കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ചൈനയിലെ ഇന്ത്യൻ വിദ്യാർഥികളെ തിരിച്ചയക്കണെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യൻ വിദ്യാർഥികൾക്ക് നാട്ടിലേക്ക് തിരിച്ചു വരാനാവശ്യമായ നടപടികൾ എത്രയും വേഗം ആലോചിക്കാൻ ചൈനീസ് വിദേശകാര്യ മന്ത്രാലയത്തോടും വുഹാനിലെ പ്രാദേശിക ഉദ്യോഗസ്ഥരോടുമാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.
700ഓളം വിദ്യാർഥികളാണ് ചൈനയിലെ വുഹാനിലും സമീപപ്രദേശങ്ങളിലുമായുള്ള വിവിധ സർവകലാശാലകളിൽ പഠിക്കുന്നത്. ഇതിൽ അധികവും മെഡിക്കൽ വിദ്യാർഥികളാണ്. വൈറസ് ബാധയെ തുടർന്ന് 56 പേരാണ് ചൈനയിൽ മരിച്ചത്. 1985 പേർക്ക് വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. 2684 പേർക്ക് വൈറസ് ബാധയുള്ളതായി സംശയിക്കുന്നു. ഇതിൽ 324 പേരുടെ നില അതീവഗുരുതരമാണെന്നാണ് ചൈനീസ് സർക്കാർ അറിയിക്കുന്നത്.
പുതുവത്സര അവധിക്കായി ഭൂരിഭാഗം വിദ്യാർഥികളും നാട്ടിലേക്ക് വന്നെങ്കിലും 300 ഓളം വിദ്യാർഥികൾ ഇപ്പോഴും ചൈനയിൽ തന്നെ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ജനുവരി 23ന് നഗരത്തിലെ പല ഭാഗങ്ങളും അടയ്ക്കുന്നതിന് മുമ്ബായി ചില വിദ്യാർഥികൾക്ക് നാട്ടിലെത്താൻ സാധിച്ചിട്ടുണ്ട്.
അതേസമയം, ചൈനയിലെ വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രി ജെങ്ങ് ഷുയാങ്ങ് അറിയിച്ചത്. വിദേശപൗരന്മാർക്ക് നിയമാനുസൃതമായ എല്ലാ അവകാശങ്ങൾ നൽകുകയും അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.