ലെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നിയമപ്രകാരം സൗകര്യം ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. നിയമപ്രകാരം 24 ആഴ്ച വരെയാണു ഗര്‍ഭഛിദ്രത്തിന് അനുമതിയുള്ളത്.

കഴിഞ്ഞയാഴ്ച പതിനഞ്ചുകാരി, ഇപ്പോള്‍ വീണ്ടും പതിമൂന്നുകാരി! കൗമാരക്കാരായ പെണ്‍കുട്ടികളുടെ ഗര്‍ഭഛിദ്രത്തിന് അനുമതി തേടുന്ന ഹര്‍ജികള്‍ ഏറുന്നതില്‍ ഹൈക്കോടതിക്ക് ഉത്കണ്ഠ. 15 വയസ്സുള്ള പീഡനക്കേസ് അതിജീവിതയുടെ 24 ആഴ്ച പിന്നിട്ട ഗര്‍ഭഛിദ്രത്തിന് കഴിഞ്ഞയാഴ്ച ഇതേ കോടതി അനുമതി നല്‍കിയിരുന്നു. പോക്‌സോ അതിജീവിതയുടെ പിതാവാണു ഹര്‍ജി നല്‍കിയത്. കഴിഞ്ഞ ദിവസം 13-ാം വയസ്സില്‍ ഗര്‍ഭം ധരിക്കേണ്ടി വന്ന പെണ്‍കുട്ടിയുടെ ശാരീരിക, മാനസിക ആഘാതം ചൂണ്ടിക്കാട്ടി അമ്മയാണു കോടതിയിലെത്തിയത്.

ഗര്‍ഭിണിയാണെന്ന കാര്യം പോലും പെണ്‍കുട്ടിക്കു മനസ്സിലായില്ല. വയറു വേദനയ്ക്കു ഡോക്ടറെ കണ്ടപ്പോള്‍ മാത്രമാണു കാര്യം അറിഞ്ഞത്. സമീപകാലത്ത് ‘പോക്‌സോ’ കേസിലെ ജാമ്യഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യനും തോമസ് ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമ പാഠങ്ങള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

Eng­lish sum­ma­ry; Inci­dents of chil­dren get­ting preg­nant: High Court express­es deep concern

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.