സാധാരണക്കാരന്റെ ജീവിതചര്യക്ക് വിഘാതം സൃഷ്ടിച്ച് രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി. ഗാർഹിക പാചകവാതക സിലിണ്ടറിന് 25.50 രൂപ കൂട്ടിയതോടെ വില 891.50 രൂപയായി. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 73.50 രൂപയാണ് കൂട്ടിയത്. ഇതോടെ വില 1692.50 രൂപയായി.കോവിഡ് കാലത്തും തുടർച്ചയായി വിലകൂട്ടി ജനങ്ങളുടെ നടുവൊടിക്കുകയാണ് നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍. രണ്ടാഴ്‌ച മുമ്പും പാചകവാതകത്തിന് 25 രൂപ കൂട്ടിയിരുന്നു. 15 ദിവസത്തിനുള്ളിൽ 50 രൂപയാണ് സിലിണ്ടറിന് കൂടിയത്. മാർച്ച്, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും വില കൂട്ടി. പാചകവാതകത്തിന് നൽകിയിരുന്ന സബ്‌സിഡി മുടങ്ങിയിട്ടും മാസങ്ങളായി. പെട്രോൾ, ഡീസൽ വിലയും ഉയർന്ന നിലയിലാണ്.
വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന്റെ സബ്സിഡി അവസാനിപ്പിച്ച സർക്കാർ അത് പുനഃസ്ഥാപിക്കാൻ ഇതുവരെ തയാറായിട്ടില്ല. കഴിഞ്ഞ ബജറ്റിൽ പെട്രോളിയം സബ്സിഡി തുക വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് അടിക്കടി വില കൂട്ടുന്നത്. ദിവസേനയെന്നോണം പെട്രോൾ–ഡീസൽ വില വർധിപ്പിച്ച് പൊതുവിലക്കയറ്റം രൂക്ഷമാക്കിയതിനിടെയാണ് പാചകവാതക വിലയും തുടർച്ചയായി കൂട്ടുന്നത്. ഇതിനൊപ്പം മൊത്ത വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റവും ഉപഭോക്തൃ സൂചികയനുസരിച്ചുള്ള വിലക്കയറ്റവും ശമനമില്ലാതെ തുടരുകയാണ്.
രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞു നിൽക്കുമ്പോഴും പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര നികുതിയും സെസുമെല്ലാം വർധിപ്പിക്കുകയായിരുന്നു. നികുതി വർധന പിൻവലിച്ചാൽ പെട്രോൾ‑ഡീസൽ വില കുറയ്ക്കാം. അതുവഴി പൊതു വിലക്കയറ്റവും തടയാനാകുമെങ്കിലും ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്‌ക്കുമില്ലെന്നും കേന്ദ്രം നികുതി കുറയ്ക്കില്ലെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ ആവർത്തിക്കുകയാണുണ്ടായത്.
english summary;increased the price of cooking gas by central
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.