ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് കൂറ്റൻ വിജയലക്ഷ്യം മുന്നോട്ടുവെച്ച് ഇന്ത്യ ഡിക്ലയർ ചെയ്തു. രണ്ടാം ടെസ്റ്റിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 427 റൺസ് എടുത്ത് നിൽക്കുന്ന സമയത്താണ് ഇന്ത്യ ഡിക്ലയർ ചെയ്തത്. ഇന്ത്യയ്ക്ക് വേണ്ടി ശുഭ്മാൻ ഗിൽ ഗിൽ 161 റൺസ് നേടി മിന്നും പ്രകടനം നടത്തി. ആദ്യ ഇന്നിങ്സിൽ താരം 269 റൺസ് നേടിയിരുന്നു. ഗില്ലിനെ കൂടാതെ റിഷഭ് പന്തും കെ എൽ രാഹുലും ജഡേജയും അർധ സെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് കടന്നു. ആദ്യ ഇന്നിങ്സിൽ 180 റൺസ് ലീഡ് ഇന്ത്യയ്ക്കുണ്ടായിരുന്നു. പന്ത് 65 റൺസും കെ എൽ രാഹുൽ 55 റൺസും നേടി പുറത്തായി. ജഡേജ 69 റൺസ് നേടി നോട്ട് ഔട്ട് ആയി. കരുൺ നായർ 28 റൺസും യശ്വസി ജയ്‌സ്വാൾ 28 റൺസും നേടി.
ഒന്നാം ഇന്നിങ്സില്‍ 587 റണ്‍സെടുത്ത ഇന്ത്യ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 407 റണ്‍സില്‍ അവസാനിപ്പിച്ചിരുന്നു. മുഹമ്മദ് സിറാജിന്റെ ആറ് വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 180 റണ്‍സിന്റെ നിര്‍ണായക ലീഡ് ഇന്ത്യക്ക് സ്വന്തമായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ 84 റണ്‍സ് ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി പരുങ്ങിയ ഇംഗ്ലണ്ടിനെ ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഹാരി ബ്രൂക്ക്-ജാമി സ്മിത്ത് സഖ്യം അവിശ്വസനീയമാം വിധം കരകയറ്റുകയായിരുന്നു. ബ്രൂക്ക് 234 പന്തില്‍ 16 ഫോറും ഒരു സിക്‌സുമടക്കം 158 റണ്‍സും, സ്മിത്ത് 207 പന്തില്‍ 29 ഫോറും അഞ്ച് സിക്‌സുമടക്കം 184 റണ്‍സും നേടി. ഈ കൂട്ടുകെട്ട് പൊളിച്ചതിനു പിന്നാലെ ശേഷിച്ച നാല് വിക്കറ്റുകള്‍ ഇന്ത്യ അതിവേഗം വീഴ്ത്തി. മുഹമ്മദ് സിറാജ് ആറു വിക്കറ്റുകളും ആകാശ് ദീപ് നാല് വിക്കറ്റുകളും സ്വന്തമാക്കി. 184 റണ്‍സുമായി ജാമി സ്മിത്ത് പുറത്താകാതെ നിന്നു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം തുടങ്ങിയത്. ഒന്നാം ഇന്നിങ്‌സിലേതിന് സമാനമായി മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും ഇത്തവണയും കരുണ്‍ ഷോര്‍ട്ട് പന്തില്‍ ബാറ്റ് വച്ച് വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്തിന് പിടി നല്‍കി മടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.