25 April 2024, Thursday

Related news

April 8, 2024
April 5, 2024
April 5, 2024
April 3, 2024
February 6, 2024
January 19, 2024
December 30, 2023
December 3, 2023
October 16, 2023
October 9, 2023

ഇന്ത്യന്‍ റയില്‍വേയുടെ ഭൂമി സ്വകാര്യ മേഖലയ്ക്ക്

റെജി കുര്യന്‍
ന്യൂഡല്‍ഹി
September 7, 2022 11:20 pm

ഇന്ത്യന്‍ റയില്‍വേയുടെ ഭൂമി സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍. റയില്‍വേയുടെ ഉടമസ്ഥതയിലുള്ള ഭൂമി 35 വര്‍ഷത്തേക്കു പാട്ടത്തിനു നല്‍കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്കിയത്.
രാജ്യം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന, ഏകദേശം അഞ്ച് ലക്ഷം ഹെക്ടര്‍ ഭൂമിയാണ് ഇന്ത്യന്‍ റയില്‍വേയുടെ പക്കലുള്ളത്. റയില്‍വേ കഴിഞ്ഞാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അധീനതയിലുള്ള പ്രതിരോധ വകുപ്പാണ് ഏറ്റവും വലിയ ഭൂ ഉടമകളായ മന്ത്രാലയം. വിപണി വിലയുടെ 1.5 ശതമാനം വാര്‍ഷിക വാടക ഈടാക്കിയാണ് പാട്ടത്തിന് നല്‍കുന്നത്. നിലവില്‍ അഞ്ച് വര്‍ഷമായിരുന്നു പാട്ടക്കാലാവധി. ഈ നയം തിരുത്തി 35 വര്‍ഷമായും ഉയര്‍ത്തി.
പി എം ഗതിശക്തി പദ്ധതിയുടെ ഭാഗമായാണ് റയില്‍വേ ഭൂനയത്തില്‍ ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയത്. പദ്ധതിയുടെ പ്രധാന നേട്ടങ്ങളിലൊന്നായി കേന്ദ്രം ഉയര്‍ത്തിക്കാട്ടുന്നത് റയില്‍വേയ്ക്ക് അധിക വരുമാനം സൃഷ്ടിക്കുമെന്നും 1.2 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നുമാണ്. ഇതുകൊണ്ട് റയില്‍വേയ്ക്ക് സാമ്പത്തിക ബാധ്യതകളൊന്നുമില്ലെന്നും കേന്ദ്രം വാദിക്കുന്നു. സ്വകാര്യ കുത്തകകള്‍ക്ക് റയില്‍വേ ഭൂമി തീറെഴുതുമ്പോള്‍ ബാധ്യതയൊന്നുമില്ലെന്ന സര്‍ക്കാര്‍ വാദം വിചിത്രമാണ്.
ചരക്കു നീക്കത്തിനായി അഞ്ച് വര്‍ഷംകൊണ്ട് രാജ്യത്ത് 300 കാര്‍ഗോ ടെര്‍മിനലുകള്‍ സ്ഥാപിക്കുക, അതിലൂടെ ചരക്കുനീക്കം സുഗമവും ചെലവു കുറഞ്ഞതുമാക്കുക, അതിലൂടെ വ്യവസായങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുക എന്നിവയാണ് പുതിയ തീരുമാനത്തിന് സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന അവകാശവാദങ്ങള്‍. ഫലത്തില്‍ റയില്‍വേ ഭൂമി സ്വകാര്യ കുത്തകകള്‍ക്ക് കൈമാറി അവര്‍ക്ക് കൊള്ളലാഭത്തിന് അവസരമൊരുക്കുകയാണെന്ന് വ്യക്തം. പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ വരുന്ന 90 ദിവസത്തിനുള്ളിലേ അന്തിമ രൂപത്തിലെത്തൂ. ആരൊക്കെയാണ് പദ്ധതിയുടെ ഗുണഭോക്താക്കളെന്നും വരും ദിനങ്ങളിലേ വ്യക്തമാകൂ.
പുതിയ പദ്ധതി പ്രകാരം 35 വര്‍ഷത്തേയ്ക്ക് പാട്ടത്തിന് നല്‍കുമ്പോള്‍ നിലവിലെ വിപണി വിലയാണോ പാട്ടക്കാലയളവ് മുഴുവന്‍ ബാധകമാകുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പാട്ടക്കാര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാരിന് ഇടപെടാനാകുമോ, കാലയളവിന് അപ്പുറത്തേക്ക് നീണ്ടു നില്‍ക്കുന്ന പദ്ധതികള്‍ പാട്ടക്കാര്‍ റയില്‍വേ ഭൂമിയില്‍ നടത്തിയാല്‍ അതില്‍ സര്‍ക്കാര്‍ എന്തു നിലപാട് സ്വീകരിക്കും തുടങ്ങി നിരവധി ചോദ്യങ്ങളും പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഉയരുന്നുണ്ട്. സര്‍ക്കാര്‍ സംവിധാനത്തിനുള്ളിലെ ലാഭ കേന്ദ്രങ്ങള്‍ സ്വകാര്യ കുത്തകകള്‍ക്ക് നല്‍കി വികസന വീര്യം കൊള്ളുന്ന മോഡി സര്‍ക്കാരിന്റെ നീക്കങ്ങളുടെ തുടര്‍ച്ചയാണ് പുതിയ തീരുമാനമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. 

Eng­lish Sum­ma­ry: Indi­an Rail­ways land to pri­vate sector

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.