മ്യാൻമറിൽ നിന്നുള്ള അഭയാർത്ഥികൾ രാജ്യത്തേക്ക് കടക്കുന്നത് തടയാൻ അതിർത്തികളിൽ സുരക്ഷ ശക്തമാക്കി ഇന്ത്യ. സൈനിക നേതാക്കളുടെ ഉത്തരവുകളോട് വിയോജിപ്പുള്ള ചില പൊലീസ് ഉദ്യോഗസ്ഥർ അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്നെന്ന റോയിട്ടേഴ്സിന്റെ റിപ്പോർട്ടിനെ തുടർന്നാണ് ഇന്ത്യൻ അതിർത്തികളിൽ സുരക്ഷ ശക്തമാക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകിയത്.
ഇന്ത്യ മ്യാൻമർ അതിർത്തിയുടെ നീളം 1,643 കിലോമീറ്ററാണ്. ഈ മാസത്തിന്റെ തുടക്കം മുതൽ പട്ടാളം പ്രതിഷേധപ്രകടനങ്ങൾക്കുമേൽ കടുത്ത നടപടികളാണ് എടുക്കുന്നത്. സമാധാനപരമായി നടക്കുന്ന പ്രതിഷേധങ്ങൾക്ക് നേരെ പട്ടാളം നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 50 ലധികം പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. നിലവിലെ ഭരണകൂടത്തിനെതിരായ പ്രകടനങ്ങൾ അടിച്ചമർത്താനുള്ള ഉത്തരവുകൾ അനുസരിക്കാൻ തയ്യാറാകാത്ത ഒരു കൂട്ടം മ്യാൻമർ പൊലീസ് ഉദ്യോഗസ്ഥർ അഭയം തേടി ഇന്ത്യയിലേക്കു പ്രവേശിച്ചതെന്ന് മിസോറാമിലെ ചമ്പായ് ജില്ലയിലെ മജിസ്ട്രേറ്റ് മരിയ സൗലി വാർത്താ ഏജൻസിയോട് പറഞ്ഞു. ഫെബ്രുവരി 28 ന് നാല് പൊലീസുകാർ ചമ്പായ് പ്രദേശത്ത് എത്തിയതായും പ്രാദേശിക ഗ്രാമവാസികൾ അവരെ മാർച്ച് ഒന്നിന് സംസ്ഥാന അധികാരികൾക്ക് കൈമാറിയതായും മജിസ്ട്രേറ്റ് സുവാലി വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഇന്ത്യൻ സൈനികരും പൊലീസ് ഉദ്യോഗസ്ഥരും അതിർത്തിയിൽ പട്രോളിങ് കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്ന് സൗലി പറഞ്ഞു.
മാർച്ച് മൂന്നിന് മ്യാൻമർ പൊലീസിലെ മൂന്ന് ഉദ്യോഗസ്ഥർ അതിർത്തിയിൽ നിന്ന് 13 കിലോമീറ്റർ അകലെയുള്ള ലുങ്കാവ് ഗ്രാമത്തിൽവച്ച് പിടിയിലായെന്ന് മിസോറം പൊലീസ് ഉദ്യോഗസ്ഥൻ ലാൽനുൻസിറ റോയിട്ടേഴ്സിനോട് പറഞ്ഞു. ഇതുവരെ മുപ്പതോളം മ്യാൻമർ പൊലീസും അവരുടെ കുടുംബാംഗങ്ങളുമാണ് അനധികൃതമായി ഇന്ത്യയിലേക്കെത്തിയതെന്നു അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സൈനികർ തീവ്രമായി പട്രോളിങ് നടത്തിയിട്ടും ആളുകൾ വഴുതിവീഴുകയാണെന്ന് അധികൃതർ പറഞ്ഞു. ഇന്ത്യയിലേക്ക് രക്ഷപ്പെട്ടെത്തുന്നവർ വ്യത്യസ്ത റൂട്ടുകളിലൂടെയാണ് സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ പെട്രോളിങ് ഉണ്ടായിട്ടും അതിർത്തി കടന്നെത്തുന്നവരെ തടയാൻ കഴിയാത്തത് സുരക്ഷാ വീഴ്ചതന്നെയാണ്. മിസോറാമിലെ സെർച്ചിപ്പ് ജില്ലയിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ കുമാർ അഭിഷേക് അഭിപ്രായപ്പെട്ടു. സെർച്ചിപ്പ് ജില്ലയിലേക്ക് അനധികൃതമായി പ്രവേശിച്ച ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടെ എട്ട് പേരെ പിടികൂടിയതായും അവരെ പിന്നീട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അഭയാർത്ഥികൾ ഇനിയും ധാരാളമായി വന്നെത്താമെന്നാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ 30–40 ആളുകളെ സുരക്ഷിതമായി പാർപ്പിക്കാൻ അധികൃതർ ഒരുക്കങ്ങൾ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഇത്തരം കുടിയേറ്റങ്ങൾ നടക്കുന്നതായുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയാണെന്നാണ‌് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പത്രസമ്മേളനത്തിൽ പറഞ്ഞത്. നിലവിൽ മ്യാൻമർ പൗരന്മാരുടെ വരവ് ഇന്ത്യയെ ദുഷ്കരമായാണ് ബാധിച്ചിരിക്കുന്നത്. വടക്കുകിഴക്കൻ അതിർത്തിയിൽ കലാപകാരികളെ തുരത്താനുള്ള അഭ്യർത്ഥന മാനിച്ച് കഴിഞ്ഞ രണ്ട് വർഷമായി മ്യാൻമർ സൈന്യം ഇന്ത്യയ്ക്കുവേണ്ടി നിലക്കൊണ്ടുവരുകയാണ്. അതുകൊണ്ടുതന്നെ ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അൽപ്പം ബുദ്ധിമുട്ടുള്ള സാഹചര്യമാണെന്നും ഇരു രാജ്യങ്ങൾക്കിടയിലേയും നയതന്ത്ര സന്തുലിതാവസ്ഥ തകരാതിരിക്കാൻ അനധികൃതകുടിയേറ്റങ്ങൾ തടയണമെന്നതാണ് കേന്ദ്രസർക്കാരിന്റെ നയമെന്നും ചില റിപ്പോർട്ടുകളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.